എനിക്കത് വലിയ ഷോക്കായിരുന്നു, പിന്നീട് അവാർഡിനെ പറ്റി ചിന്തിച്ചിട്ടില്ല; കരഞ്ഞതുകൊണ്ട് ആരും ശക്തയാവില്ല: രജീഷ
മലയാളത്തിലെ യുവാനായികമാരിൽ ശ്രദ്ധേയയാണ് രജീഷ വിജയൻ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രജിഷ, ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും സ്വന്തമാക്കിയിരുന്നു. പിന്നീടങ്ങോട്ട് ജൂൺ, ഫൈനൽസ്, കർണൻ, ഖോ ഖോ, ജയ് ഭീം എന്നിങ്ങനെ നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായി.
ഇന്ന് മലയാളത്തിലെ പ്രോമിസിങ് നടിമാരിൽ ഒരാളാണ് രജീഷ. ഇപ്പോഴിതാ, ഒരു ചെറിയ ഗ്യാപ്പിന് ശേഷം ലവ്ഫുള്ളി യുവേഴ്സ് വേദ എന്ന ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ് നടി. രജിഷ ടൈറ്റിൽ കഥാപാത്രമാകുന്ന ചിത്രം ഫെബ്രുവരി 17 നാണ് തിയേറ്ററുകളിൽ എത്തുക.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് രജിഷ. തന്റെ കൃത്യനിഷ്ഠയ്ക്ക് പിന്നിലെ കാരണത്തെ കുറിച്ചും തന്റെ വേഷങ്ങളെ കുറിച്ചും സിനിമ മേഖലയിലെ സമത്വത്തെ കുറിച്ചുമൊക്കെ രജിഷ സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം.
'എന്നോട് അച്ഛൻ പറഞ്ഞ ഒരു കാര്യമുണ്ട്. ഒരിടത്ത് നമ്മൾ പോകുമ്പോൾ അവിടെയുള്ള എല്ലാവരുടെയും സമയത്തിന് ഒരേ വാല്യൂ ആണ് ഉള്ളതെന്ന്. അതായത് ഒരു സിനിമയിൽ വർക്ക് ചെയ്യുമ്പോൾ എന്റെയും സംവിധായകന്റെയും പ്രൊഡക്ഷൻ ബോയുടെ പോലും സമയത്തിന് ഒരേ മൂല്യമാണെന്ന്. അതുകൊണ്ട് ഞാൻ കാരണം ഒരിടത്തും ഒരു ഡിലെ വരരുതെന്ന് ആഗ്രഹിക്കാറുണ്ട്. അതുകൊണ്ട് കൃത്യനിഷ്ഠ വരുത്താൻ ശ്രദ്ധിക്കാറുണ്ട്,'
'അച്ഛൻ ആർമിയിൽ ആയിരുന്നു. അങ്ങനെ കിട്ടിയ ബേസിക്ക് ഡിസിപ്ലിൻ ആണെന്ന് തോനുന്നു. വൈകുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. നമ്മുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് അങ്ങനെ വന്നേക്കാം അല്ലെങ്കിൽ കൃത്യനിഷ്ഠ പാലിക്കുന്ന ആളാണ് ഞാൻ. എന്നാൽ പൊതുവെ വലിയ മടിയുള്ള ആളുമാണ് ഞാൻ. ഷൂട്ടിലാത്തപ്പോൾ ഭയങ്കര മടിയാണ്,' രജിഷ പറഞ്ഞു.
