'സാന്ത്വനം താരങ്ങൾക്കുള്ള ആരാധകർ വൈകാതെ ഇല്ലാതാകും, സീരിയലിൽ വലിയ റോൾ ചെയ്താലും കാര്യമില്ല'; സീനത്ത്
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയായ നടിയാണ് സീനത്ത്. അഭിനയിച്ച് തുടങ്ങിയ കാലം മുതൽ തന്റെ പ്രായത്തേക്കാൾ വളരെയേറെ വലിപ്പമുള്ള കഥാപാത്രങ്ങളാണ് സീനത്തിന് ലഭിച്ചിട്ടുള്ളത്.
എന്നാൽ അവയെല്ലാം തന്നെ ഈ കലാകാരിയുടെ കൈയിൽ ഭദ്രമായിരുന്നു. നാടകത്തിൽ നിന്ന് സിനിമയിലേക്കെത്തിയ താരത്തിന്റെ ജീവിതവും അതീവ നാടകീയത നിറഞ്ഞതായിരുന്നു.
പതിനെട്ടാമത്തെ വയസിൽ താരം 54 വയസുള്ള കെ.ടി മുഹമ്മദെന്ന നാടകാചാര്യനെ വിവാഹം കഴിച്ചു. ഇന്നും സീനത്തിന്റെ പ്രണയവും വിവാഹവുമെല്ലാം അമ്പരപ്പോടെയാണ് മലയാളികൾ കേൾക്കുന്നത്.
ഒരിക്കൽ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയ സീനത്ത് പറഞ്ഞത് ഇങ്ങനെയാണ്. 'കോഴിക്കോട് കലിംഗ തിയറ്റേഴ്‌സിൽ വെച്ചാണ് ഞാൻ കെ.ടിയെ കാണുന്നതും പരിചയപ്പെടുന്നതും. അന്ന് പ്രശസ്‌തിയുടെ കൊടുമുടിയിൽ നിൽക്കുകയാണ് അദ്ദേഹം. കെ.ടിയുടെ സൃഷ്‌ടി എന്ന നാടകത്തിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്.'
'കെ.ടിക്ക് അന്ന് ചെറുതായി ആസ്‌തമയുടെ ശല്യമുണ്ട്. മരുന്നൊക്കെ എടുത്തു തരാൻ എന്നോടാണ് ആവശ്യപ്പെടുന്നത്. പിന്നീടാണ് കെ.ടിയെ ഞാൻ ശരിക്കും ശ്രദ്ധിച്ച തുടങ്ങിയത്. ആ ശൈലിയെ എപ്പോഴോ ഞാനറിയാതെ ഇഷ്‌ടപ്പെട്ടു. പെട്ടെന്നൊരു ദിവസം സീനത്തിനെ എന്നകൊണ്ട് വിവാഹം കഴിപ്പിച്ച് തരാമോയെന്ന് അദ്ദേഹം എന്റെ ഇളമ്മയോട് ചോദിച്ചു.'

'ആദ്യം എനിക്കത് ഉൾക്കൊള്ളാനായില്ല. പ്രായമായിരുന്നു പ്രധാന കാരണം. ഇതിനിടെ ഞാൻ കെ.ടിയെ വിവാഹം കഴിക്കാൻ പോകുന്നതായി ചിലർ പ്രചരിപ്പിക്കാൻ തുടങ്ങി. ഗൾഫിൽ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം ഉറപ്പിച്ച സമയായിരുന്നു അത്.'
'തുടർന്ന് ഞാൻ കെ.ടിയോട് സംസാരിക്കാതെയായി. ഇതിനിടയിൽ ഞാനും ഇളയമ്മയുമുൾപ്പടെയുള്ളവരെ നാടക സമിതിയിൽ നിന്ന് പിരിച്ചുവിട്ടു. കെ.ടിക്ക് എന്നോടുള്ള അടുപ്പമാണ് കാരണമായി പറഞ്ഞത്.'
'ആ സമയത്താണ് കെ.ടിക്ക് ഫിലിം ഡവലപ്‌മെന്റ് കോർപ്പറേഷനിൽ ചെയർമാനായി നിയമനം ലഭിക്കുന്നത്. ആ വാശിയിൽ എനിക്ക് കെ.ടിയെ വിവാഹം ചെയ്യാൻ സമ്മതമാണെന്ന് പറഞ്ഞു.'

