മമ്മൂക്കയാണ് മാർഗദർശി, അദ്ദേഹമാണ് ആ കാര്യങ്ങളിൽ എനിക്ക് ഉപദേശം നൽകിയത്; തെസ്‌നി ഖാൻ പറയുന്നു
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് തെസ്‌നി ഖാന്‍. സിനിമയിലും ടെലിവിഷനിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് തെസ്‌നി ഖാന്‍. രണ്ടിടത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് നടി. മിമിക്രിയിലൂടെയാണ് തെസ്‌നി സിനിമയിലേക്ക് എത്തുന്നത്.
ദിലീപ്, നാദിര്‍ഷ, ജയറാം, തുടങ്ങിയവർ അരങ്ങു വാണിരുന്ന കാലത്താണ് തെസ്‌നിയും മിമിക്രി വേദികളില്‍ തിളങ്ങി നിന്നത്. അന്ന് വളരെ അപൂര്‍വ്വമായിട്ടേ മിമിക്രി വേദികളിൽ സ്ത്രീ സാന്നിധ്യമുണ്ടാവാറുള്ളു. അന്ന് വേദികളിൽ തിളങ്ങി നിന്ന താരമായിരുന്നു തെസ്നി.

അവിടെ നിന്ന് സിനിമയിൽ എത്തിയ തെസ്‌നിക്ക് കൂടുതലും കോമഡി വേഷങ്ങളാണ് ലഭിച്ചത്. എന്നാൽ പിൽക്കാലത്ത് മികച്ച ക്യാരക്ടർ വേഷങ്ങളും തെസ്‌നിയെ തേടി എത്തിയിരുന്നു. മലയാള സിനിമയിലെ പല പ്രമുഖരുടെ സിനിമകളിലും അഭിനയിക്കാന്‍ തെസ്‌നി ഖാന് സാധിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായ ഒന്നിലധികം ചിത്രങ്ങളിൽ തെസ്‌നി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാറുമായി നല്ല ബന്ധം സൂക്ഷിക്കുന്നുണ്ട് തെസ്‌നി. ഇപ്പോഴിത്, നടനെ കുറിച്ച് തെസ്‌നി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സാമ്പത്തിക കാര്യങ്ങൾ ചിട്ടപ്പെടുത്തേണ്ടത്തിന്റെയും ആവശ്യകതയും സ്വന്തമായി വീടുണ്ടാക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ചും തന്നെ ഉപദേശിച്ചത് മമ്മൂട്ടിയാണെന്നാണ് തെസ്നി പറയുന്നത്. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. തെസ്‌നിയുടെ വാക്കുകൾ ഇങ്ങനെ.

'പോക്കിരിരാജ ഇറങ്ങുന്നത് 2010 ൽ ആണ്. അതിനും 20 വർഷം മുൻപ് 1990ൽ മമ്മൂക്കയോടൊപ്പം കളിക്കളം എന്നൊരു സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. ഒറ്റ ദിവസത്തേക്കായിരുന്നു അത്. അന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട് മമ്മൂക്കയുടെ കൂടെ ഒരു സിനിമയിലെങ്കിലും അഭിനയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്. പോക്കിരിരാജയ്ക്കു ശേഷം കാര്യസ്ഥൻ, ഡയമണ്ട് നെക്ലേസ് തുടങ്ങി ഒട്ടേറെ സിനിമകളിൽ ഞാൻ അഭിനയിച്ചു. ആ സിനിമകളിൽ നിന്ന് ലഭിച്ച പൈസയാണ് ഇന്നു ഞാൻ ഇരിക്കുന്ന വീട്,'
'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയിൽ മമ്മൂക്കയോടൊപ്പം അഭിനയിച്ചിരുന്നു. സാമ്പത്തിക കാര്യങ്ങൾ ചിട്ടപ്പെടുത്തണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്വന്തമായി ഒരു വീട് ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും അന്ന് മമ്മൂക്ക ഉപദേശിച്ചു. പിന്നീട് ഓരോ സിനിമ കഴിയുമ്പോഴും ചെറിയ തുകകൾ സ്വരുക്കൂട്ടിത്തുടങ്ങി,'

