അച്ഛനേക്കാള്‍ പ്രായമുള്ള ബാലു മഹേന്ദ്രയെ കല്യാണം കഴിച്ചു; 17-ാം വയസില്‍ സാരി തുമ്പില്‍ അവസാനിച്ച ശോഭ

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടി, വളരെ ചെറിയ പ്രായത്തില്‍ തന്നെ സൂപ്പര്‍ നായികയായി മാറിയ നടിയാണ് ശോഭ. എന്നാല്‍ തന്റെ 17-ാം വയസില്‍ ശോഭ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇപ്പോഴിതാ ശോഭയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ശോഭയെ താന്‍ പരിചയപ്പെടുമ്പോള്‍ അവര്‍ക്ക് 15 വയസായിരുന്നുവെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.

ദ്വീപ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശോഭയേയും കുടുംബത്തേയും പരിചയപ്പെടുന്നത്. പിന്നീട് ശോഭ വലിയ താരമായപ്പോഴും ആ കുടുംബവുമായി അടുപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് ശോഭയെ ഓര്‍ത്തത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Alleppey Ashraf

ഒരിക്കല്‍ മദ്രാസില്‍ ചെന്നപ്പോള്‍ ഞാനും ജോസും ശോഭയെ വിളിച്ചു. നിങ്ങള്‍ രണ്ടു പേരും നാളെ രാവിലത്തെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വരണമെന്ന് ശോഭയുടെ അമ്മ പ്രേമ ചേച്ചി പറഞ്ഞു. അതുപ്രകാരം പിറ്റേന്ന് ഞങ്ങള്‍ ചെന്നു. അന്ന് ശോഭ കത്തി നില്‍ക്കുന്ന സമയമാണ്. പ്രേമ ചേച്ചിയും ശോഭയും ചൂട് ദോശയും മറ്റും തന്നു. ശോഭയോടും ഇരിക്കാന്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക് ഞാന്‍ വാരി കൊടുത്താലേ കഴിക്കൂ എന്നായിരുന്നു പ്രേമ ചേച്ചി പറഞ്ഞത്.

പിന്നെ കാണുന്നത് പ്രേമ ചേച്ചിയുടെ മടിയില്‍ ശോഭ ഇരിക്കുന്നതും ചേച്ചി വാരി കൊടുക്കുന്നതുമാണ്. മൂന്ന് വയസുകാരിയ്ക്ക് ഭക്ഷണം കൊടുക്കുന്നത് പോലെയാണ് ശോഭയ്ക്ക് ചേച്ചി ഭക്ഷണം വാരി കൊടുത്തിരുന്നത്. കൊഞ്ചിച്ചായിരുന്നു അവരവളെ വളര്‍ത്തിയത്. അത് കാണാന്‍ വളരെ രസമായിരുന്നു. ഇത്രയും പ്രായം ആയില്ലേ ഇനി സ്വന്തമായി വാരി കഴിച്ചൂടേ എന്ന് ഞാന്‍ ചോദിച്ചു. ഇത് അവളുടെ സന്തോഷം മാത്രമല്ല, എന്റെ സന്തോഷം കൂടിയാണ് എന്നായിരുന്നു പ്രേമ ചേച്ചിയുടെ മറുപടി.

പിന്നീടാണ് ശോഭയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. പശി എന്ന സിനിമയില്‍ അഭിനയിച്ചതിനായിരുന്നു മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടുന്നത്. ഇതോടെ ഇന്ത്യന്‍ ഒട്ടാകെ അറിയപ്പെടുന്ന നടിയായി ശോഭ വളര്‍ന്നു. അക്കാലത്ത് തമിഴ് നാട്ടിലുടനീളം ശോഭ എന്ന പേര് മുഴങ്ങി കേട്ടിരുന്നു. പെട്ടെന്നായിരുന്നു എല്ലാം മാറി മറിയുന്നത്. ശോഭ, തന്റെ പിതാവിനേക്കാള്‍ പ്രായമുള്ള ബാലു മഹേന്ദ്ര എന്ന സംവിധായകനെ വിവാഹം കഴിച്ചു. ഞങ്ങളെല്ലാം ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്.

