'ആ ട്രാജഡി ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല, തലേന്ന് വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു'; മോനിഷയെ ഓർത്ത് വിനീത്
മലയാള സിനിമയുടെ തീരാനഷ്ടമാണ് നടി മോനിഷയുടെ വിയോഗം. കേരളത്തെ ആകെ വിഷമത്തിലാഴ്ത്തിയ വിയോഗവാർത്ത വന്നിട്ട് ഇന്നേക്ക് 30 വർഷമാവുകയാണ്. ഒരു വാഹനാപകടമാണ് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിരുന്ന മോനിഷയുടെ ജീവനെടുത്തത്. കുറെ നല്ല ഓർമ്മകളും കഥാപാത്രങ്ങളെയും മാത്രം ബാക്കിയാക്കി മോനിഷ പോവുകയായിരുന്നു.
തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്ന് മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും കാറില്‍ എറണാകുളത്തേയ്ക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. ചേര്‍ത്തലയില്‍ വെച്ച് ആലപ്പുഴക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസ് കാറിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ക്ഷതമേറ്റ മോനിഷ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ അമ്മ മാത്രമാണ് രക്ഷപ്പെട്ടത്.

സഹപ്രവർത്തകർക്കും സിനിമാ പ്രേമികളും ഒരുപോലെ നൊമ്പരമായ വിയോഗമായിരുന്നു അത്. നൃത്തവും പാട്ടും അഭിനയവും തുടങ്ങി എല്ലാ മേഖലയിലും കഴിവ് തെളിയിച്ച മോനിഷക്ക് മലയാളികളുടെ മനസ്സിൽ അത്രയും വലിയ സ്ഥാനമായിരുന്നു. വളരെ ചെറിയ കലാം കൊണ്ടാണ് തെന്നിന്ത്യന്‍ സിനിമാലോകത്ത് മോനിഷ തന്റേതായ ഇടം കണ്ടെത്തിയത്.
ഏഴ് വർഷക്കാലം സിനിമാ ലോകത്ത് നിറഞ്ഞു നിന്ന മോനിഷ നിരവധി പുരസകരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.. ആദ്യ സിനിമയ്ക്ക് തന്നെ ഉർവ്വശി പട്ടം സ്വന്തമാക്കിയ നടി ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. കരിയറിൽ എല്ലാ ഭാഷകളിലുമായി 27 ഓളം സിനിമകളിലാണ് മോനിഷ അഭിനയിച്ചത്.

മോനിഷയുടെ അടുത്ത സുഹൃത്തായിരുന്നു നടൻ വിനീത്. നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകളും വന്നിട്ടുണ്ട്. നഖക്ഷതങ്ങൾ ആദ്യ സിനിമ മുതൽ തുടങ്ങിയ ഇവരുടെ സൗഹൃദം മോനിഷയുടെ മരണം വരെ തുടർന്നിരുന്നു. മോനിഷയുടെ മുപ്പതാം ഓർമ്മദിനത്തിൽ പ്രിയസുഹൃത്തിനെക്കുറിച്ച് ഓർക്കുകയാണ് വിനീത് ഇപ്പോൾ. ദി ഫോർത്ത് വെബ്‌സൈറ്റിൽ എഴുതിയ കോളത്തിലാണ് നടൻ ഓർമ്മകൾ പങ്കുവച്ചത്.
'മോനിഷയ്ക്ക് 13 വയസുള്ളപ്പോഴാണ് നഖക്ഷതങ്ങളില്‍ അഭിനയിക്കുന്നത്. എനിക്ക് അന്ന് 16 വയസായിരുന്നു. ഡാന്‍സ് അറിയാം എന്നല്ലാതെ രണ്ടുപേർക്കും അഭിനയത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ഹരിഹരന്‍ സാര്‍ പപറഞ്ഞു തന്നത് പോലെ ചെയ്ത് കാണിക്കുകയായിരുന്നു ഞങ്ങള്‍. സിനിമയുടെ ബേസിക്സ് എല്ലാം പഠിച്ചത് അവിടെ നിന്നാണ്. ഹരിഹരന്‍ സാര്‍ പറഞ്ഞു കൊടുത്ത് അഭിനയിച്ചിട്ടും മോനിഷ ദേശീയ അവാര്‍ഡ് നേടി. ഗൗരി എന്ന കഥാപാത്രം അത്രയേറെ മനോഹരമായാണ് മോനിഷ അവതരിപ്പിച്ചത്.

