'ഞാനൊരു വക്കീലായാൽ മതിയായിരുന്നല്ലേയെന്ന് ലാലേട്ടൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്'; ശാന്തി മായാദേവി പറയുന്നു!
മോഹൻലാലിന്റെ ശക്തമായ തിരുച്ചുവരവോട് കൂടി മലയാള സിനിമ 2023ന്റെ പടിയിറങ്ങുന്നു. എല്ലാകോണിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കോംബോയുടെ നേര്. മോഹൻലാൽ വളരെ വർഷങ്ങൾക്ക് ശേഷം വീണ്ടും വക്കീൽ കുപ്പായം അണിഞ്ഞ ചിത്രമാണ് നേര്. ഇതിൽ അഡ്വ.വിജയമോഹൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പ്രേക്ഷകർ നല്ലത് പറയുമ്പോൾ ബോക്സ് ഓഫീസിലും അതുപോലെ പ്രതിഫലിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഹൻലാലിന്റെ നേര് തിയേറ്ററിലെത്തിയത്.
രണ്ട് ദിവസം കൊണ്ട് മികച്ച കലക്ഷൻ കേരളത്തിനകത്തും പുറത്തും ചിത്രം നേടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മോഹൻലാൽ, അനശ്വര രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിലെ ഓരോ കഥാപാത്രവും പ്രസക്തമാണ്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, ഗണേഷ്, ശ്രീധന്യ, ശാന്തിമായ ദേവി എന്നിവരായാണ് മുഖ്യവേഷങ്ങളിൽ എത്തിയത്.

അതിഥി വേഷത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരും പ്രത്യക്ഷപ്പെട്ടിരുന്നു. നേര് ഗംഭീര വിജയമായി പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളും നടിയുമായ ശാന്തി മായാദേവി നേര് സിനിമ ഷൂട്ടിങ് അനുഭവങ്ങൾ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പങ്കിട്ടു. ദൃശ്യം 2വിൽ ജോർജുകുട്ടിയുടെയും ലിയോയിൽ പാർത്ഥിപന്റെയും വക്കീലായി എത്തി നേരത്തെ തന്നെ തിളങ്ങിയ ശേഷമാണ് ശാന്തി നേരിന്റെ തിരക്കഥാകൃത്തായി അരങ്ങേറിയത്.
നേരിന്റെ റിലീസിനുശേഷം മോഹൻലാലിനും അനശ്വരയ്ക്കും ലഭിക്കുന്ന അതേ സ്വീകാര്യതയും അഭിനന്ദനവും ശാന്തിയുടെ തിരക്കഥയ്ക്കും സിനിമാപ്രേമികൾ നൽകുന്നുണ്ട്. 'ഒരു കോർട്ട് റൂം ഡ്രാമ ചെയ്യണമെന്ന് ജീത്തു സാറിന് ആഗ്രഹമുണ്ടായിരുന്നു. ദൃശ്യത്തിന്റെ സെറ്റിൽ വച്ച് ആ കാര്യം എന്നോട് പറഞ്ഞിരുന്നു. ദൃശ്യത്തിനുശേഷം ഞങ്ങൾ ഫാമിലി ഫ്രണ്ട്സായി.'
'ഞങ്ങളുടെ കുടുംബങ്ങൾ ഒരുമിച്ച് യാത്ര ചെയ്യാറുണ്ടായിരുന്നു. അങ്ങനെയൊരു യാത്രയ്ക്കിടെയാണ് നേരിന്റെ കഥാതന്തു എന്നോട് പറയുന്നത്. അവിടെ മുതൽ ഞങ്ങൾ നേരിന് പിന്നാലെയായി. ദൃശ്യവുമായി യാതൊരു രീതിയിലും സാമ്യപ്പെടുത്താൻ സാധിക്കാത്ത ചിത്രമാണ് നേര്. കോടതി രംഗങ്ങൾ പല സിനിമകളിലും വ്യത്യസ്തമായ രീതിയിലാണ് കാണിച്ചിട്ടുള്ളത്.'
'പഴയ സിനിമകളെ അപേക്ഷിച്ച് ഇന്നത്തെ ചിത്രങ്ങൾ കോടതി രംഗങ്ങളെ പരമാവധി റിയലസ്റ്റിക്കായി അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. നേരിലും അത്തരമൊരു ശ്രമമാണ് നടത്തിയിരിക്കുന്നത്. ശരീരഭാഷകൊണ്ടും സംഭാഷണങ്ങൾ അവതരിപ്പിക്കുന്ന രീതികൊണ്ടും സിനിമയിൽ ഉടനീളം മോഹൻലാൽ എന്ന നടൻ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ലാലേട്ടൻ ഉൾപ്പെടെ ഒട്ടേറെ സീനിയർ താരങ്ങളുണ്ട് ചിത്രത്തിൽ.'

'ഒരാളുടെ ഷോട്ട് കഴിഞ്ഞാൽ അടുത്തയാളുടെ പെർഫോമൻസ് കാണാനായി ലാലേട്ടൻ ഉൾപ്പെടെയുള്ളവർ കാരവനിലേക്ക് പോകാതെ അവിടെത്തന്നെ ഇരിക്കും. പല സീനുകൾ കഴിയുമ്പോഴും ലാലേട്ടൻ ചിരിച്ചുകൊണ്ടുചോദിക്കും ഞാനൊരു വക്കീലായാൽ മതിയായിരുന്നല്ലേ എന്ന്. അത്രയും റിയലസ്റ്റിക്കായാണ് ചിത്രത്തിൽ ഉടനീളം അദ്ദേഹം പെർഫോം ചെയ്തിരിക്കുന്നത്. എന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു ഞാനൊരു വക്കീലാകണമെന്നത്.'
'ആദ്യമൊക്കെ ഈ പ്രഫഷനോട് ചെറിയ താൽപര്യക്കുറവുണ്ടായിരുന്നെങ്കിലും പിന്നീട് വളരെ പ്രിയപ്പെട്ടതായി മാറി. അവിചാരിതമായാണ് സിനിമയിലേക്ക് വരുന്നതും. നടനും സംവിധായകനുമായ രമേഷ് പിഷാരടി സുഹൃത്താണ്. ആ സൗഹൃദത്തിന്റെ തുടർച്ചയായാണ് ഗാനഗന്ധർവൻ എന്ന ചിത്രം ചെയ്യുന്നത്. അതിലെ പ്രകടനം കണ്ടാണ് ജീത്തു ജോസഫ് റാം എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. അവിടെ നിന്ന് ദൃശ്യത്തിലേക്കും ദൃശ്യം വഴി ലിയോയിലേക്കും എത്തി', എന്നാണ് ശാന്തി പറഞ്ഞത്.


Click it and Unblock the Notifications