പപ്പയുടെ വേര്‍പാട് ഉലച്ചു, വിഷാദത്തില്‍ വീണു; പെട്ടു നില്‍ക്കുകയാണെന്ന് തോന്നിയ നിമിഷം
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. തുടക്കം മലയാളത്തിലൂടെയാണെങ്കിലും അമലയിലെ നടിയേയും താരത്തേയും ആദ്യം കണ്ടെത്തുന്നത് തമിഴകമായിരുന്നു. തെലുങ്കിലും സാന്നിധ്യം അറിയിച്ച ശേഷമാണ് അമല മലയാളത്തിലേക്ക് തിരികെ വരുന്നതും ഇവിടേയും കയ്യടി നേടുന്നതും. ഇന്ന് മലയാളത്തിലും തമിഴിലുമെല്ലാം മുന്‍നിര നടിയാണെന്ന് മാത്രമല്ല, നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അമല പോള്‍.
ഇപ്പോഴിതാ ആടുജീവിതത്തിലെ മിന്നും പ്രകടനത്തിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അമല പോള്‍. പിന്നാലെ വന്ന ലെവല്‍ ക്രോസിലും കയ്യടി നേടുകയാണ് അമല പോള്‍. ഈയ്യടുത്താണ് അമല പോള്‍ തന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നത്. ഈയ്യടുത്തായിരുന്നു അമല പോള്‍ അമ്മയായത്. ജഗത് ആണ് അമല പോളിന്റെ ഭര്‍ത്താവ്.

ഇന്ന് താരവും അമ്മയുമൊക്കെയായി ജീവിതം സന്തോഷത്തോടെ കൊണ്ടു പോവുകയാണ് അമല പോള്‍. എന്നാല്‍ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ അമല പോള്‍ കടുത്ത വിഷാദത്തിലായിരുന്നു. തന്റെ പപ്പയുടെ മരണമായിരുന്നു താരത്തെ തളര്‍ത്തിയത്. ഇതേക്കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമല പോള്‍ തുറന്ന് സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''നാല് വര്‍ഷം മുമ്പായിരുന്നു പപ്പയുടെ വേര്‍പാട്. അതെന്നെ വല്ലാതെ ഉലച്ചു. അഞ്ചു വര്‍ഷം കാന്‍സറിനോട് പൊരുതിയാണ് പപ്പ പോയത്. അക്കാലം അതിജീവിക്കാന്‍ നന്നേ വിഷമിച്ചു. മനസ് കടുത്ത വിഷാദത്തില്‍ വീണു പോയി. ജീവിതത്തില്‍ ഇനിയൊരിക്കലും എനിക്ക് ചിരിക്കാന്‍ കഴിയില്ലെന്നു പോലും തോന്നിയ നിമിഷങ്ങളുണ്ട്. എങ്ങനെ ഇതു മറി കടക്കുമെന്നും അറിയില്ലായിരുന്നു'' അമല പോള്‍ പറയുന്നു.
അക്കാലത്ത് ഞാന്‍ വീടിന് പുറത്തേക്ക് ഇറങ്ങാറേ ഇല്ലായിരുന്നു. എല്ലാവര്‍ക്കും പേടി തുടങ്ങി. പുറത്തിറങ്ങുന്ന കാര്യം തീരുമാനിക്കാന്‍ പോലും വലിയ മാനസിക സമ്മര്‍ദ്ദം തോന്നി. ഒരിക്കല്‍ സുഹൃത്തിനെ കാണാന്‍ ഫ്ളാറ്റില്‍ പോയപ്പോള്‍ ലിഫ്റ്റില്‍ കയറാന്‍ സാധിച്ചില്ല. ഭയം നാലുപാടു നിന്നും ഞെരുക്കും പോലെ. ഒടുവില്‍ പതിനൊന്ന് നിലകളും നടന്നു തന്നെ കയറ്റിയെന്നാണ് അമല പോള്‍ പറയുന്നത്.
അന്നെനിക്കൊരു കാര്യം മനസിലായി. ഞാന്‍ പെട്ടു നില്‍ക്കുകയാണ്. പുറത്തു കടന്നേ പറ്റൂ, അമല പറയുന്നു. അതിന് ശേഷം എന്റെ വ്യക്തിത്വം, ഇഷ്ടങ്ങള്‍, അതിനൊക്കെ പ്രധാന പരിഗണന നല്‍കാന്‍ തുടങ്ങിയെന്നാണ് താരം പറയുന്നത്.് മറ്റുള്ളവര്‍ പറയുന്നതല്ല, എന്റെ തീരുമാനങ്ങളാണ് പ്രധാനമെന്ന് സ്വയം പറഞ്ഞുറപ്പിച്ചുവെന്നും അമല പറയുന്നു.

പപ്പയുടെ മരണശേഷമാണു സിനിമയില്‍ നിന്നു ബ്രേക് എടുക്കുന്നത്. ആ സമയത്ത് എന്ത് ചെയ്താലും ശരിയാകില്ലെന്ന് തോന്നിയെന്നാണ് താരം തന്റെ ഇടവേളയെക്കുറിച്ച് പറയുന്നത്. ഗോയിങ് വിത്ത് ദ ഫ്ളോ എന്നതാണ് എന്റെ ഫിലോസഫി. നാളയെക്കുറിച്ചുള്ള ചിന്തകളാണ് പലപ്പോഴും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നത്. രണ്ടു വര്‍ഷക്കാലം പോണ്ടിച്ചേരിയില്‍ ഒരു ഇന്റര്‍നാഷണല്‍ കമ്യൂണിറ്റിയുടെ ഭാഗമായി താമസിച്ചിരുന്നു. പല രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ട്. യോഗ, മിനിമല്‍ ലൈഫ് ഒക്കെയായി കടന്നു പോയ ആ കാലം എന്നെ വളരെയധികം സ്വാധീനിച്ചുവെന്നും താരം പറയുന്നുണ്ട്.
ബോധപൂര്‍വ്വമായ ശ്രമങ്ങളാല്‍ പതിയെ ആ ഞെരുക്കത്തില്‍ നിന്നും പുറത്തു കടന്നു. പിന്നീട് ടീച്ചര്‍ എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തുന്നത്. അക്കാലത്ത് അഭിനയം എനിക്ക് ആര്‍ട് തെറാപ്പി പോലെയായിരുന്നു. അതുകൊണ്ടൊക്കെയാകാം വലിയ കുഴപ്പങ്ങളിലേക്ക്വീഴാതിരുന്നതെന്നും അമല പോള്‍ പറയുന്നുണ്ട്.


Click it and Unblock the Notifications