'നസീർ സാർ മരിച്ചുകിടക്കുന്നത് കാണാതിരുന്നത് ദൈവനിശ്ചയം; എനിക്ക് കാണുകയും ഓർക്കുകയും വേണ്ട'
മലയാളത്തിന്റെ നിത്യഹരിത നായകനാണ് നടൻ പ്രേം നസീർ. വിടപറഞ്ഞിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്ന താരമാണ് അദ്ദേഹം. ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായതിന്റെ ലോക റെക്കോർഡുള്ള നടനാണ് പ്രേം നസീർ. ഏകദേശം 800 ഓളം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. അതിൽ 700 ചിത്രങ്ങളിലും അദ്ദേഹം നായകനായി.
കരിയറിൽ ഉടനീളം ഏകദേശം 85 നായികമാർക്കൊപ്പം നസീർ അഭിനയിച്ചിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചത് നടി ഷീലയോടൊപ്പമാണ്. ഷീലയോടൊപ്പം മാത്രം ഏകദേശം 107 ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ആ റെക്കോർഡ് മറ്റാർക്കും തിരുത്താൻ ഇതുവരെ ഒരു നടീനടന്മാർക്കും കഴിഞ്ഞിട്ടില്ല.

നസീറിന് നായിക ആയിട്ടല്ലാതെ അമ്മയായും സഹോദരിയായും എല്ലാം ഷീല അഭിനയിച്ചിട്ടുണ്ട്. അതേസമയം, ഇരുവരും പ്രണയത്തിലാണെന്നതടക്കം നിരവധി ഗോസിപ്പുകൾ അന്ന് ഉണ്ടായിരുന്നു. നസീറിന്റെ മരണശേഷവും പലരും ഇവരുടെ സൗഹൃദത്തെ കുറിച്ചും മറ്റും സംസാരിച്ചിരുന്നു. ഇപ്പോഴിതാ, കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ഷീല നസീറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
നസീറും ഷീലയും വിവാഹിതരായി കാണണമെന്ന് ആഗ്രഹിച്ചവർ ഉണ്ടായിരുന്നു എന്ന് പറയുകയാണ് ഷീല. നസീർ മരിച്ച ശേഷം അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടിലെന്നും മരിച്ച സമയത്ത് കാണാൻ പോകാതെ ഇരുന്നതിനെ കുറിച്ചും ഷീല സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കം.

'ഞങ്ങൾ രണ്ടുപേരും വിവാഹം കഴിച്ചുകാണാൻ ആഗ്രഹിച്ചവരുടെ തലമുറ ഇവിടെയുണ്ട്. നായകനും നായികയുമായി ഞങ്ങൾ വരുന്നത് കാണാൻ ആളുകൾ ആഗ്രഹിച്ചിരുന്നു. അവരുടെ ഇഷ്ടം അറിഞ്ഞ് നിർമ്മാതാക്കൾ വിളിച്ചപ്പോൾ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച നായകനും നായികയുമായി ഞങ്ങൾ റെക്കോർഡിട്ടു,'
'തമിഴ് സിനിമകൾ കണ്ട് എം.ജി.ആറും ജയലളിതയും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചവരുണ്ട്. തുടർച്ചായി അവരുടെ സിനിമകൾ കാണുമ്പോൾ അങ്ങനെ തോന്നുന്നത് സ്വഭാവികമാണ്. അതുപോലെ നസീറും ഷീലയും തങ്ങളുടെ സ്വന്തമാണെന്ന് ചിന്തിച്ചവരെ എനിക്ക് അറിയാം,' ഷീല പറഞ്ഞു.

നസീർ സാറിനെ ആദ്യമായി കാണുമ്പോൾ അദ്ദേഹം വിവാഹിതനാണെന്നും ഷീല പറയുന്നുണ്ട്. 'നല്ല കുടുംബനാഥൻ. നാലു മക്കളുടെ അച്ഛൻ. എനിക്കും കുടുംബമുണ്ട്. നസീർ സാറിന്റെ മൂത്ത മകളും ഞാനും ഒരേ പ്രായമായിരുന്നു. മരിക്കുന്നതുവരെ എന്നെ കൊച്ചേ എന്നേ വിളിച്ചിട്ടുള്ളു. ഷീല എന്ന് ഒരിക്കൽ പോലും അദ്ദേഹം വിളിച്ചിട്ടില്ല', ഷീല പറഞ്ഞു.
നസീർ സാറിന്റെ കൂടെ അഭിനയിക്കുമ്പോൾ സത്യൻസാറിനൊപ്പം കെട്ടിപ്പിടിക്കുന്ന സീനിൽ വേഷമിടുന്നത് ഇഷ്ടപ്പെടാത്ത പ്രേക്ഷകരുണ്ടായിരുന്നുവെന്നും ഷീല ഓർക്കുന്നു. 'എന്റെ ചേട്ടനാണ് നസീർ സാർ, അപ്പോൾ ചേട്ടത്തിഅമ്മയായ ഷീലാമ്മ എന്തിന് സത്യൻസാറിനെ കെട്ടിപിടിച്ചു" എന്ന് ചോദിച്ച് ഒരു ആരാധകൻ കത്തെഴുതിയിട്ടുണ്ട്. അഭിനയിച്ചോളൂ എന്നാൽ കെട്ടിപിടിക്കരുതെന്ന ഉപദേശവും തന്നു,'

'നിണമണിഞ്ഞ കൽപ്പാടുകൾ എന്ന ചിത്രത്തിലാണ് നസീർ സാറിനൊപ്പം ഞാൻ ആദ്യമായി അഭിനയിച്ചത്. ഞങ്ങളെ അഭിനയിക്കാൻ വിളിക്കുന്നു, പോകുന്നുവെന്നല്ലാതെ ഞങ്ങളുടെ സൗന്ദര്യത്തെപ്പറ്റിയൊന്നും അന്ന് ചിന്തിച്ചിട്ടില്ല. നൂറിലധികം സിനിമകളിൽ ഞങ്ങൾ നായകനും നായികയുമായി അഭിനയിച്ചു. കാമുകിയായും അമ്മയായും സഹോദരിയായും അഭിനയിച്ചു. എഴുതാത്ത കഥ എന്ന സിനിമയിൽ നസീർ സാറിന്റെ അമ്മായി അമ്മയായും വേഷമിട്ടു,' ഷീല പറഞ്ഞു.

'നസീർ സാർ മരിക്കുമ്പോൾ ഞാൻ സ്വീഡനിൽ സഹോദരിയുടെ അടുത്തായിരുന്നു. മരിച്ചുകിടക്കുന്നത് കാണാൻ കഴിയാതെ പോയത് ദൈവം നിശ്ചയിച്ചതാണെന്ന് കരുതുന്നു. മരണശേഷം നസീർ സാറിന്റെ സിനിമകൾ കണ്ടിട്ടില്ല. അന്ത്യ രംഗങ്ങൾ ഇതുവരെ കാണാൻ ശ്രമിച്ചിട്ടില്ല. മരിച്ച നസീർ സാറിനെ എനിക്ക് കാണുകയും ഓർക്കുകയും വേണ്ട. ചിറയിൻകീഴിലെ വീട്ടിൽ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസം ദൈവം തരുന്നു. അല്ലെങ്കിലും ചില കാര്യങ്ങളിൽ ദൈവം അങ്ങനെയാണ്.,' ഷീല പറയുന്നു.


Click it and Unblock the Notifications