'തമ്മനത്ത് പണി തുടങ്ങിയ ഒരു ഫ്ലാറ്റിനു അഡ്വാൻസ് കൊടുത്തു. പണിയുടെ ഓരോ ഘട്ടത്തിലും തുക കൈമാറിയാൽ മതി എന്നുള്ളത് സഹായകരമായി. അപ്പോഴൊക്കെ ദൈവാനുഗ്രഹം പോലെ അടുപ്പിച്ചു സിനിമകൾ കിട്ടി. അങ്ങനെ 2015 ൽ എനിക്കും സ്വന്തമായി തല ചായ്ക്കാൻ ഒരു വീടായി. ഞങ്ങൾ ഏറെക്കാലം വാടകയ്ക്കു താമസിച്ച തമ്മനത്തു തന്നെയാണ് 900 ചതുരശ്രയടിയുള്ള 2 ബിഎച്ച്കെ ഫ്ലാറ്റ് വാങ്ങിയത്. ആഷിയാന എന്നാണ് ഫ്ലാറ്റിന് പേരിട്ടിരിക്കുന്നത്. ആഷിയാന എന്ന വാക്കിന്റെ അർത്ഥം കിളിക്കൂട് എന്നാണ്. മമ്മൂക്കയാണ് ആ പേരിട്ടത്,' തെസ്‌നി പറഞ്ഞു.

അതേസമയം, അടുത്തിടെ ഇസ്തിരി എന്ന ഷോർട്ട് ഫിലിമിലൂടെ സംവിധാന രംഗത്തേക്ക് കൂടി തെസ്‌നി കടന്നുവന്നിരുന്നു. സംവിധായക വേഷത്തിൽ എത്തിയതിനെ കുറിച്ചും താരം അഭിമുഖത്തിൽ മനസ് തുറക്കുന്നുണ്ട്. 'പത്തു കൊല്ലം സിനിമാലയുടെ ഭാഗമായിരുന്നപ്പോൾ ഡയാനച്ചേച്ചി സംവിധാനം ചെയ്യുന്നതു ഞാൻ കണ്ടിട്ടുണ്ട്. സംവിധാനം എനിക്കും ഇഷ്ടമായിരുന്നു. പക്ഷേ, ഇത്ര പെട്ടെന്നു നടക്കും എന്നു കരുതിയില്ല,'

'കയ്യിൽ ഒരു കഥ ഉണ്ടായിരുന്നു. ഒരു പെൺകുട്ടി ബലാത്സംഗത്തെ ചെറുക്കുന്നതും അവൾ പ്രകടിപ്പിക്കുന്ന ധൈര്യവും ആയിരുന്നു തുടക്കം മുതൽ മനസ്സിലുണ്ടായിരുന്ന കഥ. സുഹൃത്തുക്കളായ ജയരാജിനോടും ഷിനോദിനോടും പറഞ്ഞു. അവർ തിരക്കഥയും സംഭാഷണവും എഴുതി. ഞാൻ സംവിധാനം ചെയ്തു. ക്യാമറയ്ക്കു മുന്നിലും പിന്നിലുമുള്ളവരെല്ലാം എനിക്കു വേണ്ടപ്പെട്ടരാണ്. ഞാനും നായിക സന്ധ്യയുമാണു നിർമിച്ചത്,'
'എല്ലാം കഴിഞ്ഞ് സംവിധായകൻ സിദ്ദീഖ് സാറിനെ കാണിച്ചു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞപ്പോൾ ആത്മവിശ്വാസമായി. സിദ്ദീഖ് സാറാണ് സൈനയിൽ വിളിച്ചു പറഞ്ഞത്. അങ്ങനെ അവരുടെ യുട്യൂബ് ചാനൽ വഴി എന്റെ ആദ്യ സംവിധാന സംരംഭം പ്രേക്ഷകരിലേക്കെത്തി. ഇനിയൊരിക്കൽക്കൂടി ഞാൻ സംവിധാനം ചെയ്യുമോ എന്നറിയില്ല. വിധിയുണ്ടെങ്കിൽ നടക്കും,' തെസ്‌നി ഖാൻ പറഞ്ഞു.


Click it and Unblock the Notifications