'നെപ്പോട്ടിസം ആണെങ്കിൽ ഞാനിപ്പോൾ എത്ര പടം ചെയ്തേനെ, സ്റ്റാർസിന്റെ പിള്ളേർ അല്ലേ സ്റ്റാർ കിഡ്': അഹാന കൃഷ്ണ
മലയാളത്തിലെ യുവ നടിമാർക്കിടയിലെ ശ്രദ്ധേയതാരമാണ് അഹാന കൃഷ്ണ. അച്ഛൻ കൃഷ്ണകുമാറിന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ അഹാന ചുരുങ്ങിയകാലം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ട നയികമാരിൽ ഒരാളായി മാറിയത്. യൂട്യൂബ് വ്‌ളോഗറായും തിളങ്ങി നിൽക്കുന്ന അഹാനയ്ക്ക് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട്. അഹാനയുടെ സഹോദരിമാരും അമ്മയും എല്ലാവരും ഇന്ന് വ്‌ളോഗർമാർ ആണ്. ഇന്ന് ഒരു സോഷ്യൽ മീഡിയ താരകുടുംബമാണ് അഹാനയുടേത്.
രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാനയുടെ സിനിമ അരങ്ങേറ്റം. പിന്നെ ടൊവിനോ തോമസ് നായകനായ ലൂക്ക എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ കരിയര്‍ മാറി മറിഞ്ഞത്. സിനിമയിലെ നിഹാരിക എന്ന കഥാപാത്രമായി അഹാന ജീവിക്കുകയായിരുന്നു. പിന്നീട് പതിനെട്ടാം പടി, ഡോട്ട്സ് തുടങ്ങിയ ചിത്രങ്ങളിലും അഹാന അഭിനയിച്ചു.

കരിയറിൽ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇടയ്ക്ക് അഹാനയുടെ സിനിമയിലേക്കുള്ള വരവ് നെപ്പോട്ടിസത്തിന്റെ ഭാഗമാണെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ അതിനോടൊക്കെ പ്രതികരിക്കുകയാണ് അഹാന ഇപ്പോൾ. തന്റെ പുതിയ വെബ് സീരീസിന്റെ പ്രമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അഹാന അത്തരം വിമർശനങ്ങളോട് പ്രതികരിച്ചത്. തന്റെ സിനിമയിലേക്കുളള വരവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം.
ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലേക്ക് താൻ എവിടെ നിന്നല്ലാതെ എത്തിയതാണെന്നാണ് അഹാന പറയുന്നത്. രാജീവ് രവി തന്റെ അച്ഛന്റെ സുഹൃത്തോ ആരുമല്ല. അവർ അല്ലാതെ തേടിവരുകയായിരുന്നു എന്നാണ് അഹാന പറഞ്ഞത്. രാജീവ് രവി നേരിട്ട് വീട്ടിൽ വന്ന് സിനിമയിലേക്ക് വിളിക്കുകയായിരുന്നു എന്നും അഹാന പറയുന്നു. അഹാനയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

'ഞാൻ കോളേജിൽ ഫസ്റ്റ് ഇയറിന് പഠിക്കുമ്പോൾ ആണ് ആദ്യ സിനിമ വരുന്നത്. ഞാൻ ചെന്നൈയിൽ പോയി അവിടെ സെറ്റിലായി കോളേജ് ജീവിതം ഒക്കെ ആയിട്ട് മുന്നോട്ട് പോകുന്നതിനിടെ എവിടെ നിന്നില്ലാതെയാണ് ആ ഓഫർ വരുന്നത്. രാജീവ് രവി സാർ ഗീതു മോഹൻദാസിന്റെ ഭർത്താവ് ആണ് എന്നതിനപ്പുറം മറ്റൊന്നും എനിക്ക് അറിയില്ലായിരുന്നു.'
'അല്ലാതെ ഒരു പരിചയവും ഉണ്ടായിരുന്നില്ല. അദ്ദേഹം അച്ഛന്റെ കൂട്ടുകാരനോ അച്ഛൻ പോയി ചോദിക്കുകയോ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. അവരെ അറിയുക പോലുമില്ലായിരുന്നു. എന്നെ എങ്ങനെ ആ സിനിമയിലേക്ക് വിളിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ പോലും പറ്റണില്ല. ജീവിതത്തിൽ അതുപോലെ അറിയാത്ത ആരും സിനിമയിലേക്ക് വിളിച്ചട്ടില്ല.'