'ഞാൻ ഒരിക്കലും എന്നെ മാർക്കറ്റ് ചെയ്തിട്ടില്ല. സോഷ്യൽ മീഡിയിൽ പോലും ആക്റ്റീവ് അല്ല. അത് ഞാൻ എന്റെ പ്രൈവസിയെ ഇഷ്ടപ്പെടുന്ന ആളായത് കൊണ്ടാണ്. എന്റെ പേഴ്‌സണൽ ലൈഫ് എന്റേത് മാത്രം ആണ് എന്ന് കരുതുന്ന ആളാണ് ഞാൻ. പബ്ലിക്കിൽ നിൽക്കുന്ന ആളായത് കൊണ്ട് തന്നെ. ഒറ്റയ്ക്കുള്ള എന്റെ സമയങ്ങൾ എന്റേത് മാത്രമാകണം എന്ന് എനിക്ക് ആഗ്രഹുമുണ്ട്,'
'അതുപോലെ ചിലർക്ക് മാർക്കറ്റിങ് ഏജൻസിയും കാസ്റ്റിങ് ഏജൻസിയും ഒക്കെ ഉണ്ടാകും. എനിക്ക് അങ്ങനെയൊന്നും ഇല്ല. നിങ്ങൾ ചെയ്യുന്നത് നല്ലതാണെങ്കിൽ അത് മതിയെന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. എന്റെ സിനിമകളിലൂടെ എന്നെ പ്രേക്ഷകർ അറിഞ്ഞാൽ മതി. അതിലൂടെ എനിക്ക് അടുത്തത് വരുമെന്നാണ് ചിന്തിക്കുന്നത്,' രജിഷ കൂട്ടിച്ചേർത്തു.
'കൊമേർഷ്യൽ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ആളുകളെ ചിരിപ്പിക്കാൻ ഇഷ്ടമുള്ള ആളാണ്. പക്ഷെ അപ്പോഴും എനിക്ക് ചെയ്യാനുള്ള എന്തെങ്കിലും ഉണ്ടാവണം എന്ന് ആഗ്രഹമുണ്ട്. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് കൊണ്ട് തന്നെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടും എന്ന ചിന്ത എനിക്കില്ല,'
'എന്റെ സിനിമകളിൽ എല്ലാത്തിലും ഒന്നും ഞാൻ കരയാറില്ല. കരഞ്ഞത് കൊണ്ട് ആരെങ്കിലും ശക്തയാകുമെന്ന് കരുതുന്നുമില്ല. അങ്ങനെ കഥാപാത്രങ്ങളെ ഞാൻ ചെയ്യുന്നു എന്ന ചിന്തയില്ല. എന്റെ അനുഭവങ്ങളും ഞാൻ കണ്ടിട്ടുള്ളവരുടെ അനുഭവങ്ങളും പുസ്തകങ്ങളും നമ്മുക്ക് ചുറ്റുമുള്ളവരുമാണ് നമ്മളെ ശക്തരാക്കുന്നത്,' എന്നും രജിഷ പറയുന്നു.

'എനിക്ക് അവാർഡ് കിട്ടിയത് എനിക്ക് ഷോക്കായിരുന്നു. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. അത് ജൂറിക്ക് അയച്ചതായി അറിഞ്ഞത് പോലുമില്ല. അവാർഡ് ഞാൻ ഒരു സിഗ്നലായെ കണ്ടിട്ടുള്ളു. ഞാൻ ശരിയായ പാതയിലാണ് എന്ന് തോന്നിപ്പിക്കുന്ന ഒന്ന്. പിന്നീട് അതിനെ കുറിച്ച് ചിന്തിച്ചട്ടില്ല. അവാർഡ് പ്രതീക്ഷിച്ച് സിനിമകൾ ചെയ്തിട്ടില്ല,'
'സമത്വവുമായി ബന്ധപ്പെട്ട ഒരു പ്രശ്നങ്ങളും എനിക്ക് ഇതുവരെ ഇൻഡസ്ട്രിയിൽ ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല. എനിക്കെന്ന് പറഞ്ഞാൽ അതിനർത്ഥം മറ്റൊരാൾക്ക് ഉണ്ടായിട്ടില്ല എന്നല്ല. എല്ലാവർക്കും അവരവരുടേതായ അനുഭവങ്ങൾ ഉണ്ടാകും. ഇതുവരെ എനിക്ക് ഒരു വിവേചനം നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് പ്രതികരിക്കേണ്ടി വന്നിട്ടില്ല. ഉണ്ടായാൽ പ്രതികരിക്കും. ഇതുവരെ എന്നോട് വളരെ മാന്യമായേ എല്ലാവരും ഇടപെട്ടിട്ടുള്ളു,' എന്നും രജിഷ പറഞ്ഞു.


Click it and Unblock the Notifications











