സിന്ധുവിനും കൃഷ്ണ കുമാറിനും വേറെ പണിയില്ലേ എന്ന് ചോദിച്ചവരുണ്ട്; എന്റെ പെൺകുട്ടികളെ ഓർത്ത് അഭിമാനമാണ്!
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും നടി അഹാന കൃഷ്ണ ഉൾപ്പടെയുള്ള നാല് പെൺമക്കളും സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്. എല്ലാവർക്കും തന്നെ യൂട്യൂബ് ചാനലുണ്ടെങ്കിലും കൂട്ടത്തിൽ ഏറ്റവും സജീവം അമ്മ സിന്ധു കൃഷ്ണയാണ്. വീട്ടിലെ മിക്ക വിശേഷങ്ങളും ആരാധകരിലേക്ക് എത്താറുള്ളത് സിന്ധുവിന്റെ വീഡിയോകളിലൂടെയാണ്.
പ്രായം അമ്പത് കടന്നെങ്കിലും മുപ്പത് കാരിയെ പോലെ മക്കൾക്കൊപ്പം തുള്ളി ചാടി നടക്കുന്ന അമ്മയാണ് സിന്ധു. സൗന്ദര്യത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല താരപത്നി. ഇപ്പോഴിതാ അതിന്റെ രഹസ്യം പങ്കുവയ്ക്കുകയാണ് സിന്ധു. അവതാരക വീണ മുകുന്ദന്റെ ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിന്ധു.

'ഞാൻ എന്റെ ഫിഗർ അങ്ങനെ ബോതർ ചെയ്യുന്ന വ്യക്തിയല്ല. എനിക്ക് എന്റെ മനസ്സിൽ എന്നും ഇരുപത് വയസ്സാണ്. എന്റെ ശരീരത്തിനെ പ്രായമുള്ളൂ. എന്റെ മനസ്സിൽ ആ പ്രായമില്ല. ഞാൻ കുട്ടികളെ പോലെയൊക്കെ തന്നെയാണ്. വലിയ മെച്യുരിറ്റി ഒന്നുമില്ല. പിള്ളേർ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്,'
'അമ്മുവും (അഹാന കൃഷ്ണ) ഓസിയും (ദിയ കൃഷ്ണ) മാത്രമാണ് കുട്ടികളായി ഉണ്ടായിരുന്നതെങ്കിൽ ഞാൻ എന്ത് ചെയ്തേനെ എന്ന് കഴിഞ്ഞ ദിവസം കൂടെ മക്കളോട് പറഞ്ഞതെ ഉള്ളൂ. കാരണം ഹൻസികയും ഇഷാനിയും എന്റെ ജീവിതത്തിന് അത്രത്തോളം അർത്ഥമുണ്ടാക്കിയിട്ടുണ്ട്. കുട്ടികൾ കൂടുതൽ ഉള്ളത് നല്ലതാണ്,' സിന്ധു പറഞ്ഞു. അഹാനയ്ക്ക് ഒപ്പമാണ് സിന്ധു അഭിമുഖത്തിനെത്തിയത്. വീട്ടിലെ രസകരമായ ചില വിശേഷങ്ങളും ഇരുവരും പങ്കുവെച്ചു.
വീട്ടിൽ ഏറ്റവും കൂടുതൽ ഷോപ്പിംഗ് ചെയ്യുന്നത് ആരെന്ന ചോദ്യത്തിന് ഓസി ആണെന്നായിരുന്നു മറുപടി. ഓസിക്ക് ഫിനാഷ്യൽ ഇൻഡിപെൻഡൻസ് ഉള്ളത് കൊണ്ട് ഓസിയാണ്. കുറച്ചു വർഷം കഴിഞ്ഞാൽ അത് ചിലപ്പോൾ ഹൻസു (ഹൻസിക കൃഷ്ണ) ആയേക്കാം. ഇപ്പോൾ അവൾക്ക് അങ്ങനെയൊരു ഫിനാഷ്യൽ ഇൻഡിപെൻഡൻസ് ഇല്ലാത്തത് കൊണ്ടാണെന്ന് അഹാന കൂട്ടിച്ചേർത്തു.
ഗോസ്സിപ്പുകളൊക്കെ എല്ലാവരും ഒരുമിച്ചിരുന്നാണ് പറയാറുള്ളതെന്നും ഓസി മാത്രമാണ് അതിൽ നിന്നും മാറി നിൽക്കാറുള്ളതെന്നും ഇരുവരും പറഞ്ഞു. സാഹചര്യങ്ങൾക്ക് അനുസരിച്ച് വീട്ടിലെ എല്ലാവരും ഡ്രാമ ക്വീൻസ് ആകാറുണ്ടെന്നും അഹാനയും സിന്ധുവും പറഞ്ഞു. 'എല്ലാവർക്കും ഈഗോ ഉണ്ട്. ഓരോരുത്തരായി ഡ്രാമ കാണിച്ചുകൊണ്ടിരിക്കും,' അഹാന വ്യക്തമാക്കി. വീട്ടിൽ എല്ലാ കാര്യങ്ങളും താമസിച്ചു ചെയ്യുന്ന ആരാണെന്ന ചോദ്യത്തിന് ഇഷാനി ആണെന്നാണ് സിന്ധു പറഞ്ഞത്.

