'എന്നേക്കാളും പ്രായം കുറവാണ് അവന്, അവന്റെ വീട്ടിൽ സമ്മതിക്കില്ല; പോരാടാനൊന്നും എനിക്ക് വയ്യ': ഷക്കീല
മലയാള സിനിമ പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ഒന്നും ആവശ്യമില്ലാത്ത നടിയാണ് ഷക്കീല. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ തന്നെ ശക്തമായ സാന്നിധ്യമായിരുന്നു താരം. സൂപ്പർ താര ചിത്രങ്ങൾ പോലും ഷക്കീല ചിത്രങ്ങൾക്ക് മുന്നിൽ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങിയ ഷക്കീല ഇന്ന് നല്ല സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ്. അതേസമയം, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ ടി.വി ഷോകളിലൊക്കെ ഗാസ്റ്റായി താരം ഇപ്പോൾ എത്തുന്നുണ്ട്.
ദുരിതപൂർണമായ ബാല്യമാണ് ഷക്കീലയെ സിനിമയിലേക്ക് എത്തിച്ചത്. പലപ്പോഴും ഇതേ കുറിച്ച് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ എത്തിയപ്പോഴും ഷക്കീല ഇതേ കുറിച്ച് സംസാരിച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ വൈറലായി മാറുകയാണ്.

വളരെ ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയതാണ് ഷക്കീല. കിന്നാരത്തുമ്പി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് ഷക്കീലയുടെ ജീവിതം മാറിമറിഞ്ഞത്. സില്‍ക്ക് സ്മിതയ്‌ക്കൊപ്പം അഭിനയിച്ചാണ് കരിയർ ആരംഭിച്ചതെന്ന് ഷക്കീല പറയുന്നു. അവരുടെ അനിയത്തിയായിട്ടാണ് അഭിനയിച്ചത്. അന്നേ സില്‍ക്ക് പ്രശസ്തയായ നായികയായിരുന്നു. 10ാം ക്ലാസ് പരാജയപ്പെട്ടതോടെയാണ് ഷക്കീല അഭിനയത്തിലേക്ക് ഇറങ്ങിയത്.
എട്ടാം ക്ലാസില്‍ തന്നെ പരാജയപ്പെട്ടതാണെന്നും ഷക്കീല പറയുന്നു. അച്ഛനും അമ്മയും കൈയ്യും കാലും പിടിച്ചാണ് വീണ്ടും സ്‌കൂളില്‍ നിലനിര്‍ത്തിയത്. പിന്നീട് നേരെ 10 എഴുതാനായിരുന്നു അവര്‍ പറഞ്ഞത്. അച്ഛനും അമ്മയ്ക്കും വലിയ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. മക്കളെ നന്നായി പഠിപ്പിക്കണം എന്നുണ്ടായിരുന്നു. അതാണ് എട്ടാം ക്ലാസ് പരാജയപ്പെട്ടിട്ടും അവര്‍ പത്താം ക്ലാസ് പരീക്ഷ എഴുതാനായി നിര്‍ബന്ധിച്ചത്. പത്താം ക്ലാസ് ജയിച്ചാലല്ലേ നല്ല കല്യാണാലോചനകൾ പോലും വരുകയുള്ളു എന്നൊക്കെ ആയിരുന്നു അവരുടെ ചിന്ത.
എന്നാൽ അത് ഇതുവരേയും വന്നില്ലെന്നുള്ളതാണു വേറൊരു കഥയെന്നും ഷക്കീല പറയുന്നു. അന്ന് നല്ല തടിയുണ്ടായിരുന്നു. പത്താം ക്ലാസ് തോറ്റെന്ന് അറിഞ്ഞപ്പോള്‍ ഡാഡി എന്നെ അടിച്ചു. വീടിന് മുന്നിലായി ഒരു സിനിമാ കമ്പനിയുടെ ഓഫീസുണ്ടായിരുന്നു. അടിക്കല്ലേ എന്ന് പറഞ്ഞ് കുറേ പേര്‍ ഓടി വന്നിരുന്നു. അന്ന് ഓടി വന്ന മേക്കപ്പ്മാനായിരുന്നു എന്നോട് അഭിനയിക്കുന്നോ എന്ന് ചോദിച്ചത്. ഡാഡിയില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് അഭിനയിക്കാം എന്ന് പറഞ്ഞത്.
ആദ്യ കാഴ്ചയില്‍ തന്നെ അവർ തന്നെ സിനിമയിലേക്ക് സെലക്റ്റ് ചെയ്യുകയായിരുന്നുവെന്നും ഷക്കീല പറഞ്ഞു. സെക്‌സ് എജ്യുക്കേഷന്‍ സിനിമയിലായിരുന്നു ആദ്യം അഭിനയിച്ചത്. അത് അന്ന് അറിയില്ലായിരുന്നു. സിനിമ റിലീസ് ചെയ്തപ്പോള്‍ പ്രത്യേകിച്ച് പ്രതികരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ചെറിയ ഡ്രസിട്ട് പാട്ടൊക്കെ ചെയ്ത സമയത്തൊന്നും ആരും ഒന്നും പറഞ്ഞില്ല. എന്നാൽ കിന്നാരത്തുമ്പികൾ ഇറങ്ങിയ ശേഷമായിരുന്നു എതിര്‍പ്പുകള്‍ വന്നത്.
അന്ന് കിട്ടിയ പ്രതിഫലമെല്ലാം അച്ഛന് കൊടുക്കുമായിരുന്നു എന്നും അച്ഛൻ അതെല്ലാം കൊണ്ടുപോയി കളയുകയായിരുന്നെന്നും ഷക്കീല പറഞ്ഞു. 15 അംഗങ്ങളുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. കിന്നാരത്തുമ്പി കഴിഞ്ഞ സമയത്ത് ഇനി അങ്ങനത്തെ സിനിമ ചെയ്യരുതെന്ന് പറഞ്ഞു. ഇത്രയും ആള്‍ക്കാരുടെ വിശപ്പ് മാറ്റുമോയെന്ന് ചോദിച്ചപ്പോള്‍ പിന്നെ അവരൊന്നും പറഞ്ഞില്ല. 15ാ-മത്തെ വയസ്സു മുതൽ താൻ കുടുംബം നോക്കി തുടങ്ങിയതാണ്. ഇപ്പോഴും അത് തുടരുകയാണെന്നും ഷക്കീല പറഞ്ഞു.
തന്റെ പ്രണയങ്ങളെ കുറിച്ചും ഷക്കീല ഷോയിൽ സംസാരിച്ചിരുന്നു. ജീവിതത്തില്‍ ഒരുപാട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും പ്രണയത്തിലാണ്. എന്നാൽ അത് ആരോടാണെന്ന് പറയുന്നില്ല എന്നാണ് ഷക്കീല പറഞ്ഞത്. എന്നെ പ്രണയിച്ചവരെല്ലാം കുടുംബത്തിനൊപ്പമായി എന്റെ വീട്ടില്‍ വന്നിരുന്നു. ആര്‍ക്കെങ്കിലും കല്യാണം കഴിക്കണമെന്നുണ്ടെങ്കില്‍ ഞാനുമായി പ്രണയത്തിലായാല്‍ മതിയെന്ന് ഞാന്‍ പറയാറുണ്ട്. രണ്ടാമത് പ്രണയിച്ചിരുന്ന ആള്‍ക്ക് ഇപ്പോഴും കല്യാണമായിട്ടില്ല. അതിലൊരു വിഷമമുണ്ട്.

