കയറിപ്പിടിക്കാൻ ശ്രമിച്ച അധ്യാപകനോട് സംസാരിക്കാൻ പറഞ്ഞുവിട്ട അച്ഛൻ! സിനിമയിൽ നിന്നും ദുരനുഭവം: മാലാ പാർവതി
മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മാലാ പാര്‍വതി. കഴിഞ്ഞ കുറെ വർഷങ്ങളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് താരം. അമ്മ വേഷങ്ങളിലും മറ്റുമാണ് നടി കൂടുതലായി പ്രത്യക്ഷപ്പെടാറുള്ളത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട് നടി.
അഭിനേത്രി എന്നതു പോലെ തന്നെ സാമുഹിക പ്രവര്‍ത്തക എന്ന നിലയിലും മാലാ പാര്‍വതിയെ മലയാളികള്‍ക്ക് അടുത്തറിയാം. സിനിമയിലേയും സമൂഹത്തിലേയും പ്രശ്‌നങ്ങളെക്കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട് മാലാ പാര്‍വതി. അതിന്റെ പേരിൽ സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്.

ഏഷ്യാനെറ്റിലെ ഉൾക്കാഴ്ച എന്ന പ്രോഗ്രാമിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടവിടെന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തി. അതേസമയം, സിനിമയിൽ നിന്ന് തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് പാർവതി ഇപ്പോൾ.

ആ അനുഭവം കാരണം കുറേക്കാലം സിനിമയിൽ നിന്ന് മാറി നിന്നെന്നും നടി പറഞ്ഞു. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ കരിയറിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് മാലാ പാർവതി ഇക്കാര്യം പറഞ്ഞത്. കുട്ടി ആയിരുന്നപ്പോൾ അധ്യാപകനിൽ നിന്നുണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ചും അച്ഛൻ നൽകിയ ധൈര്യത്തെ കുറിച്ചും നടി പറയുന്നുണ്ട്. വിശദമായി വായിക്കാം.
സൂര്യ ടിവിയിൽ സ്റ്റാർ ടോക് എന്നൊരു പരിപാടിയുടെ അവതാരകയായി ഇരിക്കെ സുരേഷ് ഗോപി അതിഥി ആയി എത്തി. അങ്ങനെയാണ് ടൈം എന്ന സിനിമയിലേക്കു എത്തുന്നത്. അതിനു ശേഷം നാടക ക്യാമ്പുകളിൽ പങ്കെടുക്കാൻ തുടങ്ങി അപ്പോഴാണ് താൻ അഭിനയത്തെ സീരിയസായി എടുക്കുന്നതെന്ന് മാല പാർവതി പറഞ്ഞു.

ചെറുപ്പത്തിൽ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടൈമിന് ശേഷം നീലത്താമര, പാലേരി മാണിക്യം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. അതിനു ശേഷം സിബി സാറിന്റെ അപൂർവരാ രാഗം എന്നൊരു സിനിമയിൽ അഭിനയിച്ചു. 'വളരെ മോശം അനുഭവമാണ് എനിക്ക് ആ സിനിമയിൽ നിന്ന് ഉണ്ടായത്. എന്റെ ഭർത്താവായി അഭിനയിച്ച ആൾ ഷോട്ടിന്റെ ഇടയ്ക്ക് എന്റെ ശരീരത്തിൽ മോശമായി സ്പർശിച്ചു. അതിനുശേഷം കുറെ നാൾ ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയില്ല,' മാലാ പാർവതി പറഞ്ഞു.

പിന്നീട് ഏറെ നാളുകൾക്കു ശേഷം അനൂപ് മേനോന്റെ നമുക്കു പാർക്കാൻ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. പിന്നെ പതിയെ പതിയെ ഓരോരോ സിനിമകളിലായി അഭിനയിച്ചു. ലീല എന്ന സിനിമയാണ് എനിക്കൊരു ബ്രേക്ക് നൽകിയത്. അതിനു ശേഷമാണ് സിനിമയിൽ അഭിനയിക്കാൻ ഞാൻ മനസ്സുകൊണ്ട് തയാറായതെന്നും മാലാ പാർവതി പറയുന്നു.
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അത് സിനിമയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും താൻ സംസാരിക്കാറുണ്ട്. തനിക്കു ശരിയെന്ന് തോന്നാത്ത ബോധ്യപ്പെടാത്ത വിഷയങ്ങളെക്കുറിച്ചു താൻ മിണ്ടാറില്ല. കാര്യങ്ങളെക്കുറിച്ചു തുറന്നു പറയണം എന്ന് തന്നെ പഠിപ്പിച്ചത് അച്ഛനാണെന്നും നടി പറഞ്ഞു. ഒപ്പം ചെറുപ്പത്തിൽ തനിക്കുണ്ടായ ഒരു മോശം അനുഭവവും പങ്കുവച്ചു.

'ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയം. അക്കാലത്ത് ഞാൻ നൃത്തം പഠിച്ചിരുന്നു. ക്ലാസ് ഇല്ലാത്ത ഒരു ദിവസം അധ്യാപകൻ ക്ലാസ് ഉണ്ടെന്നു പറഞ്ഞ് എന്നെ വിളിച്ചു വരുത്തി. അയാൾ എന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചു. ഞാൻ ഇറങ്ങി ഓടി. വീട്ടിൽ എത്തി കരഞ്ഞു കൊണ്ട് അച്ഛനോടു കാര്യം പറഞ്ഞു. തിരിച്ചു പോയി അയാളോട് സംസാരിച്ചിട്ടു വാ. പേടിക്കുകയല്ല ചെയ്യേണ്ടത് എന്ന് അച്ഛൻ പറഞ്ഞു.
'നിങ്ങൾ ചെയ്തത് വൃത്തികേടാണ്. എനിക്കത് മനസ്സിലായി' എന്നു പറഞ്ഞിട്ടുവാ' എന്നാണ് അച്ഛൻ പറഞ്ഞത്. ഞാൻ പോയി അത് പറഞ്ഞു,' മാലാ പാർവതി പറഞ്ഞു.


Click it and Unblock the Notifications