അയർലന്റിൽ നിന്ന് തിരിച്ച് പോരാൻ പറ്റാതാവുമോ എന്ന് ഭയന്നു; കമന്റുകളുടെ ടോണും ഭാഷയും മാറുമ്പോഴാണ് പ്രശ്നം: ഹണി!
മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം കഴിഞ്ഞ പതിനെട്ട് വർഷമായി മലയാള സിനിമയുടെ ഭാഗമാണ്. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ഹണി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ആദ്യമായി ടൈറ്റിൽ വേഷത്തിലും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ് ഹണി റോസ്. അതിന്റെ സന്തോഷത്തിലാണ് താരം.
എബ്രിഡ് ഷൈൻ നിർമ്മിക്കുന്ന റേച്ചൽ എന്ന സിനിമയിലാണ് ഹണി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം തന്റെ കരിയറിലെ തന്നെ വലിയ ബ്രേക്ക് ആകുമെന്ന പ്രതീക്ഷയിലാണ് താരം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ വൈറലായി മാറിയിരുന്നു. അതിനിടെ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സിനിമയെ കുറിച്ചും തന്നെ പറ്റി വരുന്ന ട്രോളുകളെ കുറിച്ചുമൊക്കെ മനസു തുറന്നിരിക്കുകയാണ് ഹണി റോസ്.

സാധാരണ എബ്രിഡ് ഷൈൻ സിനിമകൾ പോലെയുള്ള വളരെ റിയലിസ്റ്റിക് ആയ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും റേച്ചലെന്നും ടൈറ്റിൽ റോളിലെത്തുന്നതിന്റെ സന്തോഷമുണ്ടെന്നും ഹണി റോസ് പറഞ്ഞു. 'ഞാനുമായി ഒരു ബന്ധവുമുള്ള കഥാപാത്രമല്ല റേച്ചൽ. ഇതുവരെ ചെയ്ത കഥാപാത്രങ്ങൾ പോലെയേ അല്ല, അത്തരത്തിലുള്ള കോസ്റ്റ്യൂം തന്നെ ആദ്യമായിട്ടാണ്. എന്തുകൊണ്ടും എനിക്ക് പുതുമയുള്ള കഥാപാത്രമാണ്', ഹണി പറയുന്നു.
സിനിമയിലെ പതിനെട്ട് വർഷത്തെ തന്റെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ലെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. ഉയർച്ചകളും താഴ്ച്ചകളും ഉണ്ടായിട്ടുണ്ട്. കഠിനാധ്വാനവും പ്രതീക്ഷയുമാണ് മുന്നോട്ട് നയിച്ചത്. എനിക്ക് സിനിമ വേണമെന്നുള്ളത് എന്റെ മാത്രം ആഗ്രഹമാണ്. ഇവിടുന്ന് അത്ര പെട്ടെന്ന് ഞാൻ പോവില്ല എന്നുളളത് ഞാൻ തന്നെ തെളിയിക്കേണ്ടതാണ്. അതിനായി കഠിനാധ്വാനം ചെയ്യുന്നുണ്ട്.
നല്ല അവസരം വരും എന്നുള്ളത് എന്റെ പ്രതീക്ഷയായിരുന്നു. അവസരങ്ങൾ കിട്ടില്ലെന്നും സിനിമയിൽ ഭാവി തീർന്നെന്നും പറയാൻ ചുറ്റിനും പലരുമുണ്ടായിരുന്നു. ഏതൊരു മേഖലയിലും ഇങ്ങനെ പറയാനും ജഡ്ജ് ചെയ്യാനും നൂറായിരും പേർ ചുറ്റും കാണും. നമ്മളെക്കൊണ്ട് പറ്റുമെന്ന് തെളിയിക്കേണ്ടത് നമ്മളാണെന്ന് ഹണി വ്യക്തമാക്കി.
തന്നെക്കുറിച്ച് വരുന്ന രസകരമായ ട്രോളുകളൊക്കെ അതേ വൈബോടെ ആസ്വദിക്കാറുണ്ടെന്നും, അയർലണ്ട് മന്ത്രിയുടെ പോസ്റ്റിന് താഴെയുള്ള മലയാളികളുടെ കമന്റുകൾ കണ്ടപ്പോൾ നാട്ടിലേക്ക് തിരിച്ചുവരാൻ പറ്റാതാകുമോയെന്ന് ഭയന്നെന്നും ഹണി റോസ് പറഞ്ഞു. 'അയർലണ്ടിൽ പോയ സമയത്ത് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് പങ്കുവച്ച സെൽഫി വൈറലായി മാറി. അല്ല മലയാളികൾ വൈറലാക്കി മാറ്റി എന്ന് വേണം പറയാൻ. അവിടെ ഞാൻ പത്ത് ദിവസം ഉണ്ടായിരുന്നു',
'അദ്ദേഹം പങ്കുവച്ച പോസ്റ്റ് പിറ്റേ ദിവസം നോക്കുമ്പോൾ താഴെ മൊത്തം മലയാളം കമെന്റുകൾ. "ഹായ് ജാക്കേട്ടാ സുഖാണോ" എന്ന് ചോദിച്ചാണ് തുടങ്ങുന്നത്. 'മോളുടെ കല്യാണം വിളിക്കാൻ വന്നവരും' മറ്റുമായി ആ പോസ്റ്റിന് താഴെ മലയാളികളെക്കൊണ്ട് നിറഞ്ഞു. ഇതിന് പുറമേ നല്ല കൂടിയ കമന്റ്സും ഉണ്ടായിരുന്നു. അതായിരുന്നു എന്റെ ടെൻഷൻ. മിനിസ്റ്റർ എങ്ങാനും ട്രാൻസ്ലേറ്റ് ചെയ്ത് നോക്കിയാൽ അയർലന്റിൽ നിന്ന് തിരിച്ച് പോരാൻ പറ്റാതാവുമോ എന്ന് ഭയന്നു',

