15 വർഷം സിനിമയിൽ ഉണ്ടായിരുന്നില്ല എന്ന ഫീൽ എനിക്കില്ല; മോൾക്ക് ഇത് ഒരു പുതിയ അനുഭവമാവും: നിത്യ ദാസ്
അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. ദിലീപ് നായകനായ ഈ പറക്കും തളികയെന്ന മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രത്തിൽ നായികയായികൊണ്ടാണ് നിത്യ ദാസ് സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്റർ അടിച്ചതോടെ നിത്യയെ തേടി കൂടുതൽ അവസരങ്ങൾ വരുകയായിരുന്നു.
ഈ പറക്കും തളികയ്ക്ക് ശേഷം സുരേഷ് ഗോപി നായകനായ നരിമാനിൽ ആണ് നിത്യ ദാസ് അഭിനയിച്ചത്. ചെറിയൊരു വേഷമായിരുന്നു അത്. പിന്നീട് കൺമഷി എന്ന ചിത്രത്തിലാണ് നിത്യ ദാസ് രണ്ടാമത് നായികയായത്. കലാഭവൻ മണി, വിനീത് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായത്.

കൺമഷിക്ക് ശേഷം ബാലേട്ടനിലും നിത്യാ ദാസ് അഭിനയിച്ചിരുന്നു. പിന്നീടങ്ങോട്ട് കഥാവശേഷൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം തുടങ്ങിയ സിനിമകളിലും നിത്യ ദാസ് അഭിനയിച്ചു. അതിനിടയിൽ തമിഴിലും തെലുങ്കിൽ നിന്നും നടിയെ തേടി അവസരങ്ങളെത്തി. 2007 ൽ പുറത്തിറങ്ങിയ സൂര്യ കിരീടം ആയിരുന്നു അവസാന ചിത്രം.
2007 ൽ വിവാഹിതയായതോടെ നിത്യ ദാസ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു. അരവിന്ദ് സിങ് ജംവാളാണ് നിത്യയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. രണ്ട് മക്കളാണ് നിത്യക്കുള്ളത്. മൂത്തമകൾ നൈന ജംവാൾ അമ്മയ്ക്ക് ഒപ്പമുള്ള വീഡിയോകളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.

അതേസമയം, 15 വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നിത്യ. ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി അനിൽ എഴുതി കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് പള്ളിമണിയിലൂടെയാണ് തിരിച്ചുവരവിന് ഒരുങ്ങുന്നത്. ശ്വേതാ മേനോൻ, കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങി വൻതാര നിര തന്നെ ചിത്രത്തിലുണ്ട്.
ഇപ്പോഴിതാ, ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. പതിനഞ്ച് വർഷം സിനിമയിൽ നിന്ന് മാറി നിന്നു എന്ന ഫീൽ തനിക്ക് ഇല്ലെന്ന് നിത്യ പറയുന്നു.

'എന്നെ ബിഗ് സ്‌ക്രീനിൽ വീണ്ടും കാണാനുള്ള ആകാംഷയിലാണ് ഞാൻ. മോൾ എന്നെ ബിഗ് സ്‌ക്രീനിൽ കണ്ടിട്ടില്ല. ഞാൻ സിനിമയിൽ ഒക്കെ അഭിനയിച്ചിട്ടുണ്ടെന്ന് അവൾക്ക് അറിവ് മാത്രമേയുള്ളു. പറക്കും തളിക മാത്രമേ അവൾ കണ്ടിട്ടുള്ളു എന്നാണ് തോന്നുന്നത്. അതും തിയേറ്ററിൽ അല്ല കണ്ടത്. വീട്ടിലിരുന്നാണ്. അവളെ സംബന്ധിച്ച് ഇത് ഒരു പുതിയ അനുഭവം ആയിരിക്കും,'
'സോഷ്യൽ മീഡിയയിൽ ഹിറ്റ് ആവുമെന്ന് വിചാരിച്ച് ചെയ്തത് ഒന്നുമല്ല, എനിക്ക് അങ്ങനെ ഫോളോവെർസ് ഒന്നും ഉണ്ടായിരുന്നില്ല. ഇൻസ്റ്റാഗ്രാം പ്രൈവറ്റ് ആയിരുന്നു. 30 ഫോളോവെഴ്‌സും ഞാനും മാത്രമുള്ള ഒരു അക്കൗണ്ട് ആയിരുന്നു. കോവിഡ് സമയത്ത് അത് ടെസ്റ്റ് ചെയ്യുന്നത് വീഡിയോ എടുത്തിരുന്നു. അത് വെറുതെ റീൽ ഇട്ടു. വൈറലായി 1 മില്യൺ ഒക്കെ അടിച്ചു. അങ്ങനെയാണ് തുടങ്ങുന്നത്,'
'പള്ളിമണി നല്ല അനുഭവം ആയിരുന്നു. കുറെ നാളുകൾക്ക് ശേഷം വരുന്ന എനിക്ക് എല്ലാവരും ആയിട്ട് ഒന്ന് പരിചയപ്പെടാൻ ഒക്കെ പാടായിരുന്നു. പക്ഷേ എല്ലാവരും വളരെ കൂളായിട്ട് ഇടപഴകി. അതുകൊണ്ട് വളരെ എളുപ്പമായി പ്രവർത്തിക്കാൻ പറ്റി. പൂർണമായും ആ കഥാപാത്രമാകാൻ പറ്റി,'

'ഗർഭിണി ആയിട്ട് അഭിനയിച്ചതിനേക്കാൾ കൂടുതൽ ഡബ്ബ് ചെയ്തപ്പോഴാണ് ബുദ്ധിമുട്ട് തോന്നിയത്. ഡബ്ബ് ചെയ്യുമ്പോൾ ഫീലിങ്സ് കൊടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ഒച്ചയൊക്കെ എടുത്ത് ശബ്ദമൊക്കെ പോയി. കൈലാഷ് ആയിട്ടായിരുന്നു കൂടുതൽ സീനുകൾ ഉണ്ടായിരുന്നത്. ശ്വേത ചേച്ചി ആയിട്ട് കുറവായിരുന്നു. പിന്നെ പഴയ പോലെ അല്ല. അധികം സംസാരം ഒന്നുമില്ല സെറ്റിൽ. ഷൂട്ട് കഴിഞ്ഞു കാരവനിൽ പോയിരിക്കും. പണ്ട് എല്ലാവരും ചുറ്റും ഇരുന്ന് വർത്തമാനം ഒക്കെ പറയുമായിരുന്നു,'
'ത്രില്ലർ സിനിമകൾ ഒക്കെ എനിക്ക് പേടിയാണ്. അഞ്ചാം പാതിര കണ്ടിട്ട് ഞാനും മകളും ഒരാഴ്ച ഉറങ്ങിയിട്ടില്ല. അച്ഛനെയും അമ്മയെയും വീട്ടിൽ വിളിച്ചു നിർത്തിയാണ് ഉറക്കം. ഇതൊരു ത്രില്ലർ സിനിമയാണ്. അഭിനയിക്കാൻ കുഴപ്പമില്ല. കാണാനാണ് പേടി. പക്ഷെ ഇത് പ്രേക്ഷകർക്ക് കാണാം. അത്രമാത്രം പേടിപ്പിക്കുന്ന ഒന്നും ഇല്ല,' നിത്യ ദാസ് പറഞ്ഞു.


Click it and Unblock the Notifications











