ലൊക്കേഷനിൽ നിന്ന് മോശം അനുഭവം ഉണ്ടായി; ആ നിമിഷം എന്റെ മുഖത്തടിച്ച പോലെ തോന്നിയെന്ന് നടി മറീന
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പല താരങ്ങളും അവരവരുടെ അനുഭവങ്ങൾ തുറന്നു പറയുന്നുണ്ട്. വെറുമൊരു ലൈംഗിക ആക്രമണം മാത്രമല്ല, സ്ത്രീകളെ ഏത് രീതിയിൽ അപമാനിക്കുന്നതും തെറ്റാണ്. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ വെച്ച് സീനിയർ ആർട്ടിസ്റ്റുകളിൽ നിന്നും വേർതിരിവുകൾ നേരിടുന്നതും പ്രധാന നായികക്ക് മാത്രം എല്ലാ ആനുകൂല്യങ്ങളും നൽകുന്നതുമെല്ലാം പ്രശ്നമാണ്. വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ പ്രമോഷനിടെ നടി മറീനയും, സ്വാസികയും അവരുടെ അനുഭവങ്ങൾ സ്കൈലാർക്ക് പിക്ചേർസ് എന്റർടെയ്ൻമെന്റിലൂടെ സംസാരിക്കുന്നു.
"ഈ സിനിമയുടെ സെറ്റിൽ വെച്ച് തന്നെ എനിക്കൊരു മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ ഒരു പ്രധാന നായികയല്ല എന്ന നിലയിൽ വളരെ മോശമായിട്ടായിരുന്നു ആ വ്യക്തി എന്നോട് പെരുമാറിയത്. ലൊക്കേഷനിലേക്ക് പോവാൻ വേണ്ടി ഒരു ഇന്നോവ അയച്ചു. ഏകദേശം ഒരു കിലോ മീറ്റർ ദൂരമായേയുള്ളൂ. ആദ്യം ഡ്രൈവർക്കൊപ്പമായിരുന്നു ഞാൻ ഇരുന്നത്. ചിലർക്ക് അതൊന്നും ഇഷ്ടമാവില്ല, അതിനാൽ ഞാൻ പിൻ സീറ്റിലേക്ക് മാറി ഇരുന്നു.

ഇന്നോവയുടെ തൊട്ടരികിലാണ് അവരുടെ ക്യാരവാൻ ഉള്ളത്. ആ വ്യക്തി ക്യാരവാനിൽ നിന്നും ഇറങ്ങി ഇന്നോവയുടെ ഡോർ തുറന്നപ്പോൾ എന്നെ കണ്ടു. ഉടൻ തന്നെ ആ ഡോർ തിരിച്ചടച്ച് പോയി. ഞാനിരുന്ന വണ്ടിയിൽ കയറാൻ പറ്റില്ലെന്ന് പറഞ്ഞു വേറെ വണ്ടി ആവശ്യപ്പെട്ടു. ശരിക്കും ആ നിമിഷം എന്റെ മുഖത്തടിച്ച പോലെയായിരുന്നു. ലൊക്കേഷനിൽ എത്തിയ ഉടൻ സംവിധായകനോട് പറഞ്ഞു ഞാൻ കാരണമല്ല വൈകിയത് എന്ന്." എന്നാൽ കാരണമെന്തെന്ന് വ്യക്തമാക്കിയില്ലെന്ന് നടി മറീന പറഞ്ഞു.
മറീനയുടെ വാക്കുകൾ മലയാള സിനിമയിൽ നടക്കുന്ന കാര്യങ്ങളാണ് എന്നതിൽ ഇപ്പോൾ അത്ഭുതം തോന്നുന്നില്ല. ഒരു വാഷ്റൂം ഷെയർ ചെയ്യാൻ പോലും പലർക്കും ഇപ്പോൾ മടിയാണെന്നാണ് താരം പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, അവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നില്ല, അവസരങ്ങൾ നിഷേധിക്കുന്നു അത്തരത്തിൽ നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ സീനിയർ ആയിട്ടുള്ള ആർട്ടിസ്റ്റുകൾ പോലും വേർതിരിവുകൾ കാണിക്കുന്നതും വേദനാജനകമാണ്.
"സ്ത്രീകൾക്ക് സൗകര്യങ്ങൾ ഒരുക്കണമെന്ന് എല്ലാവരും പറയുക മാത്രമേയുള്ളു. പ്രവൃത്തിയിലേക്ക് പൊതുവേ കൊണ്ടു വരാറില്ല. സ്വന്തമായി ക്യാരവാൻ ഉള്ളതാണ് വലിയ കാര്യമെന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. ക്യാരവാൻ പോലും ഇപ്പോഴാണ് ഇത്രയും പോപ്പുലറായത്. ഈ സംഘടനയെല്ലാം ഉണ്ടായതു കൊണ്ട് കാര്യമില്ല. ഓരോ സെറ്റിലും മാറ്റങ്ങൾ വരുത്തണമെങ്കിലും ലീഡ് ആർട്ടിസ്റ്റുകൾ തന്നെ പരിശ്രമിക്കണം. അവർക്ക് എല്ലാവരോടും ഒരേപോലെ ട്രീറ്റ് ചെയ്യാൻ സാധിച്ചാൽ പകുതി പ്രശ്നം അവസാനിക്കും.

കുറച്ച് നാൾ മുന്നേ എനിക്കും ഒരുപാട് ബുദ്ധിമുട്ടുകൾ സിനിമാ സെറ്റിൽ നിന്ന് ഉണ്ടായിട്ടുണ്ട്. അന്ന് ബാത്റൂമിൽ പോവാൻ ബുദ്ധിമുട്ടിയ സമയത്ത് നരേനാണ് അദ്ദേഹത്തിന്റെ ക്യാരവാൻ എനിക്ക് തുറന്ന് തന്നത്. എപ്പോഴും മെയിൽ ആർട്ടിസ്റ്റുകളുടെ അടുത്ത് നിന്നാണ് എനിക്ക് ആ സപ്പോർട്ട് കിട്ടിയിട്ടുള്ളത്." സ്വാസിക പറയുന്നു. പഴയ ആർട്ടിസ്റ്റുകളാണ് എപ്പോഴും ഇത്തരം സപ്പോർട്ടുകൾ തരാറുള്ളതെന്നും സ്വാസിക പറയുന്നു.
"ഞാൻ ഊർവശി ചേച്ചിക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ചേച്ചിയുടെ ക്യാരവാൻ എപ്പോഴും തുറന്നിട്ടിരിക്കും. ആർക്ക് വേണമെങ്കിലും വരാം, സംസാരിക്കാം, വാഷ്റൂം പോകാം. ഇപ്പോഴത്തെ ഈ ആർട്ടിസ്റ്റുകളേക്കാളും മുകളിലാണ് ചേച്ചിയുടെ സ്ഥാനം. എന്നിട്ടും ഇത്രയും സപ്പോർട്ട് തരുന്നുണ്ട്. ഇതേ പോലെ തന്നെയാണ് ശോഭന മാം." സ്വാസിക കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ ഈ വീഡിയോ വീണ്ടും വൈറലാവുന്നു.


Click it and Unblock the Notifications