'പ്രധാനമന്ത്രി വരുന്നത് പോലെയാണ് ബാലയ്യയുടെ വരവ്; ഞാനും ആദ്യമറിയുന്നത് ട്രോളിലൂടെ, എല്ലാം ഷെയർ ചെയ്യും': ഹണി
മലയാളത്തിലെ വൈറൽ താരമാണ് നടി ഹണി റോസ്. തന്റെ സൗന്ദര്യം കൊണ്ടൊക്കെ നിരവധി പേരെയാണ് നടി ആരാധകരാക്കി മാറ്റിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒക്കെ തിളങ്ങി നിൽക്കുകയാണ് ഹണി റോസ് ഇപ്പോൾ. നടിയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗമാണ് വൈറലായി മാറുന്നത്.
കഴിഞ്ഞ 15 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് ഹണി റോസ്. ഇതിനകം നിരവധി സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ നായകനായെത്തിയ മോണ്‍സ്റ്ററിലെ ഭാമിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഹണി റോസ് കയ്യടി നേടിയിരുന്നു. ഹണി റോസിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു അത്.

അതിനു ശേഷം തെലുങ്ക് ചിത്രത്തിലാണ് ഹണി അഭിനയിച്ചത്. തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പം വീര സിംഹ റെഡ്ഢി എന്ന ചിത്രത്തിലാണ് ഹണി റോസ് അഭിനയിച്ചത്. അടുത്തിടെ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് തെലുങ്കിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
വീരസിംഹ റെഡ്ഡിയില്‍ ഹണി റോസും ശ്രുതി ഹാസനുമാണ് നായികമാരായി എത്തിയത്. വീരസിംഹ റെഡ്ഡിയുടെ വിജയത്തോടെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ഹണി റോസും ഏറെ ശ്രദ്ധ നേടിയിരുന്നു. തെലുങ്കിൽ നിന്ന് കൂടുതൽ അവസരങ്ങൾ ഇതിനു പിന്നാലെ നടിയെ തേടി എത്തുന്നുണ്ട്.

അതേസമയം, നടൻ നന്ദമൂരി ബാലകൃഷണയെ കുറിച്ചും അദ്ദേഹത്തിന് ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവമൊക്കെ പങ്കുവയ്ക്കുകയാണ് ഹണി റോസ്. താൻ ഉദ്‌ഘാടനങ്ങളെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്. ഇൻഡ്യഗ്ലിറ്റ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. വിശദമായി വായിക്കാം.

'വിമർശനങ്ങൾ ഒന്നും എന്നെ ബാധിക്കാറില്ല. ഒന്ന് രണ്ടു ദിവസം എന്ത് കൊണ്ട് ഇങ്ങനെ വന്നെന്ന് ആലോചിക്കുമായിരിക്കും അതിനപ്പുറം ഒന്നുമില്ല. ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട വ്യക്തിയാണ് ഞാൻ. അതിലൊക്കെ വിഷമിക്കാനും ഇനി എന്ത് ചെയ്യുമെന്ന് ചിന്തിച്ച് ഇരിക്കാനൊക്കെ പോയാൽ ഭയങ്കരമായി ഡൗണായി പോകും. ഒന്നും ചെയ്യാൻ പറ്റില്ല,'
'തെലുങ്കിൽ ഞാൻ ബാലകൃഷ്ണ സാറിന്റെ കഥാപാത്രത്തിന്റെ അമ്മ ആയിട്ടാണ് അഭിനയിച്ചത്. 60, 65 വയസ്സ് വരുന്ന കഥാപാത്രം. അതിൽ ഓൾഡ് ഗെറ്റപ്പും നോർമൽ ഗെറ്റപ്പും ഉണ്ട്. കൂടുതലും ഓൾഡ് ഗെറ്റപ്പാണ്. പക്ഷെ ഇങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുന്നത് ഭാഗ്യമായി കാണുന്നു. ആ കഥാപാത്രം എനിക്ക് ഭയങ്കര ഇന്ട്രെസ്റ്റിംഗ് ആയി തോന്നി. അതൊരു മാസ് മൂവി ആണ്. നന്നായി എന്ജോയ് ചെയ്തു,'

'അദ്ദേഹത്തിന്റെ ഭയങ്കര എനർജിയാണ്. നമ്മളെ നന്നായിട്ട് സഹായിക്കും. അദ്ദേഹം ഒത്തിരി സംസാരിക്കുന്ന വ്യക്തിയാണ്. എല്ലാ കാര്യങ്ങളും ഷെയർ ചെയ്യുന്ന ആളാണ്. അദ്ദേഹത്തിന്റെ അച്ഛനെ കുറിച്ചുമൊക്കെ പറഞ്ഞു. ഒരുപാട് കഥകൾ പറഞ്ഞ് തന്നു. വെറുതെ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ പഴയ സിനിമകളൊക്കെ കാണിച്ചു തരും,'

'ഞാനും അദ്ദേഹത്തെ ആദ്യം അറിയുന്നത് ട്രോളുകളിലൂടെയാണ്. പിന്നീട് സിനിമകളൊക്കെ കണ്ടു. അദ്ദേഹത്തിന്റെ ലോകം ആണ് അവിടം. സിനിമയുടെ പ്രീ ലോഞ്ചിന് മുപ്പതിനായിരത്തിലധികം ആളുകളാണ് വന്നത്. ഒരു പ്രധാനമന്ത്രി ഒക്കെ വരുമ്പോഴുള്ള സെക്യൂരിറ്റിയാണ് അദ്ദേഹത്തിന്. ആയിരക്കണക്കിന് ആളുകൾക്കിടയിലൂടെയാണ് വണ്ടിയൊക്കെ പോവുക. അത്ര ആരാധനയാണ് ആളുകൾക്ക്,'
'നമ്മളോടും പ്രത്യേക ഒരു സ്നേഹമാണ്. തെലുങ്കിൽ നിന്ന് കൂടുതൽ അവസരങ്ങൾ വരുന്നുണ്ട്. ഡിസ്കഷനുകൾ നടക്കുന്നുണ്ട്. കൂടാതെ തെലുങ്കിൽ ഒരു ഉദ്‌ഘാടനവും ചെയ്യാൻ പോകുന്നുണ്ട്,' ഹണി റോസ് പറഞ്ഞു.


Click it and Unblock the Notifications











