'മകൾക്ക് ഡൗൺ സിൻഡ്രോം, കുറേനാൾ കരഞ്ഞു, സ്വയം പഴിച്ചു; പിന്നെയാണ് മാജിക് സംഭവിച്ചത്': നടി ശ്രുതി വിപിൻ പറയുന്നു
ഉയരെ, കാണെക്കാണെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ നടിയാണ് ശ്രുതി വിപിൻ. അഭിനയത്തിനൊപ്പം മോഡലിങ് രംഗത്തും സജീവമാണ് താരം. 2018 ൽ മിസിസ് കേരള റണ്ണറപ്പായതിൽ പിന്നെയാണ് ശ്രുതി അഭിനയ രംഗത്തേക്ക് എത്തുന്നത്. വിവാഹിതയായ ശ്രുതിക്ക് ഒരു മകളുണ്ട്. ഡൗൺ സിൻഡ്രോം ബാധിതയായ മകളെ കുറിച്ച് ശ്രുതി മുൻപ് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ, മകൾക്ക് ഡൗൺ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ശ്രുതി വിപിൻ. ജോഷ് ടോൾക്സ് വേദിയിലാണ് ശ്രുതി മനസ് തുറന്നത്. തന്റെ കുഞ്ഞ് മറ്റുള്ള കുഞ്ഞുങ്ങളെപ്പോലെ അല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം മകളെ ആരും കാണാതെ മറച്ചു വെച്ചിട്ടുണ്ട് എന്നാണ് ശ്രുതി പറയുന്നത്.

എന്നാൽ, പിന്നീട് മകളെ കൂടുതൽ അറിയാനും മനസിലാക്കാനും തുടങ്ങിയപ്പോൾ, അവളെ എങ്ങനെ ഒരു മിടുക്കിയേക്കാം എന്ന് താൻ ചിന്തിച്ചെന്നും അതിനു ശേഷം റിയൽ മാജിക് ആണ് നടന്നതെന്നും ശ്രുതി പറയുന്നു. ശ്രുതിയുടെ വാക്കുകൾ വിശദമായി വായിക്കാം.
'ഞാൻ മീഡിയയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞു ഞാൻ അമ്മയായി, സാധാരണ അമ്മയല്ല ഒരു സ്പെഷ്യൽ മദർ. നാല് ചുമരുകൾക്കുള്ളിൽ ഇവളെയും നോക്കി എന്നെ മറന്ന് ആകും മുന്നോട്ടുള്ള ജീവിതമെന്ന ചിന്ത ആയിരുന്നു ആദ്യം. ആദ്യമായി മകളെ എന്റെ കൈയ്യിൽ കിട്ടുമ്പോൾ എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ,'

'ഞാൻ മറ്റുള്ളവരിൽ നിന്നും അവളെ ഒളിച്ചു വെയ്ക്കാൻ ശ്രമിച്ചു. എന്റെ മോൾ ഡൌൺ സിൻഡ്രോം ഉള്ള കുഞ്ഞാണെന്ന് ആരും അറിയരുതെന്ന് ഞാൻ ആഗ്രഹിച്ചു. ഒരു മാസം വരെ ഞാൻ കരഞ്ഞു തീർത്തു, എന്തുകൊണ്ട് എനിക്ക് ഈ അവസ്ഥ എന്ന ചിന്തയായിരുന്നു,'
'ആ ഒരു മാസത്തിനു ശേഷം എന്റെ മകൾ ഒരു സ്പെഷ്യൽ കിഡ് ആണെന്നത് ഞാൻ അംഗീകരിച്ചു തുടങ്ങി. അവളുടെ കാര്യങ്ങൾ കൂടുതൽ മനസിലാക്കാൻ ഞാൻ തുടങ്ങി. അതിനുശേഷം ആണ് ഇതിനെ എങ്ങനെ മറികടക്കാം എന്ന് മനസിലാക്കുന്നത്. അവിടെ നിന്നാണ് ഒരു മാജിക്ക് തുടങ്ങിയത്. അവളെ കൂടുതൽ അറിയാനും സ്നേഹിക്കാനും തുടങ്ങി. അവൾക്കൊപ്പം ഞാൻ ഫോട്ടോഷൂട്ട് ചെയ്യാൻ തുടങ്ങി, കൂടുതൽ സമയം അവൾക്കൊപ്പം ചിലവഴിക്കാൻ തുടങ്ങി,'

'അവളുടെ ഓരോ മാറ്റങ്ങളും ഞാൻ ആഘോഷിക്കാൻ തുടങ്ങി. സ്പീച്ച് തെറാപ്പിയും, ഫിസിയോ തെറാപ്പിയും ചെയ്യാനും തുടങ്ങിയ ശേഷം അവൾക്ക് വലിയ മാറ്റങ്ങൾ കാണാൻ തുടങ്ങി. നമ്മൾ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം എന്നാണ് എനിക്ക് സ്പെഷ്യൽ പേരന്റ്സിനോട് പറയാൻ ഉള്ളത്,'
'നമ്മുടെ ജീവിതം വേഗത്തിൽ പോയി കൊണ്ടിരിക്കുകയാണ്. നമ്മൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടത്തുക എന്നാണ് എനിക്ക് പറയാൻ ഉള്ളത്. നിങ്ങളുടെ കുട്ടി നിങ്ങളെ കണ്ടാണ് വളരുക, അപ്പോൾ അവർക്ക് മുൻപിൽ നമ്മൾ ആത്മവിശ്വാസത്തോടെ ജീവിച്ചു കാണിക്കണം,'

'മകളുമായി ഞാൻ പുറത്തു പോകുമ്പോൾ ആളുകൾ അവളെ നോക്കുന്നത് കാണാം, അപ്പോൾ ഞാൻ അവളോട് അവർക്ക് ഹായ് കൊടുക്കൂ എന്ന് പറയാറുണ്ട്. അവളുടെ ഹായ് കാണുമ്പോൾ അവരിലെ മാറ്റം ഞാൻ കാണാറുണ്ട്. സ്പെഷ്യൽ കിഡ് ആയത് കൊണ്ട് തന്നെ ആളുകൾ നോക്കും. ആ നോട്ടത്തെ നമ്മൾ ഈ കുട്ടി എന്ത് രാസമാണെന്ന് പറയുന്ന പോലെയാക്കണം,'

'നടക്കുന്നതിലും സംസാരത്തിലും എല്ലാം വൈകല്യങ്ങൾ ഉണ്ടാകാം. പലതരത്തിലുള്ള വൈകല്യങ്ങൾ ഉണ്ടാകാം, എന്നാൽ കോൺഫിഡൻസ് ഉണ്ടെങ്കിൽ ഇതിനെ എല്ലാം നമുക്ക് മാറികടക്കാം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ ഇപ്പോഴും കരയാറുണ്ട്. നമ്മൾക്ക് കരയാം കരഞ്ഞു തീർക്കാം, പക്ഷെ നമ്മുടെ ജീവിതം മുൻപോട്ട് കൊണ്ടുപോയെ പറ്റൂ.' ശ്രുതി പറഞ്ഞു.


Click it and Unblock the Notifications