ഇന്റിമേറ്റ് സീനുകൾ അത്ര എളുപ്പമൊന്നുമല്ല, ചിരി വരും, ചിലപ്പോൾ മടുപ്പാവും; സ്വാസിക പറയുന്നു
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സ്വാസിക. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ് താരം. സിനിമയിലൂടെയാണ് സ്വാസിക അഭിനയ ജീവിതം ആരംഭിച്ചത് എന്നാൽ സ്വാസിക താരമായി മാറിയത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. സൂപ്പര്‍ ഹിറ്റായി മാറിയ സീത എന്ന പരമ്പരയിലെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് സിനിമയിൽ നിന്നുൾപ്പെടെ മികച്ച അവസരങ്ങൾ നടിയെ തേടി എത്തുകയായിരുന്നു.
വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വാസികയെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ് സ്വാസിക എന്ന് വേണമെങ്കിൽ പറയാം. സ്വാസിക അഭിനയിച്ച രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ എന്നിവയാണ് ചിത്രങ്ങൾ. ഐശ്വര്യ ലക്ഷ്മി ടൈറ്റില്‍ റോളിലെത്തുന്ന കുമാരിയില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിക്കുന്നത്.

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം ആണ് സ്വാസികയുടെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായാണ് സ്വാസിക എത്തുന്നത്. റോഷൻ മാത്യു ആണ് നായകൻ. സ്വാസികയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാകും ഇതെന്നാണ് സൂചന. ചിത്രത്തിന്റെ ട്രെയിലറും ടീസറുമെല്ലാം ഇതിനോടകം വൈറലാണ്.
മലയാളത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്ന ഇറോട്ടിക് ഗണത്തിൽ വരുന്ന സിനിമയാണ് ചതുരം. നിരവധി ഇന്റിമേറ്റ് രംഗങ്ങൾ ചിത്രത്തിലുണ്ടെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിലെ രംഗങ്ങൾ ഒക്കെ ഇതിനോടകം ചർച്ചയായി മാറിയതാണ്. ഇപ്പോഴിതാ, ആ രംഗങ്ങളെ കുറിച്ചും അതിനുവേണ്ടി താൻ നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ചും പറയുകയാണ് സ്വാസിക. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ സംവിധായകൻ സിദ്ധാർഥ് ഭർത്താനൊപ്പം മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

'ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് ഞാന്‍ ചെയ്ത കാര്യം തിരക്കഥ നന്നായി വായിക്കുക എന്നതാണ്. എന്താണോ സംവിധായകന്‍ പറയുന്നത് അത് വ്യക്തമായി കേട്ട് മനസിലാക്കുകയും ചെയ്തു. ആ രംഗത്ത് വരുന്ന എനിക്കും റോഷനും അലന്‍ ചേട്ടനും എല്ലാം സംവിധായകന്‍ കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞു തരും. അങ്ങനെ എല്ലാം വ്യക്തമായിട്ടാണ് ടേക്കിലേക്ക് കടക്കുക,' സ്വാസിക പറഞ്ഞു.
അഭിനേതാക്കളെ ഒരു കംഫര്‍ട്ട് ലെവലില്‍ എത്തിച്ച ശേഷം മാത്രമാണ് അത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതനും പറഞ്ഞു. 'പ്രേക്ഷകര്‍ക്ക് അത് ഒരു ഇന്റിമേറ്റ് രംഗമായി തോന്നാമെങ്കിലും, ഞങ്ങളെ സംബന്ധിച്ച് അത് ടെക്‌നിക്കല്‍ രംഗമാണ്. ഞങ്ങള്‍ അപ്പോള്‍ ശ്രദ്ധിക്കുന്നത് ആ രംഗത്ത് വരുന്ന സാങ്കേതിക കാര്യങ്ങള്‍ എത്രത്തോളം മികച്ചതാക്കണം എന്നതാണ്. ടെക്‌നിക്കലായിട്ടാണ് ആര്‍ട്ടിസ്റ്റുകളും ക്യാമറമാനും സംവിധായകനും എല്ലാം ചിന്തിയ്ക്കുക. അപ്പോൾ ചിന്തയിൽ പോലും ഇറോട്ടിസം ഉണ്ടാവില്ല,' അദ്ദേഹം പറഞ്ഞു.

ഇന്റിമേറ്റ് സീൻ ആയാലും മറ്റേത് സീനായാലും അത് പൂര്‍ണമായും സംവിധായകന്റെ കഴിവ് തന്നെയാണ് എന്ന് സ്വാസിക പറഞ്ഞു. 'ഒരു സീന്‍ നന്നായി വരാനും മോശമായി വരാനും കാരണം അത് ആ സംവിധായകന്റെ മേക്കിങ് ആണ്. അഭിനേതാക്കളെ സംബന്ധിച്ച് ഏതൊരു രംഗം ആയാലും അതിനൊരു ലിമിറ്റുണ്ട്,'

'ഇന്റിമേറ്റ് രംഗത്തില്‍ അഭിനയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒന്നാമത് അത്രയും നേരം സംസാരിച്ചു നിന്ന സുഹൃത്തിനൊപ്പമാണ് ഇത്തരമൊരു രംഗത്ത് അഭിനയിക്കേണ്ടി വരിക. ചിരി വരും. അപ്പോള്‍ റീ ടേക്ക് പോവും. അതല്ല എങ്കില്‍ ലൈറ്റ് പോവും, ഫോക്കസ് പോകും. അപ്പോഴൊക്കെ റീ ടേക്കുകള്‍ വരും. അങ്ങനെ വരുമ്പോൾ മടുപ്പാവും, എന്തിനാണ് ഈ രംഗം ചെയ്യുന്നത് എന്ന തോന്നല്‍ പോലും ഉണ്ടാവും. നാല് സെക്കന്റ് മാത്രമേ ആ രംഗം ഉള്ളുവെങ്കിലും. അതിന് എടുക്കുന്ന പരിശ്രമം വളരെ കൂടുതലാണ്', സ്വാസിക പറഞ്ഞു.
നവംവർ നാലിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. 2019ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സിദ്ധാർഥ് ഭരതൻ തന്നെയാണ്.


Click it and Unblock the Notifications