എല്ലാം പ്രതീക്ഷകളും നഷ്ടമായപ്പോള്‍ ഫ്ലാറ്റിൽനിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു?, സംഭവിച്ചതിനെ പറ്റി ഉണ്ണി!
കരിയറിന്റെ തുടക്കകാലത്ത് മാനസികമായി തളർന്നപ്പോൾ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന് സുഹൃത്ത് പറഞ്ഞതിന് പിന്നില്ലെ യഥാർത്ഥ സംഭവം പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ
മലയാള സിനിമയിലെ യുവനടന്മാരിലെ മിന്നും താരമാണ് നടൻ ഉണ്ണി മുകുന്ദൻ. യുവാക്കളുടെ പ്രിയപ്പെട്ട മസിലളിയാനും ഫിറ്റ്നസ് ഐക്കണുമായെല്ലാം തിളങ്ങി നിന്നിരുന്ന ഉണ്ണി മുകുന്ദൻ ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ്. അടുത്ത കാലത്തായി ഇറങ്ങിയ ഉണ്ണി മുകുന്ദന്റെ ചിത്രങ്ങൾ എല്ലാം കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
അതേസമയം, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് ഉണ്ണി മുകുന്ദൻ. യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ എത്തിയതാണ് ഉണ്ണി. ഇതിനകം നായകൻ, വില്ലൻ, സഹ നടൻ എന്നീ വേഷങ്ങളിലെല്ലാം തിളങ്ങി മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ നടന് സാധിച്ചിട്ടുണ്ട്.

കരിയറിന്റെ തുടക്ക കാലത്ത് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട് നടന്. ആദ്യ രണ്ടു മൂന്ന് സിനിമകൾക്ക് ശേഷം മലയാള സിനിമയിൽ നിലനിൽക്കുക എന്നതിന്റെ വെല്ലുവിളി ഉണ്ണി നല്ല രീതിയിൽ അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് വളർന്നു വരുന്ന നിർമ്മാതാവ് കൂടിയാണ് നടൻ.
മേപ്പടിയാൻ ആണ് ഉണ്ണി മുകുന്ദന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമ ഗംഭീര ഹിറ്റായി മാറിയിരുന്നു. ആഗോള തലത്തിൽ ചിത്രം 100 കോടി കളക്ഷൻ നേടിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
ഇപ്പോഴിതാ, തന്റെ തുടക്കകാലം ഓർക്കുകയാണ് ഉണ്ണി മുകുന്ദൻ. അതെല്ലാം മറികടന്ന് ഇന്ന് ഇവിടെ വരെ എത്തി നില്‍ക്കുമ്പോള്‍ തനിക്ക് അഭിമാനം തോന്നുവെന്ന് ഉണ്ണി പറയുന്നു. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
കരിയറിന്റെ ഒരു ഘട്ടത്തിൽ എല്ലാം നഷ്ടപ്പെട്ട്, ഇനിയൊന്നും ഇല്ല എന്ന അവസ്ഥ എത്തിയപ്പോള്‍ ഉണ്ണി മുകുന്ദന്‍ താമസിച്ചിരുന്ന അപ്പാട്‌മെന്റിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉണ്ണി മുകുന്ദൻ.
'അന്ന് ഞാന്‍ തേവര കോങ്കുരുത്തി ഭാഗത്തെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസം. ഞങ്ങള്‍ അന്ന് നാല് പേരാണ് ഉണ്ടായിരുന്നത്. ജെയ്‌സൽ (ഇക്കാര്യം പുറത്ത് പറഞ്ഞ സുഹൃത്ത്) കല്യാണം കഴിഞ്ഞ കപ്പിള്‍ ആയിട്ടായിരുന്നു. അവര്‍ താഴെ റൂമിലും ഞങ്ങള്‍ റൂഫ് ടോപില്‍ ടെന്റ് കെട്ടിയുമാണ് താമസിച്ചിരുന്നത്,'
'അവിടെ നിന്നാണ് ഞാന്‍ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നത്. അങ്ങനെ ഒരിക്കെ സംസാരിക്കുന്നതിന് ഇടയില്‍ ഞാൻ ജെയ്‌സലിനോട് പറഞ്ഞ് പോയതാണ് അത്. സത്യത്തില്‍ ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല. ജെയ്‌സലിന് ഞാൻ പറഞ്ഞത് ഭയങ്കരമായി ടച്ച് ചെയ്തിരുന്നു. അവൻ ഒരുപാട് കഷ്ടതകളിൽ നിന്ന് വന്നതാണ്', ഉണ്ണി മുകുന്ദൻ പറഞ്ഞു.
'അന്നെനിക്ക് യാതൊരു സിനിമ ബന്ധവും ഇല്ല. ഇന്റസ്ട്രിയെ കുറിച്ച് അറിയുകയും ഇല്ല. ഏതാണ്ട് 23-24 വയസ്സ് മാത്രമുള്ളു എനിക്ക്. ആ സമയത്ത് തന്നെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നെ വളരെ അധികം സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. കരിയര്‍ എങ്ങനെ കൊണ്ടു പോകണമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു,'

'വിചാരിക്കുന്നത് പോലെ ആയിരുന്നില്ല കാര്യങ്ങൾ മുന്നോട്ട് പോയിരുന്നത്. ആ സമയത്ത് അനുഭവിച്ചിരുന്ന മാനസികാവസ്ഥയില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു പോയതാണ്. പക്ഷെ ഞാന്‍ അതിന് ശ്രമിച്ചിട്ടില്ല. ഇന്നും എന്റെ കഷ്ടപ്പാടില്‍ മാറ്റം വന്നു എന്ന് ഞാന്‍ പറയുന്നില്ല, പക്ഷെ എനിക്ക് കുറച്ച് കൂടെ പക്വത വന്നു എന്ന് തോന്നുന്നു. എന്ത് ചെയ്യണം, എങ്ങിനെ ചെയ്യണം എന്ന പേടിയില്ല, എന്തും ചെയ്യാം എന്ന ആത്മവിശ്വാസവും ഇപ്പോഴുണ്ട്,'
'ഞാന്‍ കടന്നു വന്ന വഴി വെച്ച് എന്നെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നുണ്ട്. എത്രയൊക്കെ ശ്രമം നടത്തിയിട്ടാണ് ഒരു ഘട്ടത്തില്‍ എനിക്ക് ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ചത്. എന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ എന്റെ അഭിമാനമാണ്, അവര്‍ എന്നില്‍ പ്രതീക്ഷ വയ്ക്കുന്നുണ്ട് എന്നതൊക്കെ എനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങളാണ്', ഉണ്ണി പറഞ്ഞു.


Click it and Unblock the Notifications