എന്തും സഹിക്കാം എന്ന നിലയിലാണ് പോയത്; സിനിമയ്ക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നതൊക്കെ ഫലം ചെയ്യും: അനഘ പറയുന്നു
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനഘ നാരായണന്‍. കാസർഗോഡ് സ്വദേശിയായ അനഘ ഡിഗ്രി വിദ്യാർത്ഥി ആയിരിക്കെയാണ് സെന്ന ഹെഗ്‌ഡെയുടെ തിങ്കളാഴ്ച നിശ്ചയത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ ശ്രദ്ധേയ വേഷങ്ങളിൽ ഒന്നായിരുന്നു അനഘയുടേത്. പിന്നീട് ടോവിനോ തോമസ് നായകനായ വാശി, പ്രേമം പരമാനന്ദം, ഡിയർ വാപ്പി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
ഇപ്പോഴിതാ രാസ്ത എന്ന പുതിയ ചിത്രവുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് അനഘ. സര്‍ജാനോ ഖാലിദിന് നായകനായ ചിത്രം ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആയിരുന്നു താരം. അതിനിടെ ഒരു അഭിമുഖത്തിൽ രാസ്തയുടെ ചിത്രീകരണ സമയത്ത് നേരിട്ട ചില ബുദ്ധിമുട്ടുകളെ കുറിച്ച് അനഘ തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ ആ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

ഒരു മരുഭൂമി അതിജീവനത്തിന്റെ കഥ പറയുന്ന സിനിമയാണ് രാസ്ത. ചിത്രത്തിന്റെ പ്രധാന രംഗങ്ങള്‍ എല്ലാം ചിത്രീകരിച്ചത് മരഭൂമിയിലായിരുന്നു. അവിടെയുള്ള ഷൂട്ടിങ് എത്രമാത്രം ബുദ്ധിമുട്ടേറിയത് ആയിരുന്നു എന്നതായിരുന്നു അനഘയോടുള്ള ചോദ്യം. വെയിലത്ത് നിന്ന് പാടുകളൊക്കെ വന്നിരുന്നു, പക്ഷെ പിന്നീട് അതൊക്കെ മാറി. അല്ലാതെയുള്ള ബുദ്ധിമുട്ടുകളും ഒരുപാട് സഹിച്ചിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്ന് നടി പറഞ്ഞു.
മണല്‍ത്തരികള്‍ക്ക് വല്ലാത്ത ഷാര്‍പ്‌നെസ്സ് ആയിരിക്കും. കാറ്റിൽ അത് വന്ന് മുഖത്തടിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ ഉണ്ടാവും. അത് ദേഹത്ത് പറ്റിപ്പിടിച്ചാല്‍ പോകാനും പാടാണ്. കാലാവസ്ഥയുടെ മാറ്റം നമുക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നതായിരിക്കില്ല, അതും ഒരു പ്രയാസമായിരുന്നു. ഏറ്റവും അധികം ബുദ്ധിമുട്ടിയത് ബാത്‌റൂമിൽ പോകുന്നതിനാണ്. സെറ്റില്‍ ഞാന്‍ ഒരു ഫീമെയില്‍ ആര്‍ട്ടിസ്റ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ക്രൂ മെമ്പേഴ്‌സ് എല്ലാം എന്നെ വളരെ നല്ല രീതിയില്‍ തന്നെ ട്രീറ്റ് ചെയ്തു.

പിന്നെ സിനിമയ്ക്ക് വേണ്ടി എന്തും സഹിക്കാം എന്ന നിലയിലാണ് അങ്ങോട്ടേക്ക് പോയത് തന്നെ. ഒരുപാട് അഡ്ജസ്റ്റ് ചെയ്തിട്ടാണ് രാസ്തയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. സിനിമയ്ക്ക് വേണ്ടി ചിലത് വിട്ടുകൊടുക്കുന്നതും അൽപം അഡ്ജസ്റ്റ് ചെയ്യുന്നതുമൊക്കെ ഫലം ചെയ്യും, അത് സിനിമയില്‍ പ്രതിഫലിക്കും. ചെയ്യുന്ന സിനിമകള്‍ എല്ലാം മികച്ചതാവണം എന്നാണല്ലോ നമ്മുടെ ആഗ്രഹം. അതുകൊണ്ട് ഇത്തരം അഡ്ജസ്റ്റുമെന്റുകള്‍ എല്ലാം സഹിക്കാവുന്നതാണെന്നും അനഘ പറഞ്ഞു.
ഒമാനിലെ റൂബ് അൽ ഖാലി മരുഭൂമിയിൽ നടന്ന സംഭവ കഥയെ അടിസ്ഥാനമാക്കി അനീഷ് അൻവർ സംവിധാനം ചെയ്ത ചിത്രമാണ് രാസ്ത. അനഘയ്ക്കും സർജനോ ഖാലിദിനും പുറമെ ആരാധ്യാ ആൻ, ഇർഷാദ്, സുധീഷ്, ടി ജി രവി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലു എന്റർടെയിൻമെന്റിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്.


Click it and Unblock the Notifications











