അച്ഛൻ എഴുത്ത് തുടങ്ങിയാൽ വലി തുടങ്ങുമോ എന്ന പേടിയുണ്ട്, അതുകൊണ്ട് പതിയെ മതിയെന്നാണ്: വീനിത് ശ്രീനിവാസൻ
മലയാളത്തിലെ പകരക്കാരില്ലാത്ത താരങ്ങളിൽ ഒരാളാണ് ശ്രീനിവാസൻ. നടനായും തിരക്കഥാകൃത്തായും മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് അദ്ദേഹം. ഒരുകാലത്ത് മലയാള സിനിമയിലെ മിക്ക ഹിറ്റുകളും ശ്രീനിവാസന്റെ രചനയിൽ പിറന്നതാണ്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നി സൂപ്പർ തരങ്ങൾക്ക് വേണ്ടിയെല്ലാം ശ്രീനിവാസൻ തിരക്കഥകൾ എഴുതിയിട്ടുണ്ട്.
കുടുംബ പ്രേക്ഷകരുടെ ഉള്ളറിഞ്ഞുള്ള തിരക്കഥകൾ ആയിരുന്നു ശ്രീനിവാസന്റേത്. കിളിച്ചുണ്ടൻ മാമ്പഴം, കഥപറയുമ്പോൾ, ഒരു മറവത്തൂർ കനവ് തുടങ്ങി പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന സിനിമകൾക്ക് തിരക്കഥ എഴുതിയത് ശ്രീനിവാസനാണ്. വടക്കുനോക്കി യന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്ന ശ്രീനിവാസൻ ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ്. മകൻ വിനീത് ശ്രീനിവാസൻ നായകനാകുന്ന കുറുക്കൻ എന്ന സിനിമയിലാണ് ശ്രീനിവാസൻ അഭിനയിക്കുന്നത്. അതേസമയം, വിശ്രമത്തിൽ ഇരിക്കുമ്പോഴും ശ്രീനിവാസൻ പുതിയ ചിത്രത്തിന്റെ എഴുത്ത് പരിപാടികളിൽ ആണ് എന്ന ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ, അച്ഛന് വീണ്ടും സിനിമ എഴുതാനുള്ള പദ്ധതി ഉണ്ടെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ. എന്നാൽ ഉടനെ വേണ്ടന്ന് ആണ് തങ്ങൾ കരുതുന്നതെന്നും അതിന്റെ കാരണവും വിനീത് പറയുന്നുണ്ട്. എഴുതാൻ ഇരിക്കുമ്പോൾ ശ്രീനിവാസൻ സിഗരറ്റ് വലി വീണ്ടും തുടങ്ങാനുള്ള സാധ്യതയാണ് വിനീത് പറയുന്നത്. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അച്ഛനൊപ്പമുള്ള പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് വിനീത് ഇക്കാര്യം പറഞ്ഞത്. വിനീതിന്റെ വാക്കുകൾ ഇങ്ങനെ..

'കുറുക്കൻ എന്ന സിനിമയാണ് അച്ഛനൊപ്പം ചെയ്യുന്നത്. അച്ഛന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹം സിനിമയിൽ അഭിനയിച്ചിട്ട് ഇപ്പോൾ ഒരു വർഷത്തിൽ അധികമായി, സിനിമയാണ് അച്ഛനുള്ള വലിയ മരുന്ന്. ഡയലോഗ് പഠനവും മറ്റുമായി ആൾ ഇപ്പോൾ തിരക്കിലാണ്. വീണ്ടും സിനിമ എഴുതാനുള്ള പദ്ധതികൾ അച്ഛനുണ്ട്. പക്ഷേ, ഉടനെ എഴുത്തു തുടങ്ങിയാൽ സിഗരറ്റ് വലിക്കുമോ എന്ന പേടി ഞങ്ങൾക്കുള്ളതു കൊണ്ട് കുറച്ചു കഴിഞ്ഞ് ആയാലും മതി എഴുത്ത് എന്നാണ്,'

തന്റെ അടുത്ത സിനിമയെ കുറിച്ചും വിനീത് പറയുന്നുണ്ട്. 'കുറച്ചു നാളായി മനസ്സിലുള്ള ഒരു കഥ വളർന്നു വരുന്നുണ്ട്. അതുകൊണ്ട് ഫോണിൽ വീണ്ടും ശബ്ദം റിക്കോർഡ് ചെയ്തു തുടങ്ങി. അടുത്ത വർഷം എഴുതി തുടങ്ങും. 2024 ൽ ആകും ചിത്രീകരണം. അഭിനയിക്കാൻ കുറച്ചു സിനിമകളുണ്ട്. അതു കഴിഞ്ഞാകും എഴുത്ത്,' വിനീത് പറഞ്ഞു
തന്റെ തിരക്കഥ എഴുത്തിലെ ടെക്‌നിക്കിനെ കുറിച്ചും വിനീത് സംസാരിക്കുന്നുണ്ട്. 'ആശയങ്ങൾ തോന്നുമ്പോൾത്തന്നെ മൊബൈൽ ഫോണിൽ ശബ്ദമായി റിക്കോർഡ് ചെയ്ത് വയ്ക്കും. ആലോചിച്ച് പിന്നീട് എഴുതാനിരുന്നാൽ ആ ആശയത്തിന് അത്ര മുറുക്കമുണ്ടാകില്ല. ചില ഡയലോഗുകളും അങ്ങനെയാണ്. ആശയം ഓർമയിലുണ്ടാകും,'

'ആ വാചകം അതേ പോലെ കിട്ടില്ല. നമ്മുടെ ശബ്ദത്തിൽ തന്നെ റെക്കോർഡ് ചെയ്ത് പിന്നെ കേൾക്കുമ്പോൾ എവിടെയിരുന്നാണ് അതു ചെയ്തത്, അപ്പോഴുള്ള മാനസികാവസ്ഥ എന്തായിരുന്നു എന്നെല്ലാം ഓർമയിൽ വരും. എഴുതുന്ന രംഗത്തിന്റെ മൂഡ് എന്താണോ അതിനു പറ്റുന്ന ഒരു പാട്ട് ആവർത്തിച്ചു കേൾക്കാറുണ്ട്. കൃത്യമായി കഥാപാത്രത്തിനു വേണ്ട മാനസികാവസ്ഥയിലേക്ക് എത്തുമ്പോൾ, മുൻപ് റെക്കോർഡ് ചെയ്ത ശബ്ദങ്ങൾ കേൾക്കും. തുടർന്നാണ് എഴുതുക. ഇങ്ങനെയാണ് എന്റെ രീതി,' വിനീത് പറഞ്ഞു.


Click it and Unblock the Notifications