പാഞ്ഞുവന്ന പാമ്പ് കാലിൽ ചുറ്റി, പിറ്റേന്ന് ബാഗിനുള്ളിലും പാമ്പ്; സെറ്റിലെ മറക്കാനാവാത്ത അനുഭവം പറഞ്ഞ് സീനത്ത്
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സീനത്ത്. മലയാളത്തിലെ ശ്രദ്ധേയ സിനിമകളിൽ ചെറുതും വലുതുമായ അനേകം വേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ട് സീനത്ത്. നിരവധി സീരിയലുകളുടെയും ഭാഗമായിട്ടുണ്ട്. വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടി ഇന്നും അഭിനയത്തിൽ സജീവമായി തുടരുകയാണ്.
നാടകങ്ങളിലൂടെയായിരുന്നു സീനത്തിന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഇളയമ്മ നിലമ്പൂര്‍ ആയിഷയുടെ പിന്തുണയോടെയാണ് നാടകത്തിലേക്ക് എത്തുന്നത്. അവിടെ നിന്നാണ് സിനിമയിലും സീരിയലിലുമെല്ലാം വേരുറപ്പിക്കുന്നത്. ചില സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും സീനത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഏകദേശം 40 വർഷം പിന്നിട്ട കരിയറിൽ ഇതുവരെ 150 ലധികം സിനിമകളിലാണ് സീനത്ത് അഭിനയിച്ചിട്ടുള്ളത്.

ഇത്രയും സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സീനത്ത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട സെറ്റും അവിടെ വച്ചുണ്ടായ മറക്കാനാവാത്ത അനുഭവവും പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. മോഹൻലാൽ - മീന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചന്ദ്രോത്സവം എന്ന സിനിമയുടെ സെറ്റാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നാണ് സീനത്ത് പറഞ്ഞത്. കോഡെക്സ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. സീനത്തിന്റെ വാക്കുകൾ വായിക്കാം വിശദമായി.
'രഞ്ജിത്ത് സംവിധാനം ചെയ്ത ചന്ദ്രോത്സവം എന്ന സിനിമയുടെ സെറ്റാണ് ഷൂട്ട് കഴിഞ്ഞപ്പോൾ കുറച്ചു ദിവസം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയത്. ലാൽ ആയിരുന്നു നായകൻ. ശ്രീരാമേട്ടൻ, അഗസ്റ്റിൻ എന്നിങ്ങനെ എന്റെ സൗഹൃദ വലയത്തിൽ ഉള്ളവരൊക്കെ ഉണ്ടായിരുന്ന സെറ്റായിരുന്നു അത്. ഭയങ്കര രസായിരുന്നു അവിടെ. ആ സെറ്റിൽ നിന്ന് പോന്നപ്പോൾ വലിയ സങ്കടമായി,'

'അതിനിടയിൽ രസകരമായ ഒരു സംഭവം നടക്കുകയും ചെയ്തു. വരിക്കാശ്ശേരി മനയിലാണ് ഷൂട്ടിങ് നടക്കുന്നത്. അവിടെ ഒരു വലിയ മാവുണ്ട്. ഷൂട്ട് ഇല്ലാത്തപ്പോൾ എല്ലാവരും കൂടി കസേരയിട്ട് അവിടെ ഇരിക്കും എന്നിട്ട് വർത്തമാനം പറയൽ ഒക്കെയാണ്. ഷൂട്ടിന് വിളിച്ചാൽ അങ് പോകും. ഇല്ലെങ്കിൽ അവിടെ തന്നെയാണ്. മോഹൻലാൽ ഒക്കെ ഉണ്ട്. അദ്ദേഹം അവിടെ വണ്ടിയിൽ ചാരി നിപ്പുണ്ട്. ഞങ്ങൾ എല്ലാം ഇരിക്കുകയാണ്,'
'അതിനിടെ ഗാന്ധിമതി ബാലൻ മോളുടെ കല്യാണം വിളിക്കാൻ അങ്ങോട്ട് വന്നു. എനിക്ക് ഈ സാരി ചവിട്ടുന്ന ഒരു സ്വഭാവമുണ്ട്. അങ്ങനെയാണ് ഇരിക്കുന്നത്. എല്ലാവരും സംസാരിച്ച് ഇരിക്കുകയാണ്. പെട്ടെന്ന് ഒരു പാമ്പ് വേഗത്തിൽ ഇഴഞ്ഞു വന്നു. അത് സ്ഥിരം പോകുന്ന വഴി ആയിരുന്നെന്ന് തോന്നുന്നു. അത് നേരെ വന്ന് എന്റെ സാരിക്കുള്ളിൽ കയറി കാലിൽ ചുറ്റി. ഞാൻ അവിടെന്ന് ചാടി എഴുന്നേറ്റ് കാല് വീശി. പാമ്പ് എങ്ങോട്ടോ തെറിച്ചു പോയി. അതിനെ പിന്നെ കണ്ടില്ല,'

'ലാൽ ആണേൽ എന്നെ കളിയാക്കാനും തുടങ്ങി. അങ്ങനെ പിറ്റേ ദിവസമായി. രാവിലെ ഞാൻ വന്നു. ബാഗ് കൊണ്ടുപോയി വെക്കുന്ന സ്ഥലമുണ്ട്. അവിടെ കൊണ്ടുപോയി ബാഗ് വെച്ചു. പഴയ പോലെ സംസാരിക്കാൻ വന്നിരുന്നു. അപ്പോൾ ശ്രീരാമേട്ടൻ ചോദിച്ചു, ബാഗ് എവിടെയാണ് വെച്ചതെന്ന്. ഞാൻ അകത്ത് സ്ഥലം പറഞ്ഞു. സ്വർണം വല്ലതും ഉണ്ടോ? എങ്കിൽ ആ ബാഗ് അവിടെന്ന് എടുത്തോളൂ ഇന്നലെ ആരുടെയൊക്കെയോ സാധനങ്ങൾ പോയെന്ന് പറഞ്ഞു,'
'ഞാൻ പോയി ബാഗ് എടുത്തുകൊണ്ട് വന്നു. അവർ എന്നോട് ബാഗ് തുറന്നു നോക്ക് സാധനം ഉണ്ടോ എന്ന് നോക്കു എന്ന് പറഞ്ഞു. ഞാൻ തുറന്നതും അതിനുള്ളിൽ നിന്ന് ഒരു പാമ്പ് മുന്നിലേക്ക് ചാടി. ഇത് കണ്ടതും ഞാൻ അലറി. എല്ലാവരും എന്താണെന്ന് ചോദിച്ച് ഓടി കൂടി. സംഭവം ഇവർ ഒപ്പിച്ച പണി ആയിരുന്നു.
എന്നെ പേടിപ്പിക്കാൻ ബാഗിൽ ചാടുന്ന ടൈപ്പ് പ്ലാസ്റ്റിക് പാമ്പിനെ കയറ്റി വെച്ചതാണ്. കഴിഞ്ഞ ദിവസത്തെ പാമ്പിന്റെ പേടി മനസ്സിൽ കിടക്കുമ്പോൾ ആണ് ഇതും. പിന്നെ മുഴുവൻ കളിയാക്കൽ ആയിരുന്നു. മറക്കാൻ പറ്റാത്ത അനുഭവമാണ് അത്. രാസമായിരുന്നു ആ ലൊക്കേഷൻ,' സീനത്ത് പറഞ്ഞു.


Click it and Unblock the Notifications