ഇപ്പോള്‍ പ്രണയിച്ചോണ്ടിരിക്കുന്ന ആള്‍ക്കും വൈകാതെ കല്യാണമാവും. എനിക്ക് 45 വയസായി ഞാന്‍ ഇനിയെന്തിനാണ് കല്യാണം കഴിക്കുന്നത് എന്നും ഷക്കീല ചോദിക്കുന്നുണ്ട്. എന്നേക്കാളും പ്രായം കുറവാണ് അവന്. അവന്റെ വീട്ടില്‍ സമ്മതിക്കില്ല. പ്രസവിക്കാനാവുമോ എന്നൊന്നും എനിക്കറിയില്ല. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും എനിക്ക് വയ്യ. കല്യാണം നടക്കില്ലെന്ന് അറിഞ്ഞ് തന്നെയാണ് പ്രണയിക്കുന്നതെന്നും ഷക്കീല പറഞ്ഞു.
എന്നോട് കല്യാണം കഴിക്കാന്‍ വീട്ടുകാര്‍ പറയുന്നുണ്ടെന്ന് അവന്‍ പറയുമ്പോള്‍വിഷമം തോന്നാറുണ്ട്. ഞാനും മനുഷ്യനല്ലേ. നിനക്ക് കല്യാണം വേണ്ടേ എന്നൊക്കെ ചോദിച്ച് ഞാന്‍ അത് വിടും. ഭക്ഷണമില്ലാതെ ഞാന്‍ ജീവിക്കും, പക്ഷേ, പ്രണയമില്ലാതെ പറ്റില്ലെന്നും ഷക്കീല ഒരു കോടി വേദിയിൽ പറഞ്ഞു.


Click it and Unblock the Notifications