ജെന്റിൽമാൻ സിനിമയിലേക്ക് അവസരം ലഭിച്ചു; നോ പറയാൻ കാരണം ആ പാട്ടിലെ കോസ്റ്റ്യൂം: അശ്വിനി നമ്പ്യാർ
മണിച്ചിത്രത്താഴിലെ അല്ലിയെ മലയാളികൾ മറക്കില്ല. ഇന്ന് ചിത്രം വീണ്ടും റിലീസായപ്പോൾ അല്ലിയെ തിരഞ്ഞ് സോഷ്യൽ മീഡിയയും ഒരുപാട് അലഞ്ഞു. അഭിനയത്തിൽ നിന്ന് അൽപം വിട്ട് നിൽക്കുന്നുണ്ടെങ്കിലും അശ്വിനി നമ്പ്യാർ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. മലയാളത്തിൽ ഒരുപാട് സിനിമകൾ ഇല്ലെങ്കിലും അശ്വിനി അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഇന്നും മനസിൽ തങ്ങി നിൽക്കുന്നു. സിനിമാ വിശേഷങ്ങളുമായി ബിഹൈന്റ് വുഡ്സിലൂടെ അശ്വിനി നമ്പ്യാർ സംസാരിക്കുന്നു.
തമിഴ് സിനിമയിലൂടെയാണ് അഭിനയത്തിൽ തുടക്കം കുറിച്ചത് എങ്കിലും അതേ പോലെ മലയാളത്തിലും അശ്വിനി നമ്പ്യാർ നിരവധി സിനിമകളിൽ അഭിനയിച്ചു. "1993 എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണ്. ആ സമയത്താണ് മികച്ച സിനിമകൾ എനിക്ക് ലഭിച്ചത്. 'കിഴക്ക് ചീമയിലെ' സൂപ്പർ ഹിറ്റായി. അതേ സമയം മലയാളത്തിൽ മമ്മൂട്ടി സാറിന്റെ 'ദ്രുവം' എന്ന സിനിമയിലും അഭിനയിച്ചു. അതും വലിയ ഹിറ്റായി. പിന്നെ മണിച്ചിത്രത്താഴിൽ അവസരം ലഭിച്ചു. അങ്ങനെ മലയാളത്തിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു.

ഏകദേശം ഒന്നു രണ്ടു വർഷങ്ങൾ ഞാൻ മലയാളത്തിൽ നല്ല തിരക്കായിരുന്നു. അതിനിടയിൽ തമിഴിൽ ഫോക്കസ് ചെയ്യാൻ സാധിച്ചില്ല. കാരണം കിഴക്കു ചീമയിലെ റിലീസായി നല്ല അഭിപ്രായങ്ങൾ നേടിയെങ്കിലും മലയാളത്തിൽ തിരക്കായി. പക്ഷേ രണ്ട് വർഷത്തിനു ശേഷം തമിഴിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത അവസ്ഥ വന്നു. പ്രതീക്ഷിച്ചത്ര അവസരങ്ങൾ കിട്ടാത്ത പോലെയായി. സിനിമകൾ പിന്നെയും ചെയതിട്ടുണ്ട്. പക്ഷേ ആഗ്രഹിച്ച പോലെ അവസരങ്ങൾ പിന്നീട് ലഭിച്ചില്ല." അശ്വിനി പറഞ്ഞു.
മലയാളത്തിൽ തിരക്കേറിയ നടിയായപ്പോൾ തമിഴിൽ നിന്ന് പല അവസരങ്ങളും വന്നിരുന്നു. എന്നാൽ തിരക്കു കാരണം ആ പ്രൊജക്ടുകൾ അശ്വിനിക്കു ഉപേക്ഷിക്കേണ്ടി വന്നിട്ടിട്ടുണ്ട്. "ജെന്റിൽമാൻ സിനിമയിൽ മധു ബാലയുടെ സഹോദരിയുടെ വേഷം ചെയ്യാൻ എന്നെ വിളിച്ചിരുന്നു. ഒപ്പം അതേ സിനിമയിൽ ചിക്കുബുക്ക് റെയ്ലേ പാട്ടിൽ ഗൗതമിക്കു മുന്നേ എന്നെ ആയിരുന്നു സമീപിച്ചിരുന്നത്. ആ പാട്ടിലെ കോസ്റ്റ്യൂം അന്നത്തെ കാലത്ത് ധരിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടായിരുന്നു ചെയ്യാതിരുന്നത്."

സിനിമയിൽ അവസരങ്ങൾ കുറഞ്ഞ സമയത്താണ് സീരിയലിലേക്ക് ചേക്കേറുന്നത്. എന്നാൽ സിനിമയിൽ ചെയ്യാൻ സാധിക്കാത്ത കഥാപാത്രങ്ങളെല്ലാം സീരിയലിലൂടെ അശ്വിനിക്ക് ലഭിച്ചു. തമിഴിൽ മാത്രമല്ല മലയാളത്തിലും തെലുഗിലും അശ്വിനി സീരിയലുകൾ ചെയ്യാൻ തുടങ്ങി. 1994ൽ നടി രാധിക രാധാൻ എന്ന പേരിൽ ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങി. അതിൽ നിന്നാണ് തമിഴിലെ എക്കാലത്തേയും മികച്ച സീരിയലുകൾ ഉണ്ടായത്.
"1996ൽ എന്നെ രാധികാ മാം സീരിയൽ ചെയ്യാൻ വേണ്ടി വിളിച്ചു. ഞാൻ ആദ്യം ഒന്നു മടിച്ചു. സിനിമയിൽ നിന്ന് സീരിയലുകളിലേക്ക് ആ കാലത്ത് പോകുമ്പോൾ അത് കരിയറിനെ ബാധിക്കുമോ എന്ന് ആലോചിച്ചു. കാരണം എനിക്ക് സിനിമകൾ ചെയ്യണം എന്ന് തന്നെയായിരുന്നു ആഗ്രഹം. രാധികാ മാം നിർബന്ധിച്ചതിനെ തുടന്ന് ലീഡ് ക്യാരക്ടറായിരുന്നു ചെയ്തത്. പിന്നീട് നിരവധി സീരിയലുകൾ ഞാൻ ചെയ്തു. സിനിമകളിൽ നിന്ന് ലഭിക്കാത്ത വേഷങ്ങൾ പോലും എനിക്ക് സീരിയലുകളിൽ നിന്ന് ലഭിച്ചു. 1996 മുതൽ 2001ൽ വിവാഹം കഴിയുന്ന വരെ ഞാൻ അഭിനയിച്ചു."


Click it and Unblock the Notifications











