ഡാഡി ഏതോ ഷൂട്ടിങ്ങിന് പോയിരിക്കുകയാണെന്നാണ് ഇപ്പോഴും വിചാരിക്കുന്നത്; ഓരോ നിമിഷവും മിസ് ചെയ്യുന്നുണ്ട്: സിനിൽ
മലയാള സിനിമാ പ്രേമികൾ ഒരിക്കലും മറക്കാത്ത നടന്മാരിൽ ഒരാളാണ് സൈനുദ്ദീൻ. മലയാളികളെ പൊട്ടിചിരിപ്പിച്ചും കരയിച്ചും കടന്നുപോയ കലാകാരനാണ് അദ്ദേഹം. മിമിക്രി വേദികളിൽ നിന്നുമാണ് സിനിമയിൽ എത്തുന്നത്. മലയാള സിനിമയ്ക്ക് നിരവധി പ്രതിഭകളെ സമ്മാനിച്ച കൊച്ചിൻ കലാഭവനിലൂടെയാണ് സൈനുദ്ദീന്റെയും തുടക്കം. മൈ ഡിയര്‍ കുട്ടിച്ചാത്തനായിരുന്നു ആദ്യ സിനിമ. പിന്നെ 150 ഓളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.
അങ്ങനെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തി തിളങ്ങി നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. 1999 നവംബർ നാലിന് തന്റെ 45ാം വയസ്സിലാണ് സൈനുദ്ദീൻ മരിക്കുന്നത്. പഞ്ചപാണ്ഡവർ ആയിരുന്നു അവസാന ചിത്രം. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ പാതയിലൂടെ മകൻ സിനില്‍ സൈനുദ്ദീൻ സിനിമയിലെത്തിയിരുന്നു. റ്റു ലെറ്റ് അമ്പാടി ടാക്കീസ് എന്ന ചിത്രത്തിലൂടെയാണ് സിനില്‍ അഭിനയ രംഗത്തേക്കെത്തുന്നത്. എന്നാൽ പറവയിലൂടെയാണ് ശ്രദ്ധനേടിയത്. അതിനു ശേഷം ഒരുപിടി സിനിമകളിലും സിനിൽ അഭിനയിച്ചിരുന്നു.

ഇന്നിതാ സൈനുദ്ദീന്റെ ഓർമ്മ ദിനത്തിൽ തന്റെ പ്രിയപ്പെട്ട ഡാഡിയെ കുറിച്ച് സംസാരിക്കുകയാണ് സിനിൽ. ഗൃഹലക്ഷ്മി ഓണലൈന് നൽകിയ അഭിമുഖത്തിലാണ് നടൻ ഓർമ്മകൾ പങ്കുവെച്ചത്. ജീവിതത്തിലെ ഓരോ നിമിഷവും ഓരോ സന്ദര്‍ഭങ്ങളിലും ഡാഡിയെ മിസ് ചെയ്യുന്നുണ്ട്. എന്നാൽ ഡാഡി ഏതോ ഷൂട്ടിങ്ങിന് പോയിരിക്കുകയാണെന്നാണ് വിചാരിക്കുന്നതെന്ന് സിനിൽ പറയുന്നു.
'അങ്ങനെ ചിന്തിക്കുമ്പോ ഒരു പ്രത്യേക ഊര്‍ജം കിട്ടും. വീട്ടിലിപ്പോഴും ഡാഡിയുടെ സാന്നിധ്യമുള്ളതുപോലെയും തോന്നും. വീട്ടിലും ഡാഡി തമാശയും കാര്യങ്ങളുമൊക്കെയുണ്ടായിരുന്നു. പക്ഷെ അതിനൊപ്പം ഉത്തരവാദിത്തമുള്ള വീട്ടുകാരന്‍ കൂടിയായിരുന്നു. ഷൂട്ടിങ് കഴിയുമ്പോഴേക്കും വീട്ടിലേക്ക് ഓടിയെത്തും. വന്നുകഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ ആഘോഷമാണ്. ഞങ്ങളെ പഠിപ്പിക്കും. എല്ലാ വീക്കെന്‍ഡിലും ഞങ്ങളെയും മമ്മിയെയും കൂട്ടി പുറത്തുപോവും',
'തിയേറ്ററില്‍ പോവുമ്പോള്‍ ആളുകള്‍ക്ക് ഡാഡിയോടുള്ള സ്‌നേഹം നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ മൂന്നാം ക്ലാസിലോ മറ്റോ പഠിക്കുമ്പോഴാണ്. എന്നോട് ചോദിച്ചു, എടാ, നിനക്ക് സില്‍ക്ക് സ്മിതേനെ കാണണോ? വേണമെന്ന് പറഞ്ഞപ്പോള്‍ കൂട്ടിക്കൊണ്ടുപോയി. തുമ്പോളി കടപ്പുറത്തായിരുന്നു ഷൂട്ടിങ്. ഏത് സിനിമയാണെന്നൊന്നും ഓര്‍മയില്ല. പിന്നെ ആയിരം നാവുള്ള അനന്തന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി മമ്മൂട്ടിയെ കാണിച്ചുതന്നു. അത് ചെന്നൈയിലായിരുന്നു',

