പ്രസവസമയത്ത് ആരും ഉണ്ടായിരുന്നില്ല, ആദ്യം എത്തിയത് അവളാണ്, എന്റെ കുഞ്ഞിനെ എടുത്തതും; ജയലളിതയെ കുറിച്ച് ഷീല
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഷീല. മലയാളത്തിന്റെ അഭിനയ സരസ്വതി എന്ന വിശേഷണം നേടിയെടുത്ത ഷീല തുടക്കകാലത്ത് മലയാളത്തിന് പുറമെ തമിഴിലും സജീവമായിരുന്നു. 1962 ൽ എംജിആർ നായകനായ പാസം എന്ന ചിത്രത്തിലൂടെ ആയിരുന്നു ഷീലയുടെ സിനിമാ അരങ്ങേറ്റം. പിന്നീടാണ് താരം മലയാളത്തിലേക്ക് എത്തുന്നത്.
മലയാളത്തിലെ അക്കാലത്തെ സൂപ്പർ താരങ്ങളായ പ്രേം നസീറിനും സത്യനും ഒപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഷീല ആദ്യ നാളുകളിൽ അഭിനയിച്ച ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ തമിഴ് പ്രേക്ഷകർക്കും പ്രിയങ്കരിയായിരുന്നു. തമിഴ്നാട്ടിലെ ഏറ്റവും വലിയ നായികയായ ജയലളിതയുമായി വളരെ അടുത്ത ബന്ധമാണ് ഷീല സൂക്ഷിച്ചിരുന്നത്.

എംജിആർ നായകനായ പുതിയ ഭൂമി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഷീലാ ജയലളിതയെ കാണുന്നതും പരിചയപ്പെടുന്നതും. അവിടെ തുടങ്ങിയ സൗഹൃദം വളരെക്കാലം നീണ്ടു നിന്നിരുന്നു. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ പ്രേത്യേക അഭിമുഖത്തിൽ ഷീല ജയലളിതയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. തന്റെ മറ്റൊരു കൂടപ്പിറപ്പായിട്ടാണ് ഷീല ജയലളിതയെ വിശേഷിപ്പിക്കുന്നത്.
താൻ പ്രസവിച്ച സമയത്ത് മറ്റു കൂടപ്പിറപ്പുകളെക്കാൾ മുൻപ് ആശുപത്രിയിൽ എത്തിയതും തന്റെ കുഞ്ഞിനെ ആദ്യമായി എടുത്തതും ജയലളിതയാണ് എന്നാണ് ഷീല പറയുന്നത്. തന്റെ കുഞ്ഞിന് പതിനഞ്ച് വയസു വരെ വേണ്ട എല്ലാ പാത്രങ്ങളും സാധനങ്ങളും പ്രിയ കൂട്ടുകാരി സമ്മാനിച്ചതും ഷീല ഓർക്കുന്നുണ്ട്. ഷീലയുടെ വാക്കുകൾ ഇങ്ങനെ.

'എന്റെ കുഞ്ഞിനെ ആദ്യം എടുത്തത് ജയലളിതയാണ്. അനിയത്തിമാരുടെയെല്ലാം കല്യാണം കഴിഞ്ഞു പോയിരുന്നു. അതോടെ വീട്ടിൽ ഞാനും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. എനിക്കു മാസം തികഞ്ഞ സമയത്ത് അമ്മ എന്തോ ആവശ്യത്തിന് ഊട്ടിയിൽ പോയി. ഞാൻ വീട്ടിൽ തനിച്ചായിയിരുന്നു,'
'സഹായത്തിനുണ്ടായിരുന്ന സ്ത്രീയും എന്തോ അത്യാവശ്യത്തിനു പുറത്തു പോയ സമയമായിരുന്നു. ഡ്രൈവർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. എനിക്കു പ്രസവവേദന തുടങ്ങി. ഞാൻ ഒരു കൂടയിൽ ഹോർലിക്സ് ബോട്ടിലും ഫ്ലാസ്കും പ്രസവശേഷം വേണ്ട സാധനങ്ങളുമെല്ലാം എടുത്തുവച്ചിട്ടുണ്ടായിരുന്നു.
ഡ്രൈവർ ഇതൊക്കെ കാറിൽ കൊണ്ടുവച്ചു. ഒരുവിധത്തിൽ ഞാൻ വീട്ടിൽ നിന്നിറങ്ങി കാറിൽ കയറി ആശുപത്രിയിലെത്തി,'

'അതിനു ശേഷമാണ് സഹോദരിമാരെയെല്ലാം വിവരം അറിയിക്കുന്നത്. അവരും ആ സമയത്ത് ഗർഭിണികളായിരുന്നു. വലിയ വയറും വച്ച് അവരും ആശുപത്രിയിലേക്കു പുറപ്പെട്ടു. പക്ഷേ, അവരൊക്കെ എത്തുന്നതിന് മുൻപേ ജയലളിത അവിടെ എത്തി. എന്റെ ഡ്രൈവർ അവരെ ഫോൺ ചെയ്ത്
വിവരം അറിയിച്ചിരുന്നു,'
'രാത്രി 11.05 ന് ആയിരുന്നു എന്റെ പ്രസവം. കൃത്യം 11.10 ന് ജയലളിത അവിടെ എത്തി. പിറ്റേന്നു രാവിലെ എനിക്കു ബോധം വരുമ്പോൾ ഞാൻ കാണുന്നത് ജയലളിതയുടെ സമ്മാനങ്ങളാണ്. ഒരു ബാഗ് നിറയെ വെള്ളി പാത്രങ്ങൾ. കുഞ്ഞിനു പാൽ കുടിക്കാനുള്ള പാത്രം, കളിപ്പാട്ടങ്ങൾ, സ്പൂണുകൾ തുടങ്ങി അവന് പതിനഞ്ചു വയസ്സുവരെ ആവശ്യമുള്ള എല്ലാ പാത്രങ്ങളും സാധനങ്ങളും അതിൽ ഉണ്ടായി.

'അവളാണ് അന്ന് ആദ്യമായി എന്റെ കൊച്ചിനെ എടുത്തത്. അതിനു ശേഷമാണ് എന്റെ അനിയത്തിമാർ പോലും അവനെ എടുക്കുന്നത്,' ഷീല പറഞ്ഞു. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപ്, 1961 മുതൽ 80 വരെ തമിഴ്, തെലുങ്ക് ഭാഷകളിൽ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ജയലളിത. ഏകദേശം 140 ഓളം ചിത്രങ്ങളിലാണ് നടി ഈ കാലയളവിൽ അഭിനയിച്ചത്. മലയാളത്തിൽ ജീസസ് എന്നൊരു ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











