കടലിനോടാണ് ഇഷ്ടം, നീന്താൻ അറിയില്ലെങ്കിലും ചാടും; തായ്‌ലൻഡിൽ വെച്ച് പണി കിട്ടി; യാത്രാനുഭവങ്ങൾ പറഞ്ഞ് പ്രിയ
ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ നടിയാണ് പ്രിയാ പ്രകാശ് വാര്യർ. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാന രംഗത്തിലെ ഒരൊറ്റ രംഗത്തിലൂടെയാണ് പ്രിയയുടെ തലവര മാറിയത്. ഒറ്റ രാത്രി കൊണ്ട് പ്രിയയുടെ കണ്ണിറുക്കൽ ഇന്ത്യയിൽ ചർച്ചയായി. സോഷ്യൽ മീഡിയയിലൂടെ അത് ലോകമെമ്പാടും വ്യാപിച്ചു. വിങ്ക് ഗേൾ എന്ന പേരിൽ ലോകം മൊത്തം അറിയപ്പെടുന്ന താരമായി പ്രിയ മാറി.
സോഷ്യൽ മീഡിയയിൽ ഒക്കെ നിരവധി ആരാധകരെയാണ് താരത്തിന് ഒരൊറ്റ രംഗത്തിലൂടെ ലഭിച്ചത്. ഇൻസ്റ്റാഗ്രാം ഫോളോവെർസിന്റെ എണ്ണത്തിൽ മലയാളത്തിലെ സൂപ്പർ താരങ്ങളെ ഉൾപ്പടെ പിന്തള്ളി നടി ഒന്നാമതെത്തി. അന്യഭാഷകളിൽ നിന്നടക്കം നിരവധി അവസരങ്ങളാണ് ഇതിന് പിന്നാലെ പ്രിയയെ തേടി എത്തിയത്. തെലുങ്കിലും കന്നടയിലും ഒക്കെ അഭിനയിച്ച പ്രിയ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിനും കാത്തിരിക്കുകയാണ്.

അതിനിടെ, ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന് ശേഷം പ്രിയ നായികയാകുന്ന മലയാള സിനിമയും റിലീസിന് ഒരുങ്ങുകയാണ്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഫോർ ഇയേഴ്‌സ് ആണ് ചിത്രം. ജൂൺ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ സർജനോ ഖാലിദ് ആണ് നായകൻ. നവംബർ 25 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
അതേസമയം, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് പ്രിയ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം വൈറലാകാറുമുണ്ട്. അടുത്തിടെ പ്രിയ പങ്കുവച്ച യാത്ര ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, തന്റെ യാത്രകളെ കുറിച്ച് മനസ് തുറക്കുകയാണ് നടി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

കടലെന്നോ മലയെന്നോ വ്യത്യാസമില്ലാതെ എല്ലാ യാത്രകളും ആസ്വദിക്കുന്ന ആളാണെങ്കിലും ബീച്ചുകളോടും കടലിനോടുമാണ് കൂടുതൽ ഇഷ്ടമെന്നാണ് പ്രിയ പറയുന്നത്. പക്ഷെ നീന്താൻ അറിയില്ല. എന്നാലും കടലിന്റെ ആഴങ്ങൾ അറിഞ്ഞുള്ള യാത്രകൾ താൻ ആസ്വദിച്ചിട്ടുണ്ടെന്ന് പ്രിയ പറയുന്നു.
'ബീച്ചുകളോടാണ് പ്രണയമെങ്കിലും എനിക്ക് നീന്താൻ അറിയില്ല. അങ്ങനെ വിട്ടുകൊടുക്കില്ല. ലൈഫ് ജാക്കറ്റ് ഇട്ടുകൊണ്ട് നീന്തും. കടൽക്കാറ്റേറ്റ് തിരകളുടെ സൗന്ദര്യം നുകർന്ന് എത്ര നേരം വേണമെങ്കിലും തീരത്തിരിക്കാൻ ഒരുപാട് ഇഷ്ടമാണ്. അടുത്തിടെ വർക്കലയിൽ പോയിരുന്നു. അതിമനോഹരമാണ് അവിടുത്തെ സൂര്യാസ്തമയ കാഴ്ച. സര്‍ഫിങ്ങിനും പേരുകേട്ടതാണ് വര്‍ക്കല ബീച്ച്. കോവളം ബീച്ചിനെ അപേക്ഷിച്ചു വളരെ ശാന്തസുന്ദരമാണ് അവിടം,'

