പൂങ്കുഴലി സെക്‌സിയാണ്, കംഫർട്ടബിൾ ആണോ എന്ന് മണി സാർ ചോദിച്ചു; എനിക്കത് വിഷയമായിരുന്നില്ല: ഐശ്വര്യ ലക്ഷ്‌മി
തെന്നിന്ത്യയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ഐശ്വര്യ ലക്ഷ്‌മി. 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന മലയാള ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്‌മി അതിവേഗമാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്.
മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. ഐശ്വര്യ റായ്, വിക്രം, തൃഷ, കാർത്തി, ജയം രവി തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 30 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

അതേസമയം, ചിത്രത്തിൽ വാനതി എന്ന കഥാപാത്രത്തിന് വേണ്ടിയാണ് ആദ്യം തന്റെ ലുക്ക് ടെസ്റ്റ് നടത്തിയതെന്നും പിന്നീട് പൂങ്കുഴലി എന്ന കഥാപാത്രമായി തീരുമിക്കുകയായിരുന്നെന്നും പറയുകയാണ് ഐശ്വര്യ ഇപ്പോൾ. പൊന്നിയിൻ സെൽവൻ കഥ വായിച്ച താൻ ചെയ്യാൻ ആഗ്രഹിച്ച കഥാപാത്രം അത് തന്നെ ആയിരുന്നുവെന്നും താരം പറയുന്നു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഐശ്വര്യയുടെ വാക്കുകൾ വായിക്കാം വിശദമായി.

'ബ്രദേഴ്സ് ഡേ' യുടെ ചിത്രീകരണം നടക്കുമ്പോഴാണ് മണിരത്നത്തിന്റെ മാനേജരുടെ ഫോൺ വരുന്നത്. ഗൂഗിളിൽ തിരഞ്ഞപ്പോൾ പുതിയ ചിത്രം പൊന്നിയിൻ സെൽവനാണെന്നു മനസ്സിലായി. അപ്പോൾത്തന്നെ കൽക്കിയുടെ പുസ്തകം മേടിച്ചു വായന തുടങ്ങി. സിനിമയുടെ ആദ്യ ലുക്ടെസ്റ്റിന് ചെന്നൈയിൽ ചെല്ലുമ്പോൾ അവിടെ വലിയ നിരയുണ്ടായിരുന്നു,'
'വാനതി എന്ന കഥാപാത്രത്തിനു വേണ്ടിയാണ് ആദ്യം എന്റെ ടെസ്റ്റ്. വളരെ ഉൽകണ്ഠയോടെ പറയേണ്ട ഒരു സംഭാഷണമാണ് തന്നത്. മുഖത്ത് ഭാവങ്ങൾ വരുന്നതിനൊപ്പം ശരീരത്തിലും മാറ്റങ്ങൾ വരണം എന്നായിരുന്നു സാറിന്റെ നിർദേശം. ഒരു കാര്യം പറയുമ്പോൾ അൽപം മുന്നോട്ടാഞ്ഞു നിന്നു പറഞ്ഞാലോ? കുറച്ചു കൂടി നന്നാകും എന്നായി സർ. അത് ഷൂട്ട് ചെയ്യുമ്പോൾ നമുക്ക് ഇംപ്രൂവ് ചെയ്യാം എന്നൊക്കെ സർ പറയുന്നുണ്ട്. അപ്പോൾ എനിക്ക് ആകാംക്ഷയായി,'

