'തൊട്ടാവാടിയെപ്പോലെ പിണങ്ങി ഒന്നും മിണ്ടാതെ നടക്കും, അതുപോലെ അടുക്കും': സുരേഷ് ഗോപിയെ കുറിച്ച് രഞ്ജി പണിക്കർ
മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട നടനും സുരേഷ് ഗോപിയാകും. ആക്ഷൻ, മാസ് സിനിമകളിലൂടെയാണ് സൂപ്പർ താരമായുള്ള സുരേഷ് ഗോപിയുടെ വളർച്ച. ഇന്നും പോലീസ് വേഷങ്ങളിൽ സുരേഷ് ഗോപിയെ വെല്ലാൻ പോന്ന മറ്റൊരു താരം മലയാളത്തിൽ ഉണ്ടായിട്ടില്ല. സുരേഷ് ഗോപിക്ക് ഇത്തരമൊരു താരപരിവേഷം ലഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രഞ്ജി പണിക്കർ.
രഞ്ജി പണിക്കരുടെ തിരക്കഥയിലാണ് സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച ആക്ഷൻ ത്രില്ലറുകൾ പിറന്നിട്ടുള്ളത്. തലസ്ഥാനം, കമ്മീഷണർ, ലേലം, പത്രം, ഭരത്ചന്ദ്രൻ ഐപിഎസ് അടക്കമുള്ള സിനിമകൾ ഇതിൽ പെടുന്നു. സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഇവർ. ഇണക്കങ്ങളും പിണക്കങ്ങളും അതുപോലെ തന്നെ കലഹങ്ങളും അടങ്ങിയതായിരുന്നു തങ്ങളുടെ സൗഹൃദമാണെന്നാണ് രഞ്ജി പണിക്കർ പറയുന്നത്. സുരേഷ് ഗോപിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഗൃഹലക്ഷ്മി ഓണലൈനിൽ എഴുതിയ കുറിപ്പിലാണ് രഞ്ജി പണിക്കർ നടനുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ചത്.

ചിത്രഭൂമിയില്‍ ജേണലിസ്റ്റായി ജോലിചെയ്തിരുന്ന കാലത്ത് തുടങ്ങിയതാണ് സുരേഷ് ഗോപിയുമായുള്ള ബന്ധം. ആ ചങ്ങാത്തം ഇണക്കവും പിണക്കവും കലഹങ്ങളും ചേര്‍ന്നതായിരുന്നു. എന്തെങ്കിലും ചെറിയ കാരണം മതി തൊട്ടാവാടിയെപ്പോലെ പിണങ്ങി ഒന്നും മിണ്ടാതെ നടക്കും, അതുപോലെ പെട്ടെന്ന് അടുക്കും. വളരെ ഇമോഷണലായിട്ടായിരുന്നു അവന്‍ എല്ലാ കാര്യവും കണ്ടത്. അതുകൊണ്ടുതന്നെ ആ ബന്ധത്തില്‍ ധാരാളം സൗന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്, രഞ്ജി പണിക്കർ പറയുന്നു.
ആ സൗഹൃദം ദൃഢമായ ആത്മബന്ധമായി മാറിയത് തലസ്ഥാനം എന്ന ചിത്രത്തിന്റെ കഥപറയാന്‍ ഇരുന്ന കാലത്താണ്. ഷാജി കൈലാസിനും തനിക്കും ഒരുപോലെ എടാ പോടാ ബന്ധമുള്ളയാള്‍. അവിടുന്നാണ് ആ കൂട്ടുകെട്ടില്‍ ഹിറ്റുകള്‍ പിറക്കാന്‍ തുടങ്ങിയത്. തലസ്ഥാനത്തിന് ശേഷം താൻ എഴുതിയ മൂന്നുചിത്രങ്ങള്‍ ഒഴികെ ബാക്കി എല്ലാ സിനിമയിലും സുരേഷ് ഗോപിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും രഞ്ജി പണിക്കർ ഓർക്കുന്നു.
രാഷ്ട്രീയ പശ്ചാത്തലത്തില്‍ തങ്ങൾ ഒരുക്കിയ ചിത്രങ്ങളില്‍നിന്നാണ് രാഷ്ട്രീയചിന്ത രൂപപ്പെട്ടതെന്ന് സുരേഷ് ഗോപി പറയാറുണ്ടെന്നും അദ്ദേഹം പറയുന്നു. അതുവരെ രാഷ്ട്രീയത്തെ അകലെനിന്ന് കണ്ടിട്ടുള്ള ശീലമായിരുന്നു സുരേഷിന് ഉണ്ടായിരുന്നത്. സെറ്റിലെയും സൗഹൃദ സദസ്സിലെയും ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകളില്‍നിന്നാണ് അവന്‍ രാഷ്ട്രീയ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങിയത്, അദ്ദേഹം പറഞ്ഞു.
ഭരത്ചന്ദ്രൻ ഐപിഎസ് എന്ന സിനിമയുടെ പിറവിയെ കുറിച്ചും രഞ്ജി പണിക്കർ സംസാരിക്കുന്നുണ്ട്. പത്രത്തിന് ശേഷം മോഹൻലാലിനെ വെച്ച് പ്രജയും മമ്മൂട്ടിയെ വെച്ച് ദുബായ് എന്ന ചിത്രവുമാണ് രഞ്ജി പണിക്കർ എഴുതിയത്. അതിനു ശേഷം ഇനി എന്ത് എന്ന് ആലോചിച്ചിരിക്കുമ്പോൾ സുരേഷ് ഗോപിയാണ് ആ സിനിമയുടെ പ്രചോദനമെന്ന് രഞ്ജി പണിക്കർ പറയുന്നു.
"ഇനി ഏതുതരം സിനിമ ചെയ്യണമെന്ന് ആലോചിച്ചിരുന്ന കാലം. എവിടെയോ പ്രോഗ്രാം കഴിഞ്ഞ് കമ്മീഷണറിലെ സംഭാഷണങ്ങള്‍ അവതരിപ്പിച്ച് കൈയടി വാങ്ങി തിരിച്ചുവരുമ്പോള്‍ സുരേഷ് ഗോപി എന്നെ വിളിച്ചു. വൈറ്റില ജങ്ഷനില്‍ ഭരത്ചന്ദ്രന്റെ ഒരു ഫ്‌ളക്‌സ് ഉയര്‍ന്നുനില്‍ക്കുന്നത് ഞാന്‍ മനസ്സില്‍ കാണുന്നു. നമുക്ക് അങ്ങനെയൊന്ന് ആലോചിച്ചാലോ എന്നവന്‍ പറഞ്ഞു. ആ സംഭാഷണത്തെ പിന്തുടര്‍ന്നാണ് ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രം പിറവിയെടുക്കുന്നത്.