രസകരമായ ട്രോളുകളൊക്കെ അതേ രസത്തിലേ എടുത്തിട്ടുള്ളൂ. ഇതിന്റെ ടോണും ഭാഷയുമൊക്കെ മാറുമ്പോഴാണ് അത് നമ്മളെ ബാധിക്കുന്നത്. അങ്ങനെ ബാധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും നമ്മളാണ്. നൂറ് മെസേജിൽ പത്തെണ്ണമാകും ഇത്തരത്തിലുള്ളത്. ഇത്തരം കമന്റും മെസേജും ഇടുന്നവരിൽ ഭൂരിഭാഗത്തിനും സ്വന്തമായി ഐഡന്റിറ്റി ഇല്ല എന്നതാണ് രസകരം. ഇത്തരത്തിൽ നെഗറ്റിവിറ്റി പരത്തുന്നവർ ഒരു പണിയും ഇല്ലാത്ത, ഫ്രസ്ട്രേറ്റഡ് ആയ, കുറേ കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്ന ആരെങ്കിലുമൊക്കെയാവാം.
ഞാൻ നന്നായില്ല, അങ്ങനിപ്പോ നീയും നന്നാവണ്ട എന്ന മനോഭാവമുള്ളവർ ഇല്ലേ, അവരാവാം. അതിനെ അങ്ങനെ അങ്ങനെ വിട്ട് കളഞ്ഞാൽ മതി. ജീവിതത്തിലേക്ക് എടുക്കേണ്ടതില്ലെന്നും ഹണി പറയുന്നു. അതേസമയം തെലുങ്ക് ചിത്രമായ വീരസിംഹ റെഡ്ഢിയാണ് ഹണിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ചിത്രത്തിലൂടെ ഹണി റോസിന് തെലുങ്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.


Click it and Unblock the Notifications