'ഭർത്താവുമായി പിണങ്ങിയാൽ വന്നിരിക്കാൻ മുറി! ഇവിടെ എനിക്കെന്തും കാണിക്കാം'; വീട്ടുവിശേഷങ്ങളുമായി ഷീലു എബ്രഹാം
വീട്ടിലെ തന്റെ സ്വന്തം മുറി പരിചയപ്പെടുത്തികൊണ്ട് കുടുംബബന്ധത്തിൽ ആണെങ്കിലും പേഴ്‌സണൽ സ്‌പേസ് ഇഷ്ടപ്പെടുന്ന ആളാണ് താനെന്ന് പറയുകയാണ് നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാം
മലയാളികൾക്ക് സുപരിചിതയാണ് നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാം. വീപ്പിങ്ങ് ബോയ് എന്ന സിനിമയിലൂടെ ആയിരുന്നു ഷീലുവിന്റെ സിനിമ അരങ്ങേറ്റം. 2013 മുതൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സജീവമായി നിൽക്കുന്ന ഷീലു അടുത്തിടെയാണ് നിർമ്മാതാവായി മാറിയത്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീകം എന്ന സിനിമ നിർമ്മിച്ച് കൊണ്ടായിരുന്നു തുടക്കം.
വ്യവസായിയും നിർമാതാവുമായ എബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭർത്താവ്. എബ്രഹാമിന്റെ അബാം മൂവീസ് നിർമ്മിച്ച സിനിമകളിലൂടെയാണ് ഷീലു കൂടുതൽ തിളങ്ങിയത്. അടുത്തിടെ ഷീലുവിന്റെ വീട്ടു വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ജിമും തിയേറ്ററും ഒക്കെ അടങ്ങിയ വീടിന്റെ കൂടുതൽ വിശേഷങ്ങൾ ഇപ്പോൾ പങ്കുവയ്ക്കുകയാണ് ഷീലു എബ്രഹാം.

ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ പുതിയ അഭിമുഖത്തിൽ വീട്ടിലെ തനിക്ക് മാത്രമായുള്ള മുറി പരിചയപ്പെടുത്തുകയാണ് ഷീലു എബ്രഹാം. ഭർത്താവും താനും ഉപയോഗിക്കുന്ന മാസ്റ്റർ ബെഡ്‌റൂം അല്ലാതെയുള്ള സ്‌പേസ് ആണ് അതെന്നാണ് ഷീലു പറയുന്നത്.
'താഴെ തന്നെയാണ് മുറി. എല്ലായിടത്തേക്കും നോട്ടം കിട്ടും. എല്ലാവരും എന്നോട് എന്തിനാണ് വേറെ ഒരു മുറി എന്ന് ചോദിക്കാറുണ്ട്. ഞങ്ങൾ ഈ വീട്ടിലേക്ക് താമസിച്ച ശേഷം വന്ന എന്റെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ഇതേ ചോദ്യം ചോദിച്ചതാണ്,'
'ഒരു ഇഷ്ട്ടക്കേട് പോലെയാണ് പലരും ചോദിച്ചത്. എന്തിനാണ് അങ്ങനെ മുറി. അതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ. ഇതൊക്കെ അഹങ്കാരമല്ലേ എന്നൊക്കെ ഒത്തിരി പേർ ചോദിച്ചു. ഞാൻ പറഞ്ഞു വീടായാലും കുടുംബമായാലും എനിക്ക് എന്റേതായ ഒരു സ്‌പേസ് വേണം. കുറച്ചു സമയം എനിക്ക് ഇരിക്കാൻ. കല്യാണം കഴിഞ്ഞെന്ന് കരുതി ഭർത്താവിന്റെ മുറിയിൽ എപ്പോഴും അദ്ദേഹത്തെയും കണ്ടുകൊണ്ട് ഇരിക്കാൻ പറ്റില്ല,'
'ഇപ്പോൾ പുള്ളിയായിട്ട് എന്തെങ്കിലും ഒരു അഭിപ്രായ വ്യത്യാസം ഉണ്ടാവുന്നു. കുറച്ചു നേരം നമ്മുക്ക് തന്നെ ഒന്നിരിക്കണം. ഒന്ന് കരയണമെങ്കിൽ, ഒന്ന് ചിരിക്കണമെങ്കിൽ, അങ്ങനെ എന്തും കാണിക്കാൻ പറ്റുന്ന ഒരു സ്ഥലം വേണം. അത് എന്റെ ആഗ്രഹമായിരുന്നു. ഒരു വീട് വയ്ക്കുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് ആദ്യം പറഞ്ഞത് സ്വന്തമായി ഒരു മുറി വേണം എന്നാണ്. അവിടെ ഞാൻ എന്തും കാണിക്കുമെന്ന്. ഇതെന്റെ ലോകമാണ്', ഷീലു പറഞ്ഞു.
