ആരാണ് നല്ലതും ചീത്തയെന്നും മനസിലാക്കാൻ പറഞ്ഞു തന്നത് മമ്മൂക്കയാണ്; വിളിച്ചിരുത്തി ഉപദേശിക്കുമായിരുന്നു: പ്രവീണ
മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് പ്രവീണ
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് പ്രവീണ. ബാല താരമായി സിനിമയിൽ എത്തിയ പ്രവീണ കഴിഞ്ഞ 30 വർഷമായി സിനിമയിൽ സജീവമാണ്. പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ പ്രവീണ ഇതിനകം ബിഗ് സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന സിനിമ മാത്രം മതി പ്രവീണയെ മലയാളികൾ ഓർക്കാൻ.
സിനിമകൾക്ക് പുറമെ നിരവധി പരമ്പരകളിലും പ്രവീണ അഭിനയിച്ചിട്ടുണ്ട്. 1998 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി, 2008 ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും തുടങ്ങിയ സിനിമകളിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം രണ്ട് തവണ പ്രവീണ സ്വന്തമാക്കിയിട്ടുമുണ്ട്.
ഗായികയായും നർത്തകി ആയുമെല്ലാം പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു സമയത്ത് റേഡിയോ ഗൾഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും താരം പ്രവർത്തിച്ചിട്ടുണ്ട്. അമ്മ വേഷങ്ങളിലാണ് പ്രവീണ ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത്. സീരിയലുകളിലും സജീവമാണ്. കൂടുതലും തമിഴിലും തെലുങ്കിലുമാണ് നടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സുമേഷ് ആന്റ് രമേഷാണ് പ്രവീണയുടെ ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ മലയാള സിനിമ. ധനുഷ് നായകനായ വാത്തി എന്ന സിനിമയിലാണ് പ്രവീണ അവസാനമായി അഭിനയിച്ചത്. തിയേറ്ററിൽ മികച്ച പ്രതികരണം നേടി ചിത്രം പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ധനുഷിന്റെ അമ്മയായിട്ടാണ് പ്രവീണ അഭിനയിക്കുന്നത്.
ഇപ്പോഴിതാ, ചിത്രത്തിന്റെയും തന്റെയും പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പ്രവീണ. മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച അനുഭവങ്ങളും നടി പങ്കുവയ്ക്കുന്നുണ്ട്. വിശദമായി വായിക്കാം.
'പ്രൊഡ്യൂസർ തന്നെയാണ് ഈ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. ധനുഷിന്റെ അമ്മ ആയിട്ടാണെന്ന് പറഞ്ഞതോടെ ഞാൻ കഥ പോലും കേൾക്കാതെ ഓക്കെ പറയുകയായിരുന്നു. ഒരിക്കലും സിനിമകളിൽ സെലക്ടീവ് ആകുന്നതല്ല. നല്ല വേഷങ്ങൾ ഏത് വന്നാലും ഞാൻ ചെയ്യും,'
'ഞാൻ എന്റെ സിനിമകൾ പോലും തിയേറ്ററിൽ പോയി കാണാറില്ല. ഏകദേശം 150 ഓളം സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിൽ നാലോ അഞ്ച് സിനിമകൾ മാത്രമാണ് ഞാൻ തിയേറ്ററിൽ പോയി കണ്ടിട്ടുള്ളത്. പക്ഷെ വാത്തി എനിക്ക് കാണണമെന്ന് തോന്നി. അങ്ങനെ രാത്രി ഷൂട്ട് കഴിഞ്ഞ് ഞാൻ ആ സിനിമ പോയി കണ്ടു. എനിക്ക് അതിന് ടിക്കറ്റ് കിട്ടിയില്ല. ഏറ്റവും മുന്നിൽ പോയിരുന്നാണ് കണ്ടത്,' പ്രവീണ പറഞ്ഞു.
'അമ്മ വേഷങ്ങൾ വന്നാൽ ഞാൻ ഇനിയും ചെയ്യും. സീരിയലിന്റെ ഡേറ്റാണ് പലപ്പോഴും പ്രശ്നമാകാറുള്ളത്. ഒരുപാട് നല്ല സിനിമകൾ വന്നിട്ട് അത് ഡേറ്റ് പ്രശ്‌നം കാരണം പോയിട്ടുണ്ട്. സൂര്യയുടെ അമ്മയായി രണ്ടു സിനിമയിൽ വേഷം വന്നു. പക്ഷെ ഡേറ്റ് പ്രശ്‌നം കാരണം അത് ഒഴിവാക്കേണ്ടി വന്നു,' എന്നും പ്രവീണ പറയുന്നു.
'സിനിമയേക്കാൾ സീരിയൽ തന്നെയാണ് ഇഷ്ടം. കൂടുതൽ ആരാധകരുടെ ഇഷ്ടം ലഭിക്കുന്നത് അതിൽ നിന്നാണ്. അവർ നമ്മളെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് കാണുക. നമ്മൾ എല്ലാ ദിവസവും ഒരു സമയത്ത് അവരുടെ വീട്ടിലേക്ക് ചെല്ലുകയല്ലേ. പുറത്തേക്ക് ഒക്കെ ഇറങ്ങിയാൽ എല്ലാവരും തിരിച്ചറിയാറുണ്ട്. മാസ്‌ക് ഇട്ട് പോയാലും പ്രവീണ ചേച്ചിയല്ലേ എന്ന് ചോദിച്ചിട്ട് വരും,' നടി പറഞ്ഞു.

അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ചും പ്രവീണ സംസാരിക്കുന്നുണ്ട്. 'അദ്ദേഹത്തെ കുറിച്ച് സംസാരിക്കാൻ ഞാൻ ആളല്ല. ഞാൻ നാലഞ്ച് സിനിമ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. വളരെ നല്ല മനുഷ്യനാണ്. ലൊക്കേഷനിൽ വെച്ചൊക്കെ എന്നെ പാടിക്കും. മമ്മൂക്ക റെക്കമെന്റ് ചെയ്തിട്ട് മാത്രം ഞാൻ നാല് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലേക്ക് ആണ് റെക്കമെന്റ് ചെയ്തിട്ടുള്ളത്,'
'അടുത്ത് വിളിച്ചിരുത്തി ഉപദേശിക്കും. അവസരങ്ങൾ ഒരുപാട് വരും അത് നോക്കി എടുക്കണം. ആരാണ് നല്ലതെന്നും ചീത്തയെന്നും മനസിലാക്കണം എന്നൊക്കെ പറയും. അമ്മയോട് ഇവളെ എന്തിനാണ് സിനിമയിലേക്കു വിട്ടത്, ഒരു കല്യാണമൊക്കെ കഴിപ്പിച്ച് നല്ല കുടുംബിനി ആയി വിടേണ്ടതല്ലേ. സിനിമയൊന്നും വേണ്ട എന്നൊക്കെ ഇങ്ങനെ തമാശ പോലെ പറയുമായിരുന്നു,' പ്രവീണ പറഞ്ഞു.


Click it and Unblock the Notifications