കാണുമ്പോഴൊക്കെ ഞങ്ങള്‍ സംസാരിച്ചിരുന്നത് ഡാന്‍സിനെക്കുറിച്ചായിരുന്നു. നഖക്ഷതങ്ങൾ കഴിഞ്ഞ് ഋതുഭേതത്തിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. പിന്നീട് ഞാൻ പഠനത്തിനായി ഇടവേളയെടുത്തു. മോനിഷ ആ സമയത്തും സജീവമായി സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. ഇടവേളയ്ക്ക് ശേഷം കമലദളത്തിലാണ് പിന്നീട് ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചത്. അപ്പോൾ ഇരുത്തം വന്ന കലാകാരിയായി മാറിയിരുന്നു മോനിഷ. ഞാനും അഭിനയം സീരിയസായി കണ്ട് തുടങ്ങിയിരുന്നു.
നല്ലൊരു സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു, പരസ്പര ബഹുമാനമുള്ള ഒരു ബന്ധമായിരുന്നു അത്. 1992 പകുതിയിൽ ദുബായിയിൽ ഒരു ലാലേട്ടൻ ഷോ ഉണ്ടായിരുന്നു. ഒരു മാസം ഞങ്ങൾ അവിടെ ആയിരുന്നു എല്ലാവരും ഉണ്ടായിരുന്നു. മോനിഷ ഇത്രയേറെ ആസ്വദിച്ച ഒരു ഷോ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. അതുകഴിഞ്ഞ് കമലദളത്തിലെ വിജയാഘോഷത്തിലേക്ക് ആണ് ഞങ്ങൾ വന്നത്.

അന്നത്തെ ട്രാജഡി ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. തലേദിവസം വരെ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നതാണ്. ജിഎസ് വിജയന്‍ ചിത്രത്തിലായിരുന്നു മോനിഷ. ഞാന്‍ ലെനിന്‍ രാജേന്ദ്രന്റെ സിനിമയിലും. എന്നാൽ ഒരേ ഹോട്ടലിലായിരുന്നു ഞങ്ങൾ. ചമ്പക്കുളം തച്ചന്‍ സിനിമ വിജയകരമായിഓടുന്ന സമയമായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് അന്ന് സിനിമയ്ക്ക് പോയത്. ശ്രീവിദ്യാമ്മ ഉൾപ്പെടെ ഉണ്ടായിരുന്നു.

ദുപ്പട്ട കൊണ്ട് മുഖം മറച്ചാണ് അന്ന് മോനിഷ ഞങ്ങളുടെ കൂടെ വന്നത്. അപ്പോൾ ഒരു പരിപാടിക്കായി ബാംഗ്ലൂരിലേക്ക് പോവുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഞാൻ ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ തലശ്ശേരിയിലേക്ക് പൊന്നു. കാണാൻ കഴിയാത്ത കൊണ്ട് ബാംഗ്ലൂരിലെ ഷോയ്ക്ക് ആശംസ അറിയിച്ചൊരു കുറിപ്പ് ഹോട്ടലില്‍ കൊടുത്തിരുന്നു. തലശ്ശേരിയിലെത്തിയപ്പോള്‍ സ്റ്റേഷനിൽ എത്തിയ എന്റെ അമ്മയാണ് മോനിഷയ്ക്ക് അപകടം സംഭവിച്ചെന്ന് പറയുന്നത്.
തിരിച്ച് കൊച്ചിയിലെത്തി പിന്നീട് ബാംഗ്ലൂരിലേക്ക് പോയി. അവിടെ ആയിരുന്നു സംസ്കാരം. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന, നല്ല അടുപ്പം നിലനിര്‍ത്തിയിരുന്ന ആളായിരുന്നു മോനിഷ. മോനിഷയുടെ സ്വാഭാവിക അഭിനയവും ശാലീന സൗന്ദര്യമൊന്നും ആർക്കും മറക്കാൻ കഴിയില്ല. ഇത്ര വർഷം കഴിഞ്ഞിട്ടും മോനിഷയോട് സ്നേഹം നിലനിൽക്കുന്നതും അതുകൊണ്ടാണ്,' വിനീത് പറഞ്ഞു.


Click it and Unblock the Notifications