'അന്ന് കിഷ്‌കിന്ധ വാട്ടര്‍തീം പാര്‍ക്കില്‍ പോയി. അവിടെയുള്ള റൈഡുകളിലൊക്കെ ഞങ്ങള്‍ക്കൊപ്പം ഡാഡിയും കയറി. പിന്നെ സയാമീസ് ഇരട്ടകളുടെ ലൊക്കേഷനിലും പോയിട്ടുണ്ട്. 'എന്റെ വയര്‍ മേക്കപ്പ് ചെയ്യുന്നത് കാണിച്ചുതരാം' എന്ന് പറഞ്ഞാണ് ഞങ്ങളെ കൂട്ടിപ്പോയത്. സയാമീസ് ഇരട്ടകളുടെ കഥയാണല്ലോ. വയര്‍ ഒട്ടിയിരിക്കണം. എന്തോ പശ വെച്ചിട്ടാണ് ഒട്ടിക്കുന്നത്. രണ്ടുമണിക്കൂറൊക്കെ ഒരേ നില്‍പ്പ് നിന്നിട്ടാണ് ആ മേക്കപ്പ് ചെയ്തത്', സിനിൽ ഓർമിച്ചു.
മിമിക്രിയും അഭിനയവുമെല്ലാം ഡാഡിയിൽ നിന്നും കിട്ടിയ കഴിവുകളാകാമെന്നും സിനിൽ അഭിമുഖത്തിൽ പറഞ്ഞു. ചെറുപ്പം മുതലേ ഞാന്‍ മിമിക്രി ചെയ്യുമായിരുന്നു. പത്താം ക്ലാസ് വരെ എല്ലാ പരിപാടിക്കും ഒന്നാം സമ്മാനവും കിട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ പ്രോത്സാഹിപ്പിക്കും. പലപ്പോഴും ഡാഡിയുടെ കൈയില്‍നിന്ന് തന്നെ സമ്മാനം വാങ്ങാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ഇടയ്ക്ക് വിളിച്ചിരുത്തി പഠിക്കണം, മിനിമം ഡിഗ്രി എങ്കിലും നേടണം, അല്ലെങ്കിൽ വിലയുണ്ടാവില്ലെന്ന് പറയുമായിരുന്നുവെന്നും ഡാഡിയുടെ സ്‌നേഹവും കരുതലുമൊക്കെയാണ് ഓരോ സമയത്തും മിസ് ചെയ്യുന്നതെന്നും സിനിൽ സൈനുദ്ദീൻ പറഞ്ഞു.


Click it and Unblock the Notifications











