ഇറ്റലിയിൽ വെച്ച് ഞാനും മകളും ഒരു ചതിയിൽ പെട്ടു, അർദ്ധരാത്രി കൊടും തണുപ്പത്ത് കുടുങ്ങി: മഞ്ജു പിള്ള
മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജു പിളള. വർഷങ്ങളായി മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും സജീവമാണ് താരം. കോമഡി വേഷങ്ങളിലും സീരിയസ് വേഷങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയിൽ അഭിനയിച്ചതോടെയാണ് മഞ്ജുവിന് കൂടുതൽ ജനപ്രീതി ലഭിച്ചത്.
മഞ്ജുവിന്റെ കുടുബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. മലയാള സിനിമയിലെ അറിയപ്പെടുന്ന ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവനെയാണ് മഞ്ജു വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് ദയ എന്നൊരു മകളുണ്ട്. മഞ്ജു പിള്ളയ്ക്ക് ഒപ്പം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ള ദയയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അടുത്തിടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലായിരുന്നു.

ഇപ്പോഴിതാ, താനും മകളും നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മഞ്ജു പിള്ള. തന്റെ പുതിയ ചിത്രമായ ടീച്ചറിന്റെ പ്രചരണാർത്ഥം കൗമുദി മൂവീസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. താൻ ദൈവ വിശ്വാസിയാണോയെന്ന ചോദ്യത്തിന്, വിശ്വാസിയാണ് എന്നാൽ അന്ധവിശ്വാസിയല്ല കർമയിൽ വിശ്വസിക്കുന്നുണ്ട് എന്ന് പറയുന്നതിനിടെയാണ് തങ്ങൾക്കുണ്ടായ അനുഭവം മഞ്ജു പറഞ്ഞത്.
'നമ്മൾ ചെയ്യുന്നതെന്തോ അത് നമ്മളെ തിരിച്ചടിക്കും. അങ്ങനെ വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരാൾക്ക് നന്മ ചെയ്താൽ അയാൾ തിരിച്ച് നമ്മുക്ക് നല്ലത് ചെയ്യുമെന്നൊന്നും ഞാൻ ചിന്തിക്കാറില്ല. പക്ഷെ വേറെ എവിടെയെങ്കിലും നമ്മുക്ക് അത് സഹായകമാകും. എനിക്ക് അങ്ങനെ അനുഭവങ്ങൾ ഉണ്ട്. അടുത്തിടെ പോലും അങ്ങനെ ഒരു അനുഭവം ഉണ്ടായി,'

'മോളുമായി വലിയൊരു ആപത്തിൽ പെട്ട് രണ്ടു മാണിക്കും മൂന്ന് മാണിക്കും എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ നിന്ന് പോയിട്ടുണ്ട്. ഒരു സ്കാമിൽ പെട്ട് പോയതാണ്. മോൾ ഒരു അപാർട്മെന്റ് ബുക്ക് ചെയ്തിട്ട് പൈസയൊക്കെ വാങ്ങി ഒരാൾ മുങ്ങി. റോം വരെ അയാളെ കോൺടാക്ട് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നു. റോം കഴിഞ്ഞു പിന്നെ കിട്ടാതെയായി,'
'റോമിൽ നിന്ന് ഫ്ലോറൻസിലേക്കുള്ള ഫ്‌ളൈറ്റ് ആയിരുന്നു. ഞങ്ങൾ പത്ത് പത്തര ആയപ്പോൾ ഫ്ലോറൻസിലെത്തി. അയാളെ അപ്പോൾ മുതൽ വിളിക്കുന്നുണ്ട്. കിട്ടുന്നുണ്ടായിരുന്നില്ല. ഫ്ലോറൻസിൽ നിന്ന് അയാൾ തന്ന അഡ്രസിലേക്ക് ഞങ്ങൾ എത്തുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. അവിടത്തെ ലോക്കൽസിന് ഇംഗ്ലീഷും അറിയില്ലായിരുന്നു,'

'ആകെ പെട്ടു. ഞാനും മോളും മാത്രമേ ഉണ്ടായിരുന്നുള്ളു. നല്ല തണുപ്പും. ഏകദേശം രണ്ടു മണിവരെ അവിടെ നിന്നു. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. പെട്ടികൾ ഉണ്ട്. അതും അവിടെ വെച്ച് മോളുമായി എനിക്ക് പോകാൻ പറ്റില്ല. മോളെ ഒറ്റയ്ക്ക് വിടാൻ പറ്റില്ല. അങ്ങനെ മൊത്തത്തിൽ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായി. ഞാൻ അവിടെ അങ്ങനെ ഇരുന്നു,'

'അപ്പോൾ ഒരു ബംഗ്ലാദേശി മനുഷ്യൻ വന്നിട്ടാണ് ഞങ്ങളെ സഹായിച്ചത്. ഞാൻ ആരെയും ഉപദ്രവിക്കാറില്ല. അമ്മ പറഞ്ഞിട്ടുണ്ട് ഉപകാരം ചെയ്തില്ലെങ്കിലും ആരെയും ഉപദ്രവിക്കരുതെന്ന്. എല്ലാവരെയും ഞാൻ ഒരേ കണ്ണിൽ കാണുന്നവരാണ്. വലിപ്പ ചെറുപ്പമൊന്നുമില്ല. എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന ആളാണ്. അതുകൊണ്ട് ആയിരിക്കും ഇറ്റലിയിൽ എനിക്ക് അങ്ങനെ ഒരു സഹായം ലഭിച്ചത്. അന്ന് വന്നത് ദൈവമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്,' മഞ്ജു പിള്ള പറഞ്ഞു.

മകളെ കുറിച്ചും മഞ്ജു സംസാരിക്കുന്നുണ്ട്. 'മകൾക്ക് ഭയങ്കര സ്നേഹമാണ്. നല്ല കുട്ടിയാണ് വളരെ അണ്ടർസ്റ്റാന്ഡിങ് ആണ്. വളരെ ബോൾഡാണ്. സിനിമയിലേക്ക് താത്പര്യം ഉണ്ടെന്ന് അവൾ ഇതുവരെ പറഞ്ഞിട്ടില്ല. സിനിമയുടെ പിന്നണിയിൽ താൽപര്യം ഉണ്ടാകും. മോഡലിങ് താത്പര്യം ഉണ്ട്. ഇപ്പോൾ ഫാഷൻ സ്റ്റൈലിങ്ങും ഫോട്ടോഗ്രഫിയുമാണ് ചെയ്യുന്നത്. റാമ്പിലൊക്കെ നടക്കാൻ പോകുന്നു എന്ന് പറയുന്നുണ്ട്. എന്താണെങ്കിലും എന്നെ വിളിച്ചു പറയും. ഒരു പ്രണയം ആണെങ്കിലും അത് എന്നെ വിളിച്ച് പറയാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്,' മഞ്ജു പിള്ള കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











