രവി സാറിനൊപ്പം ഒരു ബെഡ്‌റൂം സീൻ തരുമോ എന്ന് ചോദിച്ച നടിമാർ ഉണ്ട്; അത് ഹിറ്റാകുമെന്നായിരുന്നു ധാരണ!
ഒരുകാലത്ത് വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയെ വിറപ്പിച്ച നടനാണ് ടി.ജി രവി. മലയാളത്തിലെ എക്കാലത്തെയും മികച്ച വില്ലൻ വേഷങ്ങൾ പലതിനും പൂർണത നൽകിയത് അദ്ദേഹമാണ്. ടി.ജി രവിയെന്ന പേര് കേള്‍ക്കുമ്പോള്‍ അദ്ദേഹം ചെയ്ത് ഫലിപ്പിച്ച വില്ലന്‍ കഥാപാത്രങ്ങളാകും ഒരുപക്ഷേ ഇന്നും പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുക. ഇപ്പോഴും സിനിമകളിൽ സജീവമാണ് ടി.ജി രവി. വില്ലൻ വേഷങ്ങളേക്കാൾ കൂടുതൽ ക്യാരക്ടർ വേഷങ്ങളാണ് ഇപ്പോൾ നടനെ തേടിയെത്തുന്നത്.
1974ൽ പുറത്തിറങ്ങിയ ഉത്തരായണം എന്ന സിനിമയിലൂടെ ആയിരുന്നു ടി.ജി രവിയുടെ അരങ്ങേറ്റം. ജയനൊപ്പം അഭിനയിച്ച ചാകര എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി വില്ലൻ വേഷത്തിൽ എത്തുന്നത്. തുടർന്ന് നിരവധി വില്ലൻ വേഷങ്ങളാണ് അദ്ദേഹത്തെ തേടി എത്തിയത്.

അധോലോക നായകന്മാർ മുതൽ നടൻ ഗുണ്ടവരെയുള്ള ടി.ജി രവി വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ആ വേഷങ്ങളുടെ ഭാഗമായി കിടപ്പറ രംഗങ്ങളിൽ അടക്കം നടൻ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം അൽപം പേടിയുള്ള നടനായിരുന്നു ടി.ജി രവി.
അതേസമയം, അന്യഭാഷയിൽ നിന്നെത്തുന്ന നായികമാർ തനിക്കൊപ്പം കിടപ്പറ രംഗങ്ങൾ ചോദിച്ചു വാങ്ങുമായിരുന്നു എന്ന് പറയുകയാണ് അദ്ദേഹം. തനിക്കൊപ്പം അഭിനയിച്ചാൽ ആ സിനിമ ഹിറ്റാവുകയും കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്യുമെന്ന ഒരു ധാരണ നിലനിന്നിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
'പുതിയതായി വരുന്ന പെൺകുട്ടികൾ എന്റെ കൂടെ അഭിനയിക്കും, ചിലപ്പോൾ ആ സിനിമ ഹിറ്റാവും. പലപ്പോഴും മലയാളികൾ ആയിരിക്കില്ല ആ നടിമാർ. തെലുങ്കിൽ നിന്നൊക്കെ വരുന്നവരായിരിക്കും. എന്റെ കൂടെ അഭിനയിച്ചിട്ട് ആ സിനിമ വിജയിച്ച് ഒരാൾക്ക് പിന്നീട് കുറെ അവസരങ്ങൾ ലഭിച്ചു എന്നറിയുമ്പോൾ, വരുന്ന പെൺകുട്ടികളൊക്കെ രവി സാറിനൊപ്പം ഒരു ബെഡ്‌റൂം സീൻ കൊടുക്കുമോ എന്നാണ് ചോദിക്കുക',
'അതായത് അവരൊക്കെ എന്റെ കൂടെ ബെഡ്‌റൂം സീനിൽ അഭിനയിച്ചത് കൊണ്ടാണ് രക്ഷപ്പെട്ടത്. അതുകൊണ്ട് ഞങ്ങൾക്ക് കൂടി കിട്ടിയാൽ ഞങ്ങളും പൊങ്ങി വരുമല്ലോ എന്നായിരുന്നു ധാരണ. അങ്ങനെ ഒരുപാട് ധാരണകൾ സിനിമയ്ക്ക് അകത്ത് ഉണ്ട്', ടി.ജി രവി പറയുന്നു. ആദ്യമായി ഇന്റിമേറ്റ് രംഗം ചെയ്ത അനുഭവവും അദ്ദേഹം പങ്കുവച്ചു.
'കൊടുമുടി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ആണ് ആദ്യമായി അത്തരം രംഗം ചെയ്യുന്നത്. ഒരു പ്രമുഖ നടിയാണ് ഓപ്പോസിറ്റ് ഉണ്ടായിരുന്നത്. അവർ എന്റെ അടുത്ത് വന്ന് നിന്നപ്പോൾ തന്നെ എന്റെ കയ്യും കാലും വിറച്ചു. അപ്പോൾ അവരാണ് അവിടെ പിടി, ഇവിടെ പിടി എന്നൊക്കെ പറഞ്ഞ് എനിക്ക് കോച്ചിങ് നൽകിയത്. അതനുസരിച്ച് ഞാൻ ചെയ്തു. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. പിന്നീട് ആർക്കും എന്നെ സഹായിക്കേണ്ടി വന്നിട്ടില്ല', ടി.ജി രവി പറഞ്ഞു.
ജലധാര പമ്പ്‍സെറ്റ് സിൻസ് 1962 എന്ന സിനിമയാണ് ടി.ജി രവിയുടേതായി ഇനി റിലീസിന് എത്തുന്നത്. ഉര്‍വശിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ആഷിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ദ്രൻസും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നിഷ സാരംഗ്, സാഗർ, ജോണി ആന്റണി, സനുഷ, വിജയരാഘവൻ, സജിൻ ചെറുകയില്‍, കലാഭവൻ ഹനീഫ്, ശിവജി ഗുരുവായൂര്‍ സാഗര്‍, അഞ്‍ജലി സുനില്‍ കുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.


Click it and Unblock the Notifications











