ആരാണെന്ന് പോലും അറിയില്ലായിരുന്നു; ലാലേട്ടൻ പറഞ്ഞു, ഫാസിൽ സാർ വിളിച്ചു; ശ്രീദേവി ആയതിനെ കുറിച്ച് വിനയ പ്രസാദ്
ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴിലെ ശ്രീദേവി ആയി എത്തിയ വിനയ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത ഈ താരസുന്ദരി ശരിക്കും മലയാളിയാണെന്ന് പലരും കരുതിയിട്ടുണ്ട്.
എന്നാല്‍ കാര്‍ണാടകയില്‍ ജനിച്ച് വളര്‍ന്ന വിനയ കന്നഡ ചിത്രത്തിലൂടെയാണ് അഭിനയജീവിതം ആരംഭിക്കുന്നത്. അതും അമ്മയായ ശേഷം. പിന്നീട് 1991 ൽ പുറത്തിറങ്ങിയ പെരുന്തച്ചൻ എന്ന സിനിമയിലൂടെയാണ് വിനയ മലയാളത്തിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധനേടാൻ വിനയക്ക് സാധിച്ചിരുന്നു. എന്നാലും പ്രേക്ഷക മനസ്സിൽ ഇന്നും വിനയ മണിച്ചിത്രത്താഴിലെ ശ്രീദേവിയാണ്.

മണിച്ചിത്രത്താഴിന് ശേഷം മലയാളത്തിൽ നിരവധി സിനിമകളിൽ വിനയ അഭിനയിച്ചിരുന്നു. ഏറ്റവും ഒടുവിലായി ഹെവൻ എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. മലയാളം, കന്നഡ ഭാഷകൾക്ക് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നടി തിളങ്ങിയിട്ടുണ്ട്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്. ഇന്നും ടെലിവിഷനിൽ നിരവധി കാഴ്ചക്കാരുള്ള സിനിമയാണിത്. ഇന്നും ഏറെ വിസ്മയത്തോട് കൂടിയാണ് പലരും സിനിമ കാണാനിരിക്കുന്നത്. 1993 ലെ ക്രിസ്തുമസ് ദിനത്തിലാണ് ഈ ഫാസിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, ഇന്നസെന്റ്, നെടുമുടി വേണു, കെ പി എ സി ലളിത, എന്നിങ്ങനെ വമ്പൻ താരനിര അണിനിരന്ന സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായിരുന്നു വിനയയുടെ ശ്രീദേവി. ഇപ്പോഴിതാ, താൻ ശ്രീദേവി ആയതിന് പിന്നിലെ കഥ പറയുകയാണ് വിനയ പ്രസാദ്. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോഴാണ് വിനയ ആ കഥ പങ്കുവച്ചത്.

വിനയയുടെ ആദ്യ മലയാള ചിത്രമായ പെരുന്തച്ചന്റെ റിലീസിന് ശേഷം ഉഡുപ്പിയിൽ ഒരു സമാജത്തിൽ നടി പങ്കെടുത്തിരുന്നു. മോഹൻലാലും ആ ചടങ്ങിന് എത്തിയിരുന്നു. അവിടെ വെച്ച് നടി മോഹൻലാലിനെ പരിചയപ്പെട്ടു. പിന്നീടാണ് മണിച്ചിത്രത്താഴിലേക്കുള്ള വിളി വരുന്നത്.
അതിന് ഒരാഴ്ചയ്ക്ക് ശേഷം മോഹൻലാൽ പറഞ്ഞിട്ട് തന്നെ ആ കഥാപാത്രം ചെയ്യാൻ വിളിക്കുകയായിരുന്നു എന്നാണ് വിനയ പറഞ്ഞത്. മലയാളത്തിൽ ആരെയും പരിചയമില്ലാത്ത സമയമായിരുന്നു അത്. എന്നാലും തനിക്ക് ഏറ്റവും മികച്ച സ്വീകരണമാണ് ഇവിടെ ലഭിച്ചതെന്ന് വിനയ ഓർക്കുന്നു.

ശോഭനയാണ് ആ സമയത്ത് തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത്. ഒന്ന് കാണുക പോലും ചെയ്യാതെയാണ് ഫാസിൽ തന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത്. മോഹൻലാൽ പറഞ്ഞു. അതനുസരിച്ച് ഫാസിൽ വിളിച്ച് തന്നെ അഭിനയിപ്പിക്കുകയായിരുന്നു എന്ന് നടി പറഞ്ഞു.

അന്ന് രാത്രി സെറ്റിൽ എത്തിയ എം ടി വാസുദേവൻ നായർ ഓരോ ഡയലോഗുകളും അതിന്റെ ഭാവങ്ങളും കൃത്യമായി പറഞ്ഞു കൊടുക്കുകയും താൻ അതനുസരിച്ച് ചെയ്ത് ഒറ്റ ടേക്കിൽ ശരിയാക്കിയെന്നും വിനയ പറഞ്ഞിരുന്നു. ആ സിനിമ കഴിഞ്ഞപ്പോഴേക്കും താൻ മലയാളം പഠിച്ചതായും നടി ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications











