ആ സിനിമയിൽ മോനിഷ ചിരിച്ചിട്ടേയില്ല; അതിന്റെ വിജയാഘോഷത്തിന് ഒരാഴ്ചയ്ക്ക് ശേഷം അവൾ പോയി: ശ്രീദേവി ഉണ്ണി
ഒരുകാലത്ത് മലയാള സിനിമയിൽ തരംഗം തീർത്ത നടിയാണ് മോനിഷ. കുറഞ്ഞ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ അത്ഭുതകരമായ നേട്ടങ്ങളാണ് മോനിഷ സ്വന്തമാക്കിയത്. പ്രേക്ഷകർക്കെല്ലാം ഏറെ പ്രിയങ്കരിയായ നടി, തെന്നിന്ത്യയിലെ തന്നെ മുൻനിര താരമാകാനുള്ള കുതിപ്പിലായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി മരണം മോനിഷയെ കവർന്നെടുക്കുന്നത്. അന്ന് 21 വയസ്സ് മാത്രമായിരുന്നു മോനിഷയുടെ പ്രായം.
അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു മോനിഷ. ആദ്യ സിനിമയിലൂടെ തന്നെ ദേശീയ അവാർഡ് സ്വന്തമാക്കിയ മോനിഷ വളരെ ചെറിയ കാലയളവിൽ 27 ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചത്. മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുടെ സിനിമകളാണ് ഇതിൽ ഏറെയും.

ഇന്ന് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. മോനിഷയുടെ മരണശേഷമാണ് ശ്രീദേവി സിനിമയിലെത്തുന്നത്. 'ഞാൻ അഭിനയം നിർത്തുമ്പോൾ അമ്മ തുടങ്ങണം' എന്ന മോനിഷയുടെ വാക്കുകളായിരുന്നു അതിന് കാരണം. ഇപ്പോഴും അഭിനയത്തിൽ സജീവമായ ശ്രീദേവി എല്ലാ അഭിമുഖങ്ങളിലും മകളെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ, കൗമുദി മൂവീസിന് നൽകിയ പുതിയ അഭിമുഖത്തിൽ മോനിഷയ്ക്ക് ഏറെ പ്രിയപ്പെട്ട സിനിമയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്രീദേവി ഉണ്ണി.
ലോഹിതദാസിന്റെ തിരക്കഥയിൽ മോഹൻലാൽ, വിനീത്, മോനിഷ, പാർവതി ജയറാം, മുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയിൽ സംവിധാനം ചെയ്ത കമലദളം ആണ് മോനിഷയ്ക്ക് പ്രിയപ്പെട്ട സിനിമയായി ശ്രീദേവി പറയുന്നത്. ഭരതനാട്യം മുതൽ നാടോടിനൃത്തം വരെ ആ ഒരൊറ്റ സിനിമയിൽ മോനിഷയ്ക്ക് ചെയ്യാൻ സാധിച്ചു, അതായിരുന്നു കാരണമെന്നും ശ്രീദേവി പറയുന്നു.
'മോൾക്ക് സംതൃപ്തി ലഭിച്ച സിനിമയായിരുന്നു കമലദളം. ആ സിനിമയുടെ ഷൂട്ടിങ് സമയത്തും ഒരുപാട് തമാശകൾ ഉണ്ടായിരുന്നു. രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് മോഹൻലാൽ ഡാൻസ് പഠിക്കും. മോഹൻലാലും മോനിഷയും വിനീതും ചേർന്ന് മുദ്രകളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് പഠിക്കും. ഡാൻസിന്റെ ആളായത് കൊണ്ട് ഞാനും കൂടും. അങ്ങനെ ഒരുപാട് രസകരമായ കാര്യങ്ങൾ കമലദളത്തിൽ ഉണ്ടായിരുന്നു. ആ സിനിമയ്ക്ക് ശേഷം അതുപോലൊരു സിനിമ ചെയ്യാൻ മോനിഷയ്ക്ക് സമയം കിട്ടിയില്ല', ശ്രീദേവി പറഞ്ഞു.
'സെറ്റിൽ വെച്ചുണ്ടായ മറ്റൊരു ഓർമയും ശ്രീദേവി പങ്കുവച്ചു. ആ സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാന ദിവസം സിബി മലയിൽ മോനിഷയെ വിളിച്ചു, മോനിഷയെയും എന്നെയും നിർത്തി ചിരിച്ചുള്ള ഒരു ഷോട്ട് എടുത്ത് ക്യാമറ ഓഫ്ചെയ്തു. ഞാൻ എന്താണെന്ന് ചോദിച്ചു. മോനിഷ ആ സിനിമയിൽ ചിരിച്ചിട്ടേയില്ല. ആ കഥാപാത്രത്തിന് ചിരിയില്ല. അതുകൊണ്ട് അമ്മയുടെ മുഖത്തും ചിരി ഉണ്ടായിരുന്നില്ല. അതുകൊണ്ട് അമ്മയേയും മകളും ചിരിച്ചു കൊണ്ട് ക്യാമറ ഓഫ് ചെയ്യാമെന്ന് കരുതിയെന്നാണ് സിബി പറഞ്ഞത്,'
'അപ്പോൾ സിബിയോട് മോനിഷ പറഞ്ഞു, ഞാൻ ഒരുപാട് സന്തോഷിച്ച് ചെയ്ത സിനിമയാണെന്ന്. കാരണം മോഹൻലാലും വിനീതും ആയിരുന്നു സെറ്റിലെ കമ്പനി. മുഴുവൻ സമയവും നൃത്തമാണ്. എനിക്ക് ഇപ്പോഴും തോന്നുന്നു മോനിഷ സിനിമകൾ വീണ്ടും ചെയ്തിരുന്നാൽ കൂടിയും ഇങ്ങനെയൊരു കഥാപാത്രം കിട്ടില്ലായിരുന്നു,' ശ്രീദേവി പറയുന്നു.

