വീണ്ടും സിനിമ ചെയ്യണമെന്നത് ഭർത്താവിന്റെ കൂടി ആവശ്യമായിരുന്നു; ഫിറ്റ്നസ് രഹസ്യമതാണ്!, നദിയ മൊയ്തു പറയുന്നു
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നദിയ മൊയ്തു. ഇന്നും മലയാളികള്‍ക്ക് നദിയ എന്നാല്‍ ഗേളിയാണ്. 1984 ൽ ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ നടി മലയാളികൾക്ക് പ്രിയങ്കരിയാവുകയായിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു ഗേളി.
മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച നദിയ അതിവേഗം തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികയായി. ഒരുകാലത്ത് തമിഴിലെ ഏറ്റവും താരമൂല്യമുള്ള നായികയായിരുന്നു നദിയ. തമിഴിന് പുറമെ തെലുങ്കിലും നടി സജീവമായിരുന്നു. കരിയറിൽ പലപ്പോഴായി ഇടവേളകൾ എടുത്തിട്ടുള്ള നദിയ കഴിഞ്ഞ വർഷം ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു.

ഏറ്റവും ഒടുവിലായി അഞ്ജലി മേനോന്റെ വണ്ടർ വുമൺ എന്ന ചിത്രത്തിലാണ് നദിയ അഭിനയിച്ചത്. പ്രായം ഒരുപാട് ആയെങ്കിലും സൗന്ദര്യം കൊണ്ടും ആരോഗ്യം കൊണ്ടുമെല്ലാം പൂർണമായും ഫിറ്റ് ആണ് നദിയ മൊയ്തു. ഇപ്പോഴിതാ, തന്റെ ഫിറ്റ്നസ് രഹസ്യങ്ങളെ കുറിച്ചും സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നദിയ. മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയിരുന്നു നടി.
ഈ പ്രായത്തിലും ഫിറ്റ്നസ് നിലനിർത്താൻ സാധിക്കുന്നത് ഭാഗ്യമായാണ് താൻ കരുതുന്നതെന്നാണ് നദിയ മൊയ്തു പറയുന്നത്. എന്റെ പപ്പയുടെയും മമ്മിയുടെയും ജീൻ ആണ് എനിക്ക്. അധികം വണ്ണംവെക്കാത്ത, പ്രായം തോന്നിക്കാത്ത ശരീരപ്രകൃതമാണ് അവരുടേത്. ഫിറ്റ്നസ് നിലനിർത്താൻ നന്നായി ശ്രമിക്കുന്നുണ്ട്. യോഗ ചെയ്യാറുണ്ട്. കൂടാതെ എക്സർസൈസുമുണ്ട്.
ചുരുങ്ങിയത് ഒരു മണിക്കൂർ വർക്ക്ഔട്ട് ചെയ്യും. നടക്കാൻ ഒരുപാട് ഇഷ്ടമാണ്. നടന്നെത്താൻ പറ്റുന്ന ദൂരമേ ഉള്ളുവെങ്കിൽ വാഹനം ഉപയോഗിക്കില്ല. വീട്ടിൽ ജിം സൗകര്യം ഒന്നുമില്ല. അതിനാൽ, പുറത്ത് ജിമ്മിൽ വെയ്റ്റ് ട്രെയിനിങ് ചെയ്യും. എക്സർസൈസ് ജീവിതത്തിന്റെ ഭാഗമായിട്ട് വർഷങ്ങളായി. ചെറുപ്പം തൊട്ടേ വലിയ താൽപര്യമാണതിൽ.
ചെറുപ്പത്തിൽ സ്പോർട്സിൽ സജീവമായിരുന്നു. ട്രാക്ക് ഇവന്‍റ്സ് ഒക്കെ ചെയ്യുമായിരുന്നു. സ്കൂളിനും കോളജിനുമായി ത്രോബാൾ കളിച്ചിട്ടുണ്ട്. അങ്ങനെ സ്പോർട്സ് ശീലമായി മാറി. അതിൽ വലിയ സന്തോഷം തോന്നിയിരുന്നു. ഫിറ്റ്നസ് നമ്മുടെ ജീവിതത്തിന്റെ നിലനിൽപിന്റെ കാര്യമാണ്. അഞ്ചുമിനിറ്റ് നടന്നു കഴിഞ്ഞാൽ കിതക്കുന്നു എങ്കിൽ നമ്മുടെ ബോഡിക്ക് എന്തോ ഒരു പ്രശ്നമുണ്ടെന്ന് മനസ്സിലാക്കാമെന്ന് നദിയ പറഞ്ഞു.
ഭക്ഷണത്തിന് നിയന്ത്രണമൊന്നും വെക്കാറില്ല. ഇഷ്ടമുള്ള ഭക്ഷണം കഴിക്കും. നന്നായി എക്സർസൈസ് ചെയ്യും. ഇതാണ് പോളിസി. നല്ല ഫൂഡിയാണ്. വയറിനുവേണ്ടിയല്ല, എന്റെ മനസ്സിനുവേണ്ടിയാണ് കഴിക്കുന്നത്. നല്ല ഭക്ഷണം കഴിക്കുന്നതിൽ വലിയ ആനന്ദം കണ്ടെത്തുന്നു. ജീവിതം ഒന്നല്ലേയുള്ളൂ...
ഏതുതരം ഭക്ഷണവും ഇഷ്ടമാണ്. നാട്ടിലെ ഭക്ഷണമായാലും ഭർത്താവിന്റെ നാട്ടിലെ ആയാലും ഇറ്റാലിയനും ജാപ്പനീസും എല്ലാം ആസ്വദിച്ചു കഴിക്കും. വീട്ടിലെ എല്ലാവരും ഫൂഡീസ് ആണ്. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളവരാണ് ഞങ്ങളെന്നും നടി പറഞ്ഞു.

തന്റെ കുടുംബത്തെ കുറിച്ചും നദിയ സംസാരിക്കുന്നുണ്ട്. പപ്പ മൊയ്തു തലശ്ശേരിക്കാരനാണ്. മമ്മി ലളിത തിരുവല്ലക്കാരിയും. മുംബൈയിലേക്ക് വർഷങ്ങൾക്കു മുമ്പേ എത്തിയതാണ്. 65 കൊല്ലമെങ്കിലും ആയിക്കാണും അവർ മുംബൈയിൽ സെറ്റിൽഡായിട്ട്. ഭർത്താവ് ഗിരീഷ് ഗോഡ്ബോലെയും മക്കളായ സനയും ജാനയും അടങ്ങുന്നതാണ് കുടുംബം.
വിവാഹത്തിനു ശേഷം സിനിമയിൽ സജീവമായിരുന്നില്ല. തമിഴിലെ എം കുമാരൻ സൺ ഓഫ് മഹാലക്ഷ്മിയിലൂടെ ആയിരുന്നു രണ്ടാംവരവ്. ഞാൻ വീണ്ടും സിനിമ ചെയ്യണമെന്നത് ഭർത്താവിന്റെ കൂടി ആവശ്യമായിരുന്നുവെന്നും നദിയ മൊയ്തു പറഞ്ഞു.


Click it and Unblock the Notifications











