അന്ന് കുടുംബം കഴിഞ്ഞുപോകണം എന്നേ ഉണ്ടായിരുന്നുള്ളു, ഇനി അത്തരം വേഷങ്ങൾ ചെയ്യില്ല; ലളിതശ്രീ പറയുന്നു
നടി ലളിതശ്രീ തന്റെ തുടക്കകാലത്തെ കുറിച്ചും നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെ കുറിച്ചും സംസാരിക്കുന്നു.
ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് ലളിതശ്രീ. ജഗതി ശ്രീകുമാർ, പപ്പു, മാള അരവിന്ദൻ, ഇന്നസെന്റ് തുടങ്ങിയ താരങ്ങളുടെ ജോഡിയായി എത്തി തിളങ്ങിയിട്ടുണ്ട് താരം. 1976 ൽ സിനിമയിലെത്തിയ ലളിതശ്രീ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി 450 ലേറെ ചിത്രങ്ങളിലാണ് നടി അഭിനയിച്ചിട്ടുള്ളത്. കഴിഞ്ഞ കുറെ വർഷങ്ങളായി അഭിനയത്തിൽ സജീവമല്ല താരം.
ഇപ്പോഴിതാ, നാലു പതിറ്റാണ്ടിലേറെയായുള്ള തന്റെ സിനിമ അനുഭവങ്ങളും ഓർമകളുമൊക്കെ പങ്കുവയ്ക്കുകയാണ് ലളിതശ്രീ. മാതൃഭുമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. അച്ഛൻ മരിച്ച ശേഷം ജീവിതം രക്ഷപ്പെടണം എന്ന ആഗ്രഹത്തിൽ സിനിമയിൽ എത്തിയതാണ് താന്നെന്ന് നടി പറയുന്നു. കുടുംബം കഴിയണം എന്നോർത്ത് മാത്രം ചെയ്ത കഥാപാത്രങ്ങൾ ഉണ്ടെന്നും ലളിതശ്രീ പറഞ്ഞു. വിശദമായി വായിക്കാം.