'കമലദളം വിജയമായ ശേഷം മോഹൻലാലിനോട് പാർട്ടിയൊന്നുമില്ലേയെന്ന് മോനിഷ ചോദിച്ചിരുന്നു. മോനിഷയ്ക്ക് വേണ്ടിയെന്ന് പറഞ്ഞ് മോഹൻലാൽ ചെന്നൈയിൽ ഒരു ആഘോഷം വെച്ചു. അന്നവിടെ വലിയ ആഘോഷവും തമാശയുമൊക്കെ ആയിരുന്നു. അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ മോനിഷ പോയി. കമലദളം മൊത്തത്തിൽ നല്ലൊരു അനുഭവമായിരുന്നു,' ശ്രീദേവി ഓർത്തു.
മകളായിട്ട് അല്ലാതെ നല്ലൊരു കലാകാരിയായി കൂടിയായിട്ടാണ് താൻ മോനിഷയെ കണ്ടിരുന്നതെന്നും ശ്രീദേവി അഭിമുഖത്തിൽ പറയുന്നുണ്ട്. നൃത്തത്തിലേക്ക് വന്നാൽ മോനിഷയ്ക്ക് മോഹിനിയാട്ടവും കഥക്കുമായിരുന്നു ഇഷ്ടം. എല്ലാ നൃത്തരൂപവും മോനിഷ ചെയ്ത് കാണാമെന്ന ഭയങ്കര ആഗ്രഹം എനിക്കുണ്ടായിരുന്നു. അവളെ എല്ലാം ഡാൻസിനും വേണ്ടിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കണമെന്നായിരുന്നു മോഹം. അവൾ നല്ലൊരു കലാകാരിയായിരുന്നു. മോനിഷയെ ഒരു മകളായി മാത്രമല്ല ഞാൻ കണ്ടത്. നല്ലൊരു കലാകാരിയായി കാണാൻ അന്നേ ഈ അമ്മയ്ക്ക് കഴിഞ്ഞു, ശ്രീദേവി പറയുന്നു.


Click it and Unblock the Notifications