ഭർത്താവ് ഇവിടെ ഇല്ലാത്തത് കൊണ്ട് ഞാൻ കൂടുതലും ഈ റൂമിലാണ്. ഇവിടെ ഇരുന്നാൽ എനിക്ക് ഗേറ്റ് കാണാം,. കുട്ടികൾ സ്‌കൂളിൽ വരുന്നത് കാണാം. താഴെ തന്നെ കിച്ചനും എല്ലാം ഉണ്ട്. ഞാൻ ഇവിടെ ഇരുന്നാണ് ടിവി കാണുക. മുകളിൽ തിയേറ്റർ ഉണ്ടെങ്കിലും എന്റെ എല്ലാ കാര്യങ്ങളും ഈ മുറിയിൽ നടക്കും.
ഞാൻ മേക്കപ്പ് ചെയ്യുന്നതും ഡ്രസ് ചെയ്യുന്നതുമൊക്കെ ഈ റൂമിൽ നിന്ന് തന്നെയാണ്. ഇനി പ്രായമായാലും ഈ മുറിയിൽ ഒക്കെ തന്നെ നമ്മുക്ക് കൂടാം. ജീവിതത്തിൽ ഞാൻ എന്നിലേക്ക് തന്നെ ഒരുപാട് കണക്ടഡാണ്. അതുകൊണ്ട് തന്നെ എനിക്ക് എന്റേതായ ഒരു സ്‌പേസ് വേണം. ഞാൻ ഇവിടെ ചെയ്യുന്നതൊക്കെ ചെറിയ കാര്യങ്ങൾ ആണ്.
എന്റെ ഒരു തയ്യൽ മെഷീൻ ഉണ്ട് ഇവിടെ. എന്റെ വസ്ത്രങ്ങളൊക്കെ ഷേപ്പ് ചെയ്യുന്നതും കഴുത്തൊക്കെ വെട്ടി തേക്കുന്നതുമൊക്കെ ഞാൻ തന്നെയാണ്. സാരി വാങ്ങിയാൽ സാരി ഫോളൊക്കെ വെക്കുന്നത് ഞാൻ തന്നെയാണെന്നും ഷീലു പറയുന്നു.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചില വസ്തുക്കളും താരം പരിചയപ്പെടുത്തുന്നുണ്ട്. പട്ടാഭിരാമൻ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഉള്ള ഒരു ചിത്രം, പതിനാറാം വയസിൽ മനോരമയിൽ വന്ന തന്റെ കവർ ചിത്രം. അഭിനയിച്ച സിനിമകളുടെ പോസ്റ്റർ മാഗസിനിൽ വന്ന അഭിമുഖങ്ങൾ അങ്ങനെയെല്ലാം ഷീലു സൂക്ഷിച്ചിട്ടുവെച്ചിട്ടുണ്ട്. താൻ എപ്പോഴും ഇന്നും ഇന്നലെകളിലൂടെയും ജീവിക്കുന്ന ആളാണെന്നും നാളെ പറ്റി ചിന്തിക്കാറില്ലെന്നും ഷീലു പറയുന്നു.
ജീവിതത്തിൽ ഒരു ഘട്ടത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ വരും. അപ്പോഴത്തേക്കുള്ള സന്തോഷങ്ങളാണ് ഇതെല്ലാമെന്നും ഷീലു പറയുന്നുണ്ട്. പണ്ടു തകരപ്പെട്ടിയിൽ മഞ്ചാടി കുറവും തന്റെ എഴുത്തുകളും തനിക്ക് ലഭിച്ച 200 ഓളം വരുന്ന പ്രണയലേഖനങ്ങളും സൂക്ഷിച്ചു വച്ചിരുന്നതിനെ പറ്റിയും ഷീലു പറയുന്നുണ്ട്.


Click it and Unblock the Notifications