സിനിമാ നടിയായി പോകേണ്ട ഞാൻ ചവറു പെറുക്കികൊണ്ടിരിപ്പായിരുന്നു; മറക്കാനാകാത്ത അനുഭവം പറഞ്ഞ് അഹാന
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി അഹാന കൃഷ്ണ. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ അഹാന ഇന്ന് മലയാള സിനിമയിലെ യുവനായികമാരിലെ ശ്രദ്ധേയ മുഖമാണ്. സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് അഹാന. യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം അഹാന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താൻ ജീവിതത്തിലെ ഒരു വലിയ കടമ്പ കടന്ന വിവരം കഴിഞ്ഞ ദിവസം അഹാന പങ്കുവെച്ചിരുന്നു.
ലേസർ വിഷൻ കറക്ഷൻ സർജറി നടത്തി കണ്ണിന്റെ കാഴ്ചക്കുറവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചതാണ് നടി പങ്കുവെച്ചത്. നീണ്ട 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അഹാന കൃഷ്ണ സർജറി ചെയ്ത് കണ്ണിന്റെ പ്രശ്നം പരിഹരിച്ചത്. അതിനു മുൻപ് ഇതുകാരണം താൻ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചൊക്കെ അഹാന വീഡിയോയിൽ പറഞ്ഞിരുന്നു. തനിക്കുണ്ടായ മറക്കാനാകാത്ത ചില അനുഭവങ്ങളും അഹാന പങ്കുവയ്ക്കുകയുണ്ടായി.

സ്കൂളിൽ പഠിക്കുമ്പോഴാണ് അഹാന ആദ്യമായി കണ്ണട വച്ച് തുടങ്ങിയത്, അധികം വൈകാതെ കോൺടാക്ട് ലെൻസിലേക്ക് മാറി. ഇത് രണ്ടും വച്ചാൽ പിന്നെ അതിനെ ആശ്രയിച്ചാകും പിന്നീടുള്ള പോക്ക് എന്ന് അഹാന പറയുന്നു. അങ്ങനെയുണ്ടായ ഒരു സംഭവമാണ് അഹാന വിവരിച്ചത്. ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലാണ് അഹാന ആദ്യമായി നായികയാവുന്നത്. ഫർഹാൻ ഫാസിലായിരുന്നു ഈ ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് അഹാനയ്ക്ക് മറക്കാനാകാത്ത അനുഭവം ഉണ്ടായത്.
"2013ലാണ് ഞാൻ ലെൻസ് വെക്കാൻ ആരംഭിക്കുന്നത്. 2014 ജൂണിലോ മറ്റോ ആദ്യ ചിത്രമായ 'ഞാൻ സ്റ്റീവ് ലോപ്പസിന്റെ' പ്രസ് മീറ്റ് നടക്കുന്നു. ആകെയൊരു സെറ്റ് കോൺടാക്റ്റ് ലെൻസ് മാത്രമാണ് അഹാനയുടെ പക്കൽ. അതില്ലെങ്കിൽ, മറ്റു മാർഗങ്ങളില്ല. എപ്പോഴും വാഷ് ബെയ്‌സിന്റെ മുന്നിൽ നിന്നും ലെൻസ് മാറ്റുന്ന രീതിയാണ് തന്റേത്. കൈ കഴുകിക്കൊണ്ടിരിക്കുന്നതു കൊണ്ടാണത്. കോൺടാക്ട് ലെൻസ് വച്ചുകൊണ്ടിരുന്നപ്പോൾ കയ്യിൽ നിന്നും അത് സ്ലിപ്പ് ആയി.
ലെൻസ് വഴുതിവീണ കാര്യം ഞാൻ അറിഞ്ഞില്ല. പൈപ്പ് തുറന്നപ്പോഴോ മറ്റുമാണ് അത് സംഭവിച്ചത്. ഒരു ലെൻസ് ഒഴുകിപ്പോയി. തിരിച്ചറിഞ്ഞതും പൈപ്പ് അടച്ചു. ആദ്യമായി അഭിനയിച്ച സിനിമയുടെ പരിപാടിക്ക് ലെൻസ് വെക്കാതെ പോയാൽ കാഴ്ചശക്തിക്ക് പ്രശ്നമാവുകയും ചെയ്യും. ഇനി എന്താ ചെയ്യുക എന്ന ചോദ്യവുമുണ്ട് മനസ്സിൽ. എന്നാൽ എല്ലാത്തിനും പരിഹാരം കാണുന്ന തന്റെ അമ്മയും അപ്പച്ചിയും സമയോചിതമായി ഇടപെട്ടു.

'ഇപ്പോൾ പോയതല്ലേയുള്ളൂ, ഡ്രെയിനിന്റെ താഴത്തെ ഭാഗം തുറക്കാം' എന്ന് അപ്പച്ചിയുടെ നിർദേശം. അവർ അത് തുറന്നു. അര മണിക്കൂർ കൊണ്ട് ഒഴുക്കി വിട്ടതെല്ലാം അവിടെ താങ്ങി നിൽപ്പുണ്ടായിരുന്നു. ട്രാന്സ്പരെന്റ് ലെൻസ് കൂടിയാണ്. സിനിമാ നടിയായി പോകേണ്ട ഞാൻ ആ ചവറു പെറുക്കി കൊണ്ടിരിപ്പായിരുന്നു. അപ്പച്ചിയും താനും കൂടി മാലിന്യം വേർതിരിക്കെ, ഒടുവിൽ ലെൻസ് കണ്ടെത്തി. ഗതികേടിന് അങ്ങനെ ചെയ്യേണ്ടി വന്നു.
ഇന്നത്തെ പോലെ ശുചിത്വത്തിന്റെ കാര്യമൊന്നും അന്ന് ചിന്തിച്ചില്ല എന്ന് മാത്രമല്ല, അതിനുള്ള സമയമോ സാവകാശമോ പോലും ഉണ്ടായിരുന്നില്ല. ഒടുവിൽ കുപ്പയിൽ നിന്നെടുത്ത ലെൻസിനെ ലെൻസ് സൊല്യൂഷൻ കൊണ്ട് കഴുകി വൃത്തിയാക്കി കണ്ണിൽ വയ്‌ക്കേണ്ടി വന്നുവെന്ന് അഹാന പറയുന്നു. ആ ലുക്കിലാണ് ആദ്യ സിനിമയുടെ പരിപാടിക്ക് താൻ പങ്കെടുത്തതെന്നും അഹാന കൃഷ്ണ ഓർമിച്ചു.


Click it and Unblock the Notifications