' 48 ഫ്രെയിംസിൽ ജീവിക്കുന്ന ആളാണ് ഇഷാനി. റെഡി ആകുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം താമസിച്ചാണ്. എവിടെയെങ്കിലും പോകാൻ ഇറങ്ങാൻ ആണെങ്കിൽ അമ്മയുടെ വായിലിരിക്കുന്നത് മുഴുവൻ കേട്ടിട്ടേ ഇറങ്ങുകയുള്ളു,' അഹാന പറഞ്ഞു. മക്കളിൽ അഭിമാനം തോന്നുന്ന കാര്യം എന്താണെന്ന ചോദ്യത്തിന് അവർ എല്ലാവരും തന്നെ ഇന്ന് ഇൻഡിപെൻഡന്റ് ആയി നിൽക്കുന്നു എന്നതാണെന്നാണ് സിന്ധു പറഞ്ഞത്. നാല് പെൺകുട്ടികൾ ജനിച്ചപ്പോൾ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും സിന്ധു പറഞ്ഞു.
'ആദ്യത്തെ പെൺകുട്ടി ജനിച്ചു, അപ്പോൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടാമത്തെയാൾ ജനിച്ചപ്പോൾ ചില താടിയിൽ കൈ വയ്ക്കാൻ തുടങ്ങി. മൂന്നാമതെത്തും പെണ്ണായപ്പോൾ ഈ സിന്ധുവിനും കൃഷ്ണ കുമാറിനും വേറെ പണിയില്ലേ എന്ന് ചോദിക്കാൻ തുടങ്ങി. പേഴ്സണലി അറിയുന്നവർ വരെ ഇത്രയും പെൺകുട്ടികളെ വെച്ച് ഇവർ എന്ത് ചെയ്യും എന്നാണ് ചോദിച്ചത്. അങ്ങനെ പുച്ഛിച്ച ഒരുപാട് പേരുണ്ട്. അവർക്ക് മുന്നിൽ എന്റെ മക്കൾ ഈ ചെറുപ്രായത്തിലേ വിജയിച്ചു നിൽക്കുകയാണ്.
അവർ ഇൻഡിപെൻഡന്റായി നിൽക്കുകയാണ്. അതാണ് അഭിമാനം. പെൺകുട്ടികൾ എന്ന് പറയുമ്പോൾ ആളുകൾ ആ രീതിയിലാണ് കാണുന്നത്. അങ്ങനെ ചെയ്യരുത്. മനുഷ്യനെ ആൺ പെൺ അങ്ങനെയൊന്നും വേർതിരിച്ച് കാണേണ്ട കാര്യമില്ല. ആൺകുട്ടികൾ ജനിച്ചാൽ രക്ഷിതാക്കളുടെ ജീവിതം അടിപൊളി ആകുമെന്ന് കരുതുന്നവരുണ്ട്. ഇന്ന് ഞാൻ നല്ലൊരു ജീവിതം ജീവിക്കുന്നുണ്ടെങ്കിൽ അതിന് നന്ദി പറയേണ്ടത് എന്റെ മക്കളോടാണ്. അവരാണ് എനിക്ക് മുന്നോട്ട് പോകാനുള്ള പ്രചോദനം നൽകുന്നത്. എന്റെ പെൺകുട്ടികളെ ഓർത്ത് എനിക്ക് അഭിമാനമാണ്,' സിന്ധു വ്യക്തമാക്കി.


Click it and Unblock the Notifications