'ഞാൻ അത് മനസിലാക്കുന്നത് വലിയ റോൾ ഒന്നും അല്ലാത്തതിനാൽ അവർ തിരുവനന്തപുരത്ത് തന്നെയുളള താരങ്ങളുടെ ആരുടെയെങ്കിലും മക്കളെ തേടി അങ്ങനെ വന്നതാകും എന്നാണ്. എന്റെ വീടിന്റെ തൊട്ട് അപ്പുറത്തായിരുന്നു ഷൂട്ട്. രാവിലെ സ്‌കൂളിൽ പോകും പോലെയാണ് ഷൂട്ടിന് പോയികൊണ്ടിരുന്നത്.' അഹാന പറഞ്ഞു.
'അങ്ങനെ സ്റ്റീവ് ലോപസിലേക്ക് വിളിച്ചപ്പോൾ ഞാൻ സംശയത്തിലായി. എന്നാൽ അച്ഛനും എല്ലാവരും നിർബന്ധിച്ചു. അച്ഛനെ സംബന്ധിച്ച് അച്ഛൻ ഇപ്പോഴും അവസരം ചോദിച്ച് നടക്കുമ്പോൾ ഇത്രയും വലിയ ഒരാൾ എന്നെ വീട്ടിൽ ഒക്കെ വന്നു വിളിക്കുന്നു എന്നതായിരുന്നു മനസ്സിൽ. രാജീവ് രവി സാർ വീട്ടിൽ വന്നതൊന്നും എനിക്ക് വിശ്വസിക്കാൻ കൂടി പറ്റുന്നില്ല. എന്റെ ആ ഭാഗ്യമൊക്കെ ഇപ്പോൾ എവിടെ പോയി എന്നാണ് ഞാൻ ചിന്തിക്കുന്നത്.'

'അങ്ങനെ എല്ലാവരും നിർബന്ധിച്ചിട്ടാണ് എന്റെ ആദ്യ സിനിമ സംഭവിക്കുന്നത്. എല്ലാവരും എന്നെ നെപ്പോട്ടിസം എന്നൊക്കെ വിളിക്കാറുണ്ട്. എനിക്ക് മനസിലാവുന്നില്ല. അവർ എന്റെ കുടുംബ സുഹൃത്തുക്കൾ ഒന്നുമല്ല. അത്രയും പവർ ഉണ്ടായിരുന്നെങ്കിൽ ഈ എട്ട് വർഷത്തിനുളളിൽ ഞാൻ എത്ര പടം ചെയ്തേനെ. എനിക്ക് ഒരു അവാർഡ് പോലും കിട്ടിയിട്ടില്ല. എന്നെ ആരും നോമിനേറ്റ് പോലും ചെയ്തിട്ടില്ല.'
'ആരാണ് സ്റ്റാർ കിഡ്, സ്റ്റാർസിന്റെ പിള്ളേർ അല്ലേ സ്റ്റാർ കിഡ്. ഞാൻ എന്ത് സ്റ്റാർ കിഡ്. അച്ഛൻ സിനിമ നടനായത് സഹായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ, അവർ ഇന്ന നടന്റെ മോളെ വിളിക്കാം എന്ന് കരുതിയിട്ടുണ്ടാകും. പക്ഷെ അത് ആ സിനിമയോടെ കഴിഞ്ഞു. പിന്നെ ഒരിക്കലും അങ്ങനെ ഒരു അഡ്വാൻറ്റേജ് ഉണ്ടായിട്ടില്ല. സ്റ്റീവ് ലോപ്പസിന് ശേഷമാണ് എനിക്ക് അഭിനയത്തോട് കൂടുതൽ താൽപര്യം വന്നത്,' എന്നും അഹാന പറഞ്ഞു.

തന്നെ അന്നയും റസൂൽ എന്ന ചിത്രത്തിലേക്കും രാജീവ് രവി വിളിച്ചിരുന്നെന്നും അന്ന് താൻ പതിനൊന്നാം ക്‌ളാസ്സിൽ ആയിരുന്നെന്നും അഹാന പറഞ്ഞു. ഇന്നാണ് അങ്ങനെ എന്തെങ്കിലും അവസരം വന്നിരുന്നത് എങ്കിൽ താൻ ചാടി വീണേനെ എന്നും പറഞ്ഞു.


Click it and Unblock the Notifications