അതിന് ശേഷം പ്രേമ ചേച്ചി ആരുടേയും ഫോണ്‍ എടുക്കാതായി. അവര്‍ ഉണ്ണാതേയും ഉറങ്ങാതേയും കരച്ചിലായിരുന്നു. വീണ്ടും ഞെട്ടിച്ചു കൊണ്ട് ശോഭ സാരിത്തുമ്പില്‍ ജീവിതം അവസാനിപ്പിച്ചു എന്ന വാര്‍ത്ത വന്നു. വിധി ഒരു ഇടിത്തീ പോലെ വന്ന് ആ കുടുംബത്തെ തകര്‍ത്തുകളഞ്ഞു. സിനിമാ ലോകം ബാലു മഹേന്ദ്രയ്‌ക്കെതിരെ തിരിഞ്ഞു. അയാള്‍ കൊന്നതാണെന്ന് അവര്‍ വിശ്വസിച്ചു. പ്രേമ ചേച്ചിയെ സംബന്ധിച്ച് ഒരു സ്ത്രീയ്ക്ക് താങ്ങാവുന്നതിലും വലുതായിരുന്നു. അവരുടെ മാനസിക നില താറുമാറായി.

Alleppey Ashraf

അവര്‍ ശോഭയുടെ അതേ വലിപ്പത്തില്‍ ഒരു രൂപമുണ്ടാക്കി. അതിനെ സാരിയുടുപ്പിക്കുകയും പൊട്ടു തൊടീക്കുകയും കമ്മലണിയിപ്പിക്കുകയും ആഹാരം നല്‍കുമായിരുന്നു എന്ന് അടുപ്പമുള്ളവര്‍ പറഞ്ഞിട്ടുണ്ട്. ഹൃദയഭേദകമായിരുന്നു ആ വാര്‍ത്ത. ശോഭ സ്വയം ജീവനൊടുക്കിയതാണെന്ന് പ്രേമ ചേച്ചി വിശ്വസിച്ചില്ല. ഇതിനിടെ ബാലു മഹേന്ദ്ര അന്നത്തെ മുഖ്യമന്ത്രിയായ എംജിആറിനെ സ്വാധീനിച്ച് രക്ഷപ്പെട്ടുവെന്ന വാര്‍ത്ത പരന്നു. അതറിഞ്ഞ പ്രേമ ചേച്ചി പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയ്ക്ക് കത്തെഴുതി. അവരത് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് കൈമാറി. അങ്ങനെ ചില അന്വേഷണങ്ങളൊക്കെ നടന്നു.

ഇതിനിടെ എംജിആര്‍ പങ്കെടുത്ത ഒരു ഫങ്ഷനില്‍ വച്ച് ബാലു മഹേന്ദ്രയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റ ഫോട്ടോകള്‍ ചിലര്‍ പകര്‍ത്തുകയുണ്ടായി. അന്ന് രാത്രി തന്നെ ആ ഫോട്ടോഗ്രാഫര്‍മാരുടെ വീടുകളില്‍ പൊലീസ് എത്തുകയും ആ ഫോട്ടോകള്‍ പബ്ലിഷ് ചെയ്യരുതെന്നും നെഗറ്റീവുകള്‍ തരണമെന്നും ആവശ്യപ്പെട്ടു. പിറ്റേദിവസം കുറ്റവാളിയുടെ കൂടെ നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോ വരാന്‍ പാടില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. അന്വേഷണം മന്ദഗതിയില്‍പോകുന്നത് കണ്ട് മനംനൊന്ത് പ്രേമ ചേച്ചിയും ജീവിതം അവാസനിപ്പിച്ചു. അതേപോലെ തന്നെ ഒരു സാരി തുമ്പില്‍. ഒരു കത്തെഴുതി വച്ചാണ് പ്രേമ ചേച്ചി പോയത്. 'അവള്‍ അവിടെ തനിച്ചാണ്, ഞാനും അങ്ങോട്ടേക്ക് പോകുന്നു'.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X