നെടുമുടിച്ചേട്ടനായി അഭിനയിച്ചത് ഞാനായിരുന്നു; പിന്നീട് എന്റെ പേര് മാറ്റുവാൻ ഒരുപാട് കഷ്ടപ്പെട്ടു
അലക്സാണ്ടർ പ്രശാന്ത് എന്ന പേര് മലയാള സിനിമയിൽ വളരെ സുപരിതമാണ്. നിരവധി വേഷങ്ങൾ പ്രശാന്തിന് ലഭിച്ചു. താരതമ്യേന എല്ലാം ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും പ്രേക്ഷകരെ ഇരുത്തി ചിരിപ്പിക്കാനും വെറുപ്പിക്കാനും പ്രശാന്തിനു നിമിഷ നേരം മതി. കവി ഉദ്ദേശിച്ചത്, മധുര രാജ, നൈറ്റ് ഡ്രൈവ്, ടർബോ തുടങ്ങിയ സിനിമകളിലെ വേഷങ്ങളെല്ലാം ഗംഭീരമായിരുന്നു. സിനിമയിൽ എത്തിയതിനു ശേഷം പേര് മാറ്റാൻ ഒരുപാട് ബുദ്ധിമുട്ടിയെന്നാണ് അയാം വിത്ത് ധന്യ വർമ എന്ന ചാനലിലൂടെ അലക്സാണ്ടർ പ്രശാന്ത് പറയുന്നത്.
"ഏഷ്യാനെറ്റിലെ വാൽകണ്ണാടി എന്ന ഗെയിം ഷോയിലൂടെയാണ് എന്നെ പ്രേക്ഷകർക്കെല്ലാം സുപരിചിതമായത്. അന്ന് എല്ലാവരും വാൽക്കണ്ണാടി പ്രശാന്ത് എന്നായിരുന്നു വിളിച്ചിരുന്നത്. സിനിമകളിലേക്ക് വിളിക്കുമ്പോൾ പോലും ആളുകൾ വിളിക്കുന്നത് വാൽക്കണ്ണാടി പ്രശാന്ത എന്നാണ്. ആ പേര് ഒന്നു മാറ്റാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെയിരിക്കെ എന്റെ ഒരു ഫ്രന്റാണ് അലക്സാണ്ടർ പ്രശാന്ത് എന്നാക്കാൻ സഹായിച്ചത്. അതായത് എന്റെ മുഴുവൻ പേര് സോഷ്യൽ മീഡിയയിൽ കൊടുക്കാൻ ആ സുഹൃത്ത് നിർദ്ദേശിച്ചു.

പ്രശാന്ത് ഫിലിപ്പ് അലക്സാണ്ടർ എന്നാണ് പൂർണ നാമം. അതിൽ നിന്ന് ഫിലിപ്പിനെ ഒഴിവാക്കി അലക്സാണ്ടർ പ്രശാന്ത് എന്നാക്കി. ഇപ്പോൾ പുതിയ താരങ്ങളെല്ലാം അലക്സേട്ടാ എന്നാണ് വിളിക്കുന്നത്. എനിക്ക് സത്യത്തിൽ അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ടാവാറുണ്ട്. എന്റെ പപ്പയുടെ പേര് വിളിക്കുന്നതിൽ ഹാപ്പിയാണ്." അലക്സാണ്ടർ പ്രശാന്ത് പറയുന്നു.
മലയാളത്തിൽ നിരവധി സിനിമകളിൽ പ്രശാന്ത് അഭിനയിച്ചിട്ടുണ്ട്. പക്ഷേ പെർഫോമൻസ് ചെയ്യാൻ മാത്രം കഥാപാത്രങ്ങൾ പ്രശാന്തിന് കിട്ടിയിട്ടില്ല. 2023 ൽ പുരുഷ പ്രേതം എന്ന ചിത്രത്തിലൂടെ മുഴുനീള കഥാപാത്രം പ്രശാന്തിനെ തേടിയെത്തി. അതിനു ശേഷം ഇപ്പോൾ നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ്സീരീസിലും പ്രശാന്ത് സുപ്രധാന വേഷത്തിൽ അഭിനയിച്ചു. സിനിമകൾ ധാരാളം ചെയ്യുന്നുണ്ടെങ്കിലും പുരുഷ പ്രേതത്തിലേതു പോലെ പ്രധാന വേഷങ്ങൾ അദ്ദേഹത്തിനു കിട്ടിയിട്ടില്ല.
"പുരുഷപ്രേതം സിനിമ ചെയ്ത് തീരാറായപ്പോൾ എന്നെ ചില കാര്യങ്ങൾ വല്ലാതെ അലട്ടി. അതായത്, ഇനി പഴയത് പോലെ രണ്ട് സീൻ മൂന്ന് സീൻ സിനിമകൾ ഞാൻ എങ്ങനെ ചെയ്യുമെന്ന്. ഈ സിനിമയിൽ എന്നും ഷൂട്ട് ഉണ്ടായിരുന്നു. മറ്റു സിനിമകളിൽ ഇടക്ക് മാത്രമാണ് ഉണ്ടായിരുന്നത്. ചിത്രത്തിന്റെ സംവിധായകൻ ക്രിഷാന്ത് എന്നോട് പറഞ്ഞത് ഈ കഥാപാത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടും. പക്ഷേ മുന്നോട്ടേക്ക് ഇനിയും അധ്വാനിക്കേണ്ടി വരുമെന്നാണ് ക്രിഷാന്ത് പറഞ്ഞത്.

ഈ പ്രശ്നം പൂർണമായും മനസിൽ നിന്നും മാറാൻ വേണ്ടി ചെറിയ വേഷങ്ങളും അതിനിടയിൽ ചെയ്തിരുന്നു. അങ്ങനെയാണ് നിതിൻ രൺജി പണിക്കർ നാഗേന്ദ്രൻസ് ഹണിമൂണിലേക്ക് വിളിക്കുന്നത്. ഭരത് ഗോപിയേയും നെടുമുടി വേണുവിനേയും മനസിൽ കണ്ടാണ് സുരാജും ഞാനും ചെയ്ത കഥാപാത്രങ്ങളെ എഴുതിയതെന്ന് നിതിൻ തന്നെ പറഞ്ഞിട്ടുണ്ട്. നെടുമുടിച്ചേട്ടനായി ഞാനായിരുന്നു അഭിനയിച്ചത്." പ്രശാന്ത് പറഞ്ഞു.
ഏഷ്യാനെറ്റിലെ വാൽകണ്ണാടി എന്ന പരിപാടിയിലൂടെയാണ് പ്രശാന്ത് ക്യാമറക്കു മുന്നിലെത്തുന്നത്. കുറേ കാലം ആ പേരിൽ പ്രശാന്ത് പോപ്പുലർ ആയിരുന്നു. പിന്നീട് 2002ലാണ് കമൽ ചിത്രം നമ്മളിലൂടെ സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം ഒരുപാട് ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. ചെറിയ വേഷങ്ങളിൽ തന്നെ മുന്നോട്ട് നീങ്ങി. ഒരു മാസ് സ്വീകാര്യത ലഭിക്കുന്നത് പുരുഷ പ്രേതത്തിലൂടെയാണ്. പ്രശാന്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുമാണത്.


Click it and Unblock the Notifications