എന്തൊക്കെ നേടി എന്ന് പറഞ്ഞാലും ആ നഷ്ടം നികത്താനാവാത്തതാണ്; എന്റെ ഒരോയൊരു ദുഃഖം: സ്‌മിനു പറയുന്നു
മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് ഇന്ന് നടി സ്മിനു സിജോ. അവിചാരിതമായി സിനിമയിലേക്ക് എത്തിയ സ്‌മിനു കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സ്‌കൂൾ ബസ് എന്ന സിനിമയിലൂടെയാണ് നടി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് നിരവധി വേഷങ്ങളാണ് സ്മിനുവിനെ തേടിയെത്തിയത്. അമ്മ വേഷങ്ങളിലും മറ്റു ക്യാരക്ടർ റോളുകളിലുമെല്ലാം സ്മിനു തിളങ്ങി.
കഴിഞ്ഞ വർഷം മാത്രം പത്തിലധികം സിനിമകളിലാണ് സ്മിനു അഭിനയിച്ചത്. ഈ വർഷവും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് സ്മിനു. റാഹേൽ മകൻ കോര ആണ് സ്മിനു അഭിനയിച്ച് റിലീസിന് എത്തുന്ന ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. അതിന്റെ തന്റെ കുടുംബത്തെക്കുറിച്ചും സ്പോർട്സിനോടുള്ള ഇഷ്ടത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് സ്മിനു.

പപ്പയുടെ ആഗ്രഹങ്ങൾക്ക് വേണ്ടി പ്രയത്നിച്ച മോളായിരുന്നു താനെന്ന് സ്മിനു പറയുന്നു. സ്പോർട്സും കാര്യങ്ങളുമൊക്കെ പപ്പയ്ക്ക് ഇഷ്ടമായിരുന്നു. അങ്ങനെയാണ് ഞാൻ സ്പോർട്സിലേക്ക് എത്തിയത്. കേരളാ ടീമിനു വേണ്ടിയൊക്കെ കളിക്കാൻ പോയിട്ടുണ്ട്. ഇറങ്ങി തിരിച്ച ഒന്നിനും പ്രൈസ് നേടാതെ വന്നിട്ടില്ലെന്നും സ്മിനു പറയുന്നു.
ഒരിടത്തും നഷ്ടത്തിന്റെ കണക്ക് പറയാനില്ല. എന്നാൽ നഷ്ടം ഉണ്ടായിട്ടില്ലേ എന്ന് ചോദിച്ചാൽ ഉറപ്പായും ഉണ്ടായിട്ടുണ്ട്. ഇല്ലെന്നല്ല. പപ്പയുടെ ആഗ്രഹം ആയിരുന്നു സ്പോർട്സിൽ എത്തണമെന്ന്, പിന്നെ വിവാഹം കഴിഞ്ഞു കുട്ടികളായി. പിന്നെ അതായി എന്റെ ലോകം. ഇപ്പോൾ അവർ എന്നെ കൊണ്ട് നടക്കുന്നു.
മക്കൾ എന്താണോ പറയുന്നത് അങ്ങനെ ആയിരിക്കുക എന്നതാണ് ഒരു അമ്മയുടെ ധർമ്മം. ഞാൻ എന്ന അമ്മയിൽ അവർ ഓക്കേ ആണ്. അവർക്ക് ഞാൻ ഓക്കേ അല്ല ചേഞ്ച് ചെയ്യണം എന്ന് പറഞ്ഞാൽ ചേഞ്ച് ചെയ്യും. മക്കളാണ് എല്ലാം. മക്കൾ മാത്രമല്ല എനിക്ക് എല്ലാ പിന്തുണയും സ്വാതന്ത്ര്യവും തന്നെന്നെ പിന്തുണക്കുന്ന എന്റെ ഭർത്താവും എന്റെ അമ്മയും എല്ലാവരും കൂടെയുണ്ട്, സ്മിനു പറഞ്ഞു.
'എനിക്ക് ഒരൊറ്റ സങ്കടമേ ഉള്ളൂ, ഞാൻ എന്തെങ്കിലും ആകണമെന്ന് ആഗ്രഹിച്ച ലോകത്തിലെ ഏറ്റവും ആദ്യത്തെ വ്യക്തി എന്റെ അച്ഛനാണ്. എന്റെ പപ്പാ ഇല്ല എന്നതുമാത്രമാണ് എന്റെ ഏറ്റവും വലിയ ദുഃഖം. എന്തൊക്കെ കിട്ടി എന്ന് പറഞ്ഞാലും ആ ദുഃഖം, ആ നഷ്ടം എനിക്ക് തീർത്താൽ തീരാത്തതാണ്. എന്റെ വീട്ടിൽ മൂന്നുപെണ്ണും ഒരു ആണും ആയിരുന്നു. എന്നാൽ ഞാൻ ആയിരുന്നു എന്റെ പപ്പയുടെ രാജകുമാരി',

'എന്റെ മുഖത്തൊരു കുഞ്ഞിക്കുരു വന്നാലും എന്നെ ആശുപത്രിയിൽ കൊണ്ടുപോകുന്ന ആളായിരുന്നു പപ്പ. എന്റെ വീട്ടിലെയും നാട്ടിലെയും ഒക്കെ കുഞ്ഞുരാജകുമാരി ആയിരുന്നു ഞാൻ. ചിലപ്പോൾ എന്റെ ചിലപ്പ് തന്നെ ആയിരിക്കും കാരണം. എന്നെ ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ ഉണ്ട്', സ്മിനു പറയുന്നു.
നമുക്ക് നമ്മളെ ഉളളൂ എന്നതാണ് എന്റെ വാക്കുകളുടെ ഉറപ്പ്. ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും എനിക്ക് ഞാനേ ഉള്ളൂ. എനിക്ക് എന്നല്ല എല്ലാവർക്കും അങ്ങനെയാണ്. എനിക്ക് വിശപ്പ് വന്നാൽ ഞാൻ കഴിച്ചാലേ ആ വിശപ്പ് മാറൂ. ഒരു വേദന വന്നാലും നമ്മൾ തന്നെയാണ് അത് സഹിക്കേണ്ടത്. മറ്റുള്ളവർക്ക് പറയാനും ആശ്വസിപ്പിക്കാനും കഴിയും പക്ഷേ നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂവെന്നും സ്‌മിനു പറഞ്ഞു.


Click it and Unblock the Notifications











