'സാഗറിന് കൂടുതൽ ദാതാക്കളെ ലഭിച്ചിരുന്നെങ്കിൽ എന്റെ ജീവിതം മാറിമറിഞ്ഞേനെ': കുറിപ്പുമായി മീന
തെന്നിന്ത്യൻ സിനിമ ലോകത്ത് കൈനിറയെ ആരാധകരുളള നടിയാണ് മീന. അന്യഭാഷയിൽ നിന്ന് മലയാള സിനിമയിലെത്തി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അപൂർവം നടിമാരിൽ ഒരാൾ കൂടിയാണ് മീന. ബാലതാരമായി അരങ്ങേറ്റം കുറിച്ച മീനയ്ക്ക് സൂപ്പർ താരങ്ങളുടെ മകളായും നായികയായും അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.
ശിവാജി ഗണേശന്റെ 'നെഞ്ചങ്ങൾ' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചു. പിന്നാലെ 90 കളിൽ നായിക നടിയായി മീന തിളങ്ങി. 1991 ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലാണ് മലയാളത്തിൽ മീന ആദ്യമായി നായിക വേഷത്തിൽ എത്തിയത്. തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിങ്ങനെ മുൻനിര താരങ്ങളോടൊപ്പമെല്ലാം മീന തിളങ്ങി.

കഴിഞ്ഞ ജൂൺ മാസത്തിലാണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടർന്നായിരുന്നു വിദ്യാസാഗറിന്റെ മരണം. കുറച്ചു വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് രോഗം ഗുരുതരമായത്.
ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ ലഭിക്കാത്തതു മൂലം ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ പിന്നീട് സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഇപ്പോഴിതാ, അവയവദാന ദിനമായിരുന്ന ഇന്നലെ മീന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. ജീവനായി പോരാടുന്ന എല്ലാവർക്കും രണ്ടാമത് ഒരു അവസരമാണ് അവയവദാനമെന്നും ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ലെന്നും അതിന് ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനമെന്നും മീന പറയുന്നു. തന്റെ ഭർത്താവിന് കൂടുതൽ ദാതാക്കളെ ലഭിച്ചിരുന്നെങ്കിൽ തന്റെ ജീവിതം മാറിയേനെയെന്നും നടി കുറിച്ച്. മീനയുടെ കുറിപ്പ് വായിക്കാം തുടർന്ന്.
'ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ല. ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനം. ഇത് ഒരു അനുഗ്രഹമാണ്, വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലര്‍ക്കും രണ്ടാമത്തെ അവസരമാണ് അവയവദാനം. ആ അവസ്ഥയിലൂടെ വ്യക്തിപരമായി ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്റെ സാഗർ കൂടുതല്‍ ദാതാക്കളാല്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കില്‍ എന്റെ ജീവിതം മാറിയേനെ.

ഒരു ദാതാവിന് എട്ട് പേരുടെ ജീവന്‍ രക്ഷിക്കാനാകും. അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദാതാക്കളും സ്വീകര്‍ത്താക്കളും ഡോക്ടര്‍മാരും തമ്മില്‍ മാത്രമാത്രമുള്ളതല്ല. ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയും എല്ലാവരെയും ബാധിക്കുന്നതാണ്. ഇന്ന് ഞാന്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നുവെന്ന് പ്രതിജ്ഞ ചെയ്യുന്നു. നിങ്ങളുടെ പൈതൃകം നിലനിര്‍ത്താനുള്ള ഒരു വഴിയാണിത്.' മീന കുറിച്ചു.
2009 ജൂലൈ 12-നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു വിദ്യാസാഗറിന്റെ മരണം. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിദ്യാസാഗറുമായിട്ടുള്ള മീനയുടെ വിവാഹം. ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു വിദ്യാസാഗര്‍. ഇരുവർക്കും ഒരു മകളാണ് ഉള്ളത്. വിജയ് ചിത്രം 'തെരി'യിലൂടെ മകള്‍ നൈനികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.


Click it and Unblock the Notifications