'ഞാനിതിൽ ഉണ്ടോ, അതോ ഔട്ടായോ? എന്നെ സിലക്ട് ചെയ്തോ എന്നൊക്കെയായി സംശയം. മണിസാറിന്റെ സിനിമയിൽ ഒരു പാസിങ് ഷോട്ടിൽ അഭിനയിക്കാൻ പോലും റെഡിയായി ഞാൻ നിൽക്കുകയാണ്. ഒടുവിൽ സർ വാനതിയായി എന്നെ തിരഞ്ഞെടുത്തുവെന്നു പറഞ്ഞു. ആ നിമിഷം ഞാൻ മറക്കില്ല,' പിന്നെയാണ് തന്നെ സംബന്ധിച്ചിടത്തോളം യഥാർഥ ക്ലൈമാക്സ് സംഭവിക്കുന്നതെന്നും ഐശ്വര്യ പറയുന്നു.
'അന്നു ഞാൻ ലുക്ടെസ്റ്റ് കഴിഞ്ഞുപോകുമ്പോൾ വാനതിയല്ല എന്റെ ക്യാരക്ടർ എന്ന് മനസ് പറയുന്നുണ്ടായിരുന്നു. അത് മനസിലങ്ങനെ കിടന്നു. ജഗമേ തന്തിരത്തിന്റെ ഷൂട്ട് ലണ്ടനിൽ നടക്കുന്ന സമയത്ത് സാറിന്റെ മാനേജർ വിളിച്ചു. ഒരു ഗുഡ് ന്യൂസ് ഉണ്ടെന്ന് പറഞ്ഞാണ് തുടക്കം. അപ്പോൾ തന്നെ ഞാൻ ചോദിച്ചു 'ഞാനാണോ പൂങ്കുഴലി?' എന്ന്. അത്ര എക്സൈറ്റഡ് ആയിരുന്നു ഞാൻ. എങ്ങനെയും ആ കഥാപാത്രം ചെയ്യണമെന്ന മോഹം. നാട്ടിൽ വന്നിട്ട് ലുക്ടെസ്റ്റ് ചെയ്താൽ മതിയെന്നു പറഞ്ഞെങ്കിലും എനിക്ക് തിടുക്കമായി. ഞാൻ ടിക്കറ്റെടുത്ത് വേഗം ചെന്നൈയിലെത്തി,'

'പൂങ്കുഴലിയുടെ ലുക്ടെസ്റ്റ് കഴിഞ്ഞ ദിവസം സർ പറഞ്ഞു. 'പൂങ്കുഴലി സെക്സിയാണ്. അവർക്ക് അവരുടെ സൗന്ദര്യത്തിൽ വിശ്വാസമുള്ള സ്ത്രീയാണ്. ആ രീതിയിലേ അവരെ ചിത്രീകരിക്കാൻ പറ്റുകയുള്ളൂ. ഐശ്വര്യ കംഫർട്ടബിൾ ആണോ? ഞാൻ തന്നെയായിരിക്കും ഷൂട്ട് ചെയ്യുക.' എനിക്കതൊരു വിഷയമേ ആയിരുന്നില്ല. ഞാൻ അപ്പോഴേക്കും പൂങ്കുഴലി ആയിക്കഴിഞ്ഞിരുന്നു,' ഐശ്വര്യ ഓർത്തു.
പൂങ്കുഴലി എന്ന കഥാപാത്രത്തെ കുറിച്ചും ഐശ്വര്യ വിശദീകരിക്കുന്നുണ്ട്. 'തഞ്ചാവൂരിൽ നിന്നു ലങ്കയിലേക്ക് ഒറ്റ രാത്രി കൊണ്ട് കടലിലൂടെ തോണി തുഴഞ്ഞുപോകുന്ന കരുത്തയായ കഥാപാത്രമാണു പൂങ്കുഴലി. അവരെ ഒരുപാടുപേർ സ്നേഹിക്കുന്നുണ്ടെങ്കിലും അവളുടെ പ്രേമം പൊന്നിയിൻ സെൽവനോടു മാത്രമാണ്. സമൂഹം എന്തു കരുതുന്നുവെന്ന് പൂങ്കുഴലി ചിന്തിക്കുന്നില്ല. ആദ്യകാല ഫെമിനിസ്റ്റ് എന്നൊക്കെ എനിക്കു തോന്നി. യഥാർഥ ജീവിതത്തിൽ പൂങ്കുഴലിയുടെ പകുതി ധൈര്യം പോലും എനിക്കില്ലല്ലോ എന്നും തോന്നി,' ഐശ്വര്യ പറഞ്ഞു. പൂങ്കുഴലിയാകാനായി തുഴച്ചിലും നീന്തലും പഠിച്ചെന്നും താരം പറഞ്ഞു.


Click it and Unblock the Notifications