ഇന്റർവ്യൂ എന്ന് കേട്ടാൽ ഞാൻ ഓടും; ശ്രീകൃഷ്ണപുരത്തെ കോമഡിയൊക്കെ സംഭവിച്ചു പോയതാണ്: ബിന്ദു പണിക്കർ
മലയാള സിനിമ പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയായ നടിയാണ് ബിന്ദു പണിക്കര്‍. കോമഡി വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. കോമഡി രംഗങ്ങളിൽ ജഗതി ശ്രീകുമാർ കൊച്ചിൻ ഹനീഫ തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം കട്ടയ്ക്ക് പിടിച്ചു നിന്നിട്ടുള്ള നടിയാണ് ബിന്ദു പണിക്കർ.
1992ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളത്തിലൂടെയാണ് താരം സിനിമാ ലോകത്തേക്ക് എത്തിയത്. ഒരു കാലത്ത് ബിന്ദു പണിക്കര്‍ അഭിനയിക്കാത്ത സിനിമകള്‍ ഇല്ലെന്ന സ്ഥിതിയായിരുന്നു. എന്നാൽ അടുത്തിടെയായി താരം അധികം സിനിമകളിൽ എത്തിയിരുന്നില്ല.

ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ മമ്മൂട്ടി നായകനായ റോഷാക്ക് എന്ന സിനിമയിലൂടെ വീണ്ടും സജീവമാവാൻ ഒരുങ്ങുകയാണ് ബിന്ദു പണിക്കർ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ ഒക്കെ ബിന്ദു പണിക്കരുടെ സാന്നിധ്യം ഉണ്ട്. അതിനിടെ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം.
അഭിമുഖങ്ങളിൽ പങ്കെടുക്കാനുള്ള തന്റെ മടിയെ കുറിച്ചും ഇന്നും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന തന്റെ കഥാപാത്രങ്ങളെ കുറിച്ചുമെല്ലാം ബിന്ദു പണിക്കർ സംസാരിക്കുന്നുണ്ട്. ബിന്ദു പണിക്കരുടെ വാക്കുകളിലേക്ക്.

'ഒരുപാട് നാളായി അഭിമുഖങ്ങൾ നൽകിയിട്ട്. എനിക്ക് അന്നും ഇന്നും ഇന്റർവ്യൂ ഒരു പ്രശ്‌നമാണ്. പണ്ട് ഇന്നത്തെ പോലെ അധികം ഇന്റർവ്യൂ ഒന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. ഇന്ന് ഇന്റർവ്യൂസ് ഒക്കെ ഒരുപാട് ആണല്ലോ. യൂട്യൂബ്, അത് ഇത് അങ്ങനെ. എന്നെ സംബന്ധിച്ച് എനിക്ക് അറിയുന്നത് പറയുന്നു. ഇന്റർവ്യൂ കൊടുക്കാൻ പൊതുവെ മടിയുള്ള കൂട്ടത്തിലാണ്. എന്നെ സംബന്ധിച്ച് പോകുക, അഭിനയിക്കുക, തിരിച്ചുവരുക എന്നൊക്കെയാണ്. ഇന്റർവ്യൂ എന്നൊക്കെ കേൾക്കുമ്പോൾ പണ്ടേ എനിക്കൊരു ഒളിച്ചോട്ടമുണ്ട്,'
'റോഷാക്കിലെ കഥാപാത്രം വ്യത്യസ്തമാണ്. ശക്തമായ കഥാപാത്രമാണ്. അതുകൊണ്ടാണല്ലോ വർഷങ്ങൾക്ക് ശേഷം അഭിനയിച്ചത്. കഥാപാത്രം വീണുകിട്ടിയത് ആണ്. കഥകേട്ടപ്പോൾ ഞാൻ അവരോട് വല്ലാത്ത കഥ എന്നാണ് പറഞ്ഞത്. ഒരുപാട് സന്തോഷം തോന്നി. ആ ഫീൽ ഇപ്പോഴും ഉണ്ട്. അതിൽ നിന്ന് ഇതുവരെ ഇറങ്ങിയിട്ടില്ല. എങ്ങനെയാണു വരുന്നത് എന്ന് കാണാൻ കാത്തിരിക്കുകയാണ്,'

'റോഷാക്ക് ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു. ഞാൻ ആദ്യമായാണ് സിനിമയിൽ സിങ്ക് സൗണ്ടൊക്കെ ചെയ്യുന്നത്. അതുപോലെ വളരെ നാളുകൾക്ക് ശേഷം നല്ലൊരു സിനിമയിൽ അതും മമ്മൂക്ക നിർമിക്കുന്നത്. വളരെ സന്തോഷം ആയിരുന്നു. ലൊക്കേഷനിൽ ഒക്കെ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്നത്തെ കുട്ടികൾക്ക് ഒക്കെ ഭയങ്കര പാഷൻ ആണ്. ഒരുപാട് കഴിവുള്ളവരാണ്.
'ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ രംഗങ്ങൾ ഒക്കെ സംഭവിച്ചു പോയതാണ്. പിന്നെ ജഗതി ചേട്ടനൊക്കെ അല്ലെ. എല്ലാവരുടെയും കൂട്ടായ്‌മയിൽ ഉണ്ടായതാണ്. ഒരുപാട് കാര്യങ്ങൾ നമ്മുടെ കയ്യിൽ നിന്ന് ഉള്ളതാണ്. പലതും സംഭവിച്ചു പോകുക എന്ന് പറയുന്നത് പോലെയാണ്. എല്ലാവരുടെയും ഓരോന്ന് അതിലുണ്ട്. അതെല്ലാം എന്ജോയ് ചെയ്ത് ചെയ്ത കഥാപാത്രങ്ങളാണ്. ഒരുപാട് നല്ല കഥാപാത്രങ്ങൾ കിട്ടിയ സമയമാണ്,'
'ഒരു കഥാപത്രത്തിലേക്ക് ഇറങ്ങി ചെന്ന് ചെയ്തു എന്നൊന്നും പറയാൻ എനിക്ക് അറിയില്ല. കിട്ടുന്ന കഥാപാത്രങ്ങൾ എങ്ങനെയാണെന്ന് നോക്കി അങ്ങനെ ചെയ്ത് പോകുന്നത്. സൂത്രധാരനിലെ കഥാപാത്രമൊക്കെ ചെയ്യുമ്പോൾ പേടിയുണ്ടായിരുന്നു. പിന്നെ അതങ് ചെയ്ത് പോവുകയായിരുന്നു,' ബിന്ദു പണിക്കർ പറഞ്ഞു.


Click it and Unblock the Notifications