ആ സിനിമയ്ക്ക് തുടക്കമിട്ടെങ്കിലും അതിന്റെ നിര്‍മാണത്തിനോ വിതരണം ഏറ്റെടുക്കാനോ ആരും മുന്നോട്ടുവന്നില്ല. അങ്ങനെ നിര്‍മാണം ഞാന്‍ ഏറ്റെടുത്തു. ചിത്രം പൂര്‍ത്തിയായതിനുശേഷമേ വിതരണക്കാരനും എത്തിയുള്ളൂ. ചിത്രം റിലീസ് ചെയ്യുന്നതുവരെ അതിന്റെ സാറ്റലൈറ്റ് റൈറ്റ് വാങ്ങാന്‍ ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍ ചിത്രം റിലീസായശേഷം മലയാള സിനിമയ്ക്ക് അതുവരെ കിട്ടിയിട്ടില്ലാത്ത റേറ്റില്‍ അത് വിറ്റുപോയി. സിനിമ ഇറക്കി വിജയം കാണിച്ച് കൊടുക്കേണ്ടിവന്നു", രഞ്ജി പണിക്കർ പറഞ്ഞു.
2012ൽ പുറത്തിറങ്ങിയ കിംഗ് ആൻഡ് കമ്മീഷണർ ആയിരുന്നു സുരേഷ് ഗോപിക്കായി രഞ്ജി പണിക്കർ എഴുതിയ അവസാന സിനിമ. മമ്മൂട്ടിയും ചിത്രത്തിൽ മുഖ്യ വേഷത്തിൽ ഉണ്ടായിരുന്നു. 2021ൽ രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ സുരേഷ് ഗോപിയെ നായകനാക്കി കാവൽ എന്ന സിനിമ ചെയ്തിരുന്നു. രഞ്ജി പണിക്കരും അതിൽ പ്രധാനവേഷത്തിൽ അഭിനയിച്ചു. കാലം കാത്തുവെച്ച കൗതുകമെന്നാണ് രഞ്ജി പണിക്കർ അതിനെ വിശേഷിപ്പിക്കുന്നത്.


Click it and Unblock the Notifications