അഭിനയിക്കണം എന്ന മോഹം കൊണ്ട് സിനിമയിലെത്തിയ ആളല്ല ഞാൻ. സാമ്പത്തികമായി മെച്ചമുണ്ടാകണമെന്ന് ആഗ്രഹിച്ച് തന്നെയാണ് സിനിമയിലേയ്ക്ക് വന്നത്. അച്ഛൻ മരിച്ചതിന് ശേഷം ചെറിയ പ്രായം ആയതുകൊണ്ട് തന്നെ എനിക്ക് ചെയ്യാനാകുന്ന ജോലിയൊന്നും ഇല്ലായിരുന്നു. സിനിമയിൽ വന്നാൽ ജീവിതം രക്ഷപ്പെടുമെന്നും ഒരുപാട് കാശ് കിട്ടുമെന്നൊക്കെ കേട്ടിട്ടുണ്ട്. ആ ചിന്തയാണ് എന്നെ സിനിമയിൽ എത്തിച്ചത്.
സിനിമയിൽ വന്നതിന് ശേഷം സാമ്പത്തികമായി പുരോഗതിയുണ്ടായി. പണ്ടത്തെക്കാലത്ത് ചെലവൊക്കെ കുറവായതിനാൽ കഴിഞ്ഞുകൂടാനുള്ളത് സിനിമയിൽനിന്ന് ലഭിക്കുമായിരുന്നുവെന്നും ലളിതശ്രീ പറഞ്ഞു.
കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എനിക്ക് പ്രത്യേക ഇഷ്ടമൊന്നും ഇല്ലായിരുന്നു. കിട്ടുന്ന കഥാപാത്രം നന്നായി ചെയ്യണം, ഇത് കണ്ടുകഴിഞ്ഞാൽ അടുത്ത വർക്ക് കിട്ടണം എന്ന ചിന്ത മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു. നമുക്ക് കഥാപാത്രങ്ങളെപ്പറ്റി മാത്രമേ പറഞ്ഞ് തരാറുണ്ടായിരുന്നുള്ളു. ഡേറ്റ് പ്രശ്നം കൊണ്ട് ചില വേഷങ്ങൾ നഷ്ടപ്പെട്ടു എന്നതൊഴിച്ചാൽ കഥ ഇഷ്ടപ്പെട്ട് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനുള്ള അവസരം ഒന്നും ലഭിച്ചിരുന്നില്ല.
ഇന്ന് ഒരു ആർട്ടിസ്റ്റിന് സിനിമയിൽ വരാൻ വളരെ എളുപ്പമാണ്. നിലനിൽക്കാനാണ് പ്രയാസം. പണ്ടൊക്കെ സിനിമയിൽ വരാനായിരുന്നു പ്രയാസം. ദൈവം സഹായിച്ച് എനിക്ക് ഒരുപാട് നാൾ സിനിമയിൽ തുടരാൻ സാധിച്ചു. പണ്ട് ചെയ്ത കഥാപാത്രങ്ങളെപ്പറ്റി ആളുകൾ വന്നു പറയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. പക്ഷേ ഇന്നത്തെ ആർട്ടിസ്റ്റുകൾക്ക് ആ ഒരു ഭാഗ്യം കിട്ടുന്നില്ല എന്നാണ് എന്റെ അഭിപ്രായമെന്നും നടി പറഞ്ഞു.
വിവിധ ഭാഷകളിലായി നാന്നൂറിന് മുകളിൽ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. പടങ്ങൾ കുറഞ്ഞു തുടങ്ങിയതോടെ മറ്റു മാർഗങ്ങൾ തേടി. ക്യാമറയ്ക്ക് പിന്നിൽ അവസരമുണ്ടായിരുന്നു. ഡബ്ബിങ് ചെയ്യുമായിരുന്നു. മലയാളം കൂടാതെ ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാം. അതുകൊണ്ട് പ്രൊഫഷനായിട്ട് മൊഴിമാറ്റം ചെയ്യുന്നുണ്ടെന്നും ലളിതശ്രീ പറഞ്ഞു.
അക്കാലത്ത് ബോഡി ഷെയിമിങ്ങുള്ള കഥാപാത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. ഒരു കഥാപാത്രം ലഭിക്കുമ്പോൾ വീടിന്റെ വാടക, മറ്റുള്ള പ്രശ്‌നങ്ങൾ എന്നിവയെ കുറിച്ചാണ് ചിന്തിക്കുക. ഒരു കഥാപാത്രം വേണ്ടെന്ന് വെച്ചാൽ കണക്കുകൂട്ടൽ ഒക്കെ തെറ്റും. കുടുംബം കഴിയണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു.
മാന്യമായ ജോലി ചെയ്ത് സമ്പാദിക്കുന്നു എന്നേ ചിന്തിച്ചിട്ടുള്ളു. അത്തരം കഥാപാത്രങ്ങൾ ഇപ്പോൾ കാണുമ്പോൾ മറ്റുള്ളവർ ചിരിക്കുന്നുണ്ടെങ്കിലും എനിക്ക് വിഷമം ഉണ്ട്. അത് ചെയ്യേണ്ടിയിരുന്നില്ല എന്നൊന്നും തോന്നിയിട്ടില്ല. പക്ഷേ ഇനി അത്തരം കഥാപാത്രങ്ങൾ ഞാൻ ചെയ്യില്ലെന്നും ലളിതശ്രീ വ്യക്തമാക്കി.

അനിയന്റെ കുടുംബത്തോടൊപ്പം ചെന്നൈയിലാണ് ഇപ്പോൾ താമസം. എങ്ങനേലും ജീവിച്ച് പോണം എന്നേ ആഗ്രഹമുള്ളു. ആർക്കും ബുദ്ധിമുട്ടില്ലാതെ അങ്ങ് പോണം. നമ്മളെക്കൊണ്ട് സാധിക്കുന്നത് വരെ അറിയാവുന്ന ജോലി ചെയ്യണം. അഭിനയം അല്ലാതെ ട്രാൻസ്‌ലേഷനും ഡബ്ബിങ് ഡയറക്ഷനുമൊക്കെയായി അങ്ങ് പോകുന്നു. എനിക്ക് പരാതിയോ പരിഭവമോ വിഷമമോ ഒന്നുമില്ല. ഇപ്പോഴത്തെപ്പോലെ ഇനിയും അങ്ങനെ തന്നെ തുടരണമെന്ന് നടി പറഞ്ഞു.
ബൽറാം v/s താരാദാസ് എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. അതിന് ശേഷം കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. ചെറിയ കഥാപാത്രങ്ങൾ വന്നിരുന്നു. പക്ഷേ അതിനോട് എനിക്ക് താത്പര്യമില്ലായിരുന്നു. മറ്റു ഭാഷകളിൽനിന്ന് അവസരങ്ങൾ ഒന്നും വന്നില്ല. സിനിമയിലേയ്ക്ക് ഇനി തിരിച്ചു വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ മാത്രമേ ചെയ്യുകയുള്ളൂ എന്നും ലളിതശ്രീ പറഞ്ഞു.


Click it and Unblock the Notifications