മണിക്കൂറുകൾക്കുള്ളിൽ പത്തുപതിനഞ്ച് ബീഡിയാണ് വലിച്ചത്, അഞ്ച് ദിവസം പട്ടിണിയായിരുന്നു; ലെന പറയുന്നു
കൈനിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ലെന. കഴിഞ്ഞ 25 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് ലെന. സിനിമയ്ക്ക് പുറമെ സീരിയലുകളിലും ലെന തിളങ്ങിയിട്ടുണ്ട്. വളരെ ചെറുപ്രായത്തിൽ സിനിമയിലേക്ക് എത്തിയതാണ് താരം.
ജയരാജ് സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ സ്‌നേഹം എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. പിന്നീട് ലാൽ ജോസിന്റെ രണ്ടാം ഭാവത്തിലൂടെ നായികയുമായി. അതിനു ശേഷം സിനിമയിൽ നിന്ന് ഒരിടവേളയെടുത്ത ലെന, തിരിച്ചുവരവിലാണ് സിനിമയെ കൂടുതൽ സീരിയസായി കണ്ടു തുടങ്ങുന്നതും സജീവമാകുന്നതും.

ആർട്ടിക്കിൾ 21 ആണ് ലെനയുടെ ഏറ്റവും പുതിയ സിനിമ. ലെനിൻ ബാലകൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് ലെന എത്തുന്നത്. താമരൈ എന്ന കഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ ലെനയുടെ മേക്കോവർ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ചും ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ താനെടുത്ത തയ്യാറെടുപ്പുകളെ കുറിച്ചും സംസാരിക്കുകയാണ് ലെന.
പൗരാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട മനുഷ്യരുടെ ലോകത്തെ കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്നും തെരുവുകളിൽ ആക്രിപെറുക്കി ജീവിക്കുന്ന താമരൈ എന്ന സ്ത്രീ അവളുടെ മകന്റെ ആഗ്രഹം നിറവേറ്റുന്നതിനായി നടത്തുന്ന പോരാട്ടമാണ് സിനിമയെന്നും ലെന പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'തെരുവുകളിൽ കഴിയുന്ന പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ജിവിതത്തെ കുറിച്ചാണ് ആർട്ടിക്കിൾ 21 പറയുന്നത്. ആക്രിപെറുക്കി ജീവിക്കുന്ന താമരൈ എന്ന സ്ത്രീയുടെയും അവളുടെ രണ്ട് മക്കളുടെയും കഥയാണിത്. സ്കൂൾ കുട്ടികളെ കൊണ്ടുപോയിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ സ്കൂൾ ബാഗിൽ നിന്ന് ടിഫിൻ ബോക്സ് എടുത്ത് ഭക്ഷണം കഴിക്കുകയാണ് മൂത്തകുട്ടി ചെയ്യുന്നത്.
എന്നാൽ, ബാഗിൽ നിന്ന് കിട്ടിയ പുസ്തകങ്ങളിലാണ് ചെറിയ കുട്ടിയുടെ ശ്രദ്ധ. അവന് ഒട്ടും പരിചിതമല്ലാത്ത ആ ലോകത്തേക്ക് പോകാൻ അവനുള്ള തീവ്രമായ ആഗ്രഹവും അത് നിറവേറ്റാനായി താമര നടത്തുന്ന പോരാട്ടവുമാണ് സിനിമ പറയുന്നത്', ലെന പറയുന്നു.
താമരൈ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ നല്ല രീതിയിൽ ബുദ്ധിമുട്ടിയെന്നും സിനിമയ്ക്ക് വേണ്ടി ശരീരഭാരം നന്നായി കുറക്കേണ്ടി വന്നെന്നും ലെന പറഞ്ഞു. സാജൻ ബേക്കറി എന്ന സിനിമയിലെ ബെറ്റ്സി എന്ന കഥാപാത്രം ചെയ്തുകഴിഞ്ഞ് അഞ്ച് ദിവസത്തെ മാത്രം ഇടവേളയിലാണ് താമരൈ എന്ന കഥാപാത്രം ചെയ്യേണ്ടി വന്നത്. അഞ്ച് ദിവസം മാത്രം സമയമുള്ളത് കൊണ്ട് പട്ടിണികിടക്കുകയല്ലാതെ മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല.
വെള്ളം മാത്രം കുടിച്ചായിരുന്നു അഞ്ച് ദിവസം കഴിഞ്ഞത്. അതിന് ശേഷം മേക്കപ്പ്മാൻ റഷീദ് അഹമ്മദ് എന്നിൽ നടത്തിയ മേക്കോവർ അപാരമായിരുന്നു. റെയിൽവേ ട്രാക്കിനരികിലെ മണ്ണിൽ മുഖമടിച്ച് വീണുകിടക്കുന്ന ഒരു രംഗം സിനിമയിലുണ്ട്. അത് ചെയ്യുമ്പോൾ നന്നായി ബുദ്ധിമുട്ടി. മാലിന്യം നിറഞ്ഞ മണ്ണിൽ ഏറെ നേരം കിടക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ അറിയാമല്ലോ.

ബീഡിവലിയും മുറുക്കലും ശീലമാക്കിയ ഒരു കഥാപാത്രമാണ് താമരൈ അതുകൊണ്ട് തന്നെ താമരയെ അവതരിപ്പിക്കാനും വല്ലാതെ കഷ്ടപ്പെട്ടു. രണ്ട് മൂന്ന് മണിക്കൂറിനുള്ളിൽ പത്തുപതിനഞ്ച് ബീഡിയാണ് വലിക്കേണ്ടി വന്നത്. അടയ്ക്കയും പുകയിലയും കൂട്ടി മുറുക്കിയിട്ട് എന്റെ നാല് പല്ലുകളാണ് കേടുവന്നത്. അത് ശരിയാക്കാൻ രണ്ടു തവണ പല്ലിൽ റൂട്ട് കനാൽ ചെയ്യേണ്ടിവന്നുവെന്നും ലെന പറയുന്നു.
ലെനയ്ക്ക് പുറമെ അജു വർഗീസ്, ജോജു ജോർജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, ബിനീഷ് കോടിയേരി, മനോഹരി ജോയ്, അംബിക നായർ, മജീദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.


Click it and Unblock the Notifications