'എന്റേത് ഒരിക്കലും മാറാത്ത ഉറച്ച തീരുമാനമായിരുന്നു. ഞങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസമോ ആളുകൾ പറയുന്നത് മനസിലാക്കാനുള്ള അറിവോ പക്വതയോ എനിക്ക് അന്ന് ഉണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിലുള്ള ദാമ്പത്യത്തിന്റെ ആയുസ് 16 വർഷം മാത്രമായിരുന്നു' എന്നാണ് സീനത്ത് പറഞ്ഞത്.
അടുത്തിടെ സംവിധാനത്തിലേക്കും സീനത്ത് തിരിഞ്ഞിരുന്നു. രണ്ടാം നാൾ എന്ന സിനിമയാണ് സീനത്ത് സംവിധാനം ചെയ്തത്. മകൻ ജിതിൻ മുഹമ്മദ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സീനത്ത് തന്നെയാണ്.
സാന്ത്വനം അടക്കമുള്ള സീരിയലുകളിൽ അഭിനയിക്കുന്ന താരം അഭിനയ ജീവിതത്തിന്റെ നാൽപത്തിമൂന്നാം വർഷത്തിലാണ്.

സംവിധാനം കണ്ടുപഠിച്ചതാണ് എന്നാണ് സീനത്ത് പറയുന്നത്. 'ബിഗ് ബജറ്റ് സിനിമകൾ ഒരിക്കലും ഒടിടിയിൽ പ്രദർശിപ്പിക്കരുത് എന്ന പക്ഷക്കാരിയാണ് ഞാൻ. സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് വൈകാതെ തന്നെ ഒടിടിയിലും പ്രദർശനത്തിന് വരുന്നതിനാൽ തിയറ്ററിൽ ആളുകൾ കുറയുന്നുണ്ട്.'
'താരങ്ങൾ പിറക്കുന്നത് എപ്പോഴും തിയേറ്ററിലാണ്. കൊവിഡ് തുടങ്ങിയ സമയത്ത് ആരംഭിച്ച സീരിയലായിരുന്നു സാന്ത്വനം എന്നതിനാൽ ആ സീരിയലിന് ആണുങ്ങൾ വരെ പ്രേക്ഷകരാണ്.'
'ആണുങ്ങൾ കാണുന്ന ഏക സീരിയലും സാന്ത്വനം ആയിരിക്കും. ഞാനും സാന്ത്വനത്തിൽ അഭിനയിച്ച് തുടങ്ങിയ ശേഷം നിരവധി കുടുംബപ്രേക്ഷകർ തിരിച്ചറിയുകയും സംസാരിക്കാൻ വരികയും ചെയ്യാറുണ്ട്.'
Recommended Video

'പക്ഷെ സീരിയലിൽ നിന്നും ലഭിക്കുന്ന പ്രശസ്തിക്ക് ആയുസ് കുവാണ്. ഇപ്പോൾ സാന്ത്വനം താരങ്ങൾക്ക് ആരാധകരുണ്ടെങ്കിലും കുറച്ച് നാൾ കഴിയുമ്പോൾ അതെല്ലാം പോകും. അവർക്ക് ആകെ ഓർമയുണ്ടാവുക ചിപ്പിയെ മാത്രമായിരിക്കും.'
'സീരിയലിൽ വലിയ റോൾ ചെയ്താലും കാര്യമില്ല. എന്റെ അനുഭഴം അതാണം. അതിനാൽ സിനിമകൾ ചെയ്താലെ ആളുകളുടെ മനസിൽ കേറാൻ സാധിക്കൂ.'
'പുതിയ തലമുറയിൽ നിന്നും പഠിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അവർക്ക് നമ്മളെക്കാൾ അറിവും ലോകവിവരവുമുണ്ട്. ഞാൻ പോലും പുതുതലമുറയ്ക്കൊപ്പം സഞ്ചരിക്കാനാണ് ആഗ്രഹിക്കുന്നത്' സീനത്ത് പറയുന്നു.


Click it and Unblock the Notifications