'നീന്തൽ അറിയാത്ത ആളുകൾക്കും സ്കൂബ ഡ്രൈവിങ് നടത്താം. മനോഹരമായ അഭ്ദുതകാഴ്ചകളുള്ള ഒരു മായിക ലോകമാണ് കടലിന്റെ അടിത്തട്ട്. വെള്ളത്തിനടിയിൽ സ്വയം ശ്വസിക്കാനുള്ള ഉപകരണങ്ങൾ ഉള്ളതു കൊണ്ട് പേടിക്കേണ്ട കാര്യമില്ല. ഇന്നുവരെ കണ്ടിട്ടില്ലാത്ത മനോഹര ജീവികളേയും കടൽ സസ്യങ്ങളെയുമെല്ലാം കാണാൻ കഴിഞ്ഞു. ജീവിതത്തിൽ ഒരിക്കലെങ്കിലും സ്കൂബ ഡൈവിങ് നടത്തി കടലിനുള്ളിലെ കാഴ്ചകൾ ആസ്വദിക്കണം,' പ്രിയ പറയുന്നു.

അടുത്തിടെ കുടുംബത്തോടൊപ്പം നടത്തിയ തായ്‌ലൻഡ് യാത്രയെ കുറിച്ചും പ്രിയ സംസാരിക്കുന്നുണ്ട്. തായ്‌ലൻഡ് മനോഹരമാണെങ്കിലും ഭക്ഷണം പണി തന്നുവെന്നും പ്രിയ പറയുന്നുണ്ട്. 'അമ്മയ്ക്കും അച്ഛനും അനിയനും ഒപ്പമുള്ള അഞ്ച് ദിവസത്തെ യാത്രയായിരുന്നു തായ്‌ലാൻഡിലേക്ക്. സ്ഥലം സൂപ്പറാണെങ്കിലും അവിടുത്തെ ഭക്ഷണം ഇത്തിരി ബുദ്ധിമുട്ടിച്ചു. എങ്കിലും യാത്ര അടിപൊളി ആയിരുന്നു. ബാങ്കോക്കിൽ കാഴ്ചകളും ഫുക്കറ്റിലെ ടൈഗർ പാർക്ക് സന്ദർശനവും കടുവയുടെ അരികിലിരുന്നതും സ്കൂബഡൈവിങ്ങും സ്നോർക്കലിങ്ങുമൊക്കെ നടത്താൻ സാധിച്ചതൊന്നും മറക്കാൻ കഴിയില്ല,' പ്രിയ പറഞ്ഞു.

തായ്‌ലൻഡിൽ ചെന്നിറങ്ങിയപ്പോൾ കിട്ടിയ പണിയും പ്രിയ ഓർക്കുന്നുണ്ട്. വിസ ഓൺ അറൈവൽ ആയ തായ്‌ലൻഡിൽ ചെന്നിറങ്ങി പണം അടയ്ക്കാൻ പറഞ്ഞപ്പോൾ അവിടത്തെ കറൻസി ഇല്ലാത്തതിനാൽ പണം അടക്കാൻ കഴിയാതെ എയർപോർട്ടിൽ കുറെ നേരം പെട്ട് പോയതും. അവസാനം ടൂർ ഓപ്പറേറ്റർമാർ എത്തി പണം അടച്ചു കൊണ്ട് പോയെന്നുമാണ് പ്രിയ പറഞ്ഞത്.
ലോകം മുഴുവൻ ചുറ്റിയടിക്കണം എന്നതാണ് തന്റെ ആഗ്രഹം. മാലദ്വീപും ബാലിയുമാണ് ഇനി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇടങ്ങൾ. അതും ബീച്ച് ഡെസ്റ്റിനേഷനുകളാണ്. ഉടൻ തന്നെ ആ യാത്രകൾ പോകുമെന്നും പ്രിയ പ്രകാശ് പറഞ്ഞു.


Click it and Unblock the Notifications