സിനിമയിൽ പണ്ടും പ്രശ്‌നക്കാരുണ്ടായിരുന്നു; തലവേദനയായ ഒരു നടനെ ഒതുക്കാൻ സംവിധായകൻ ഒപ്പിച്ച പണി!: ശാന്തിവിള
മലയാള സിനിമയിലെ യുവതാരങ്ങളുടെ അച്ചടക്കമില്ലായ്‌മയാണ് ഇപ്പോൾ സിനിമാ ലോകത്തെ ചൂടേറിയ ചർച്ച വിഷയം. ഇക്കാരണം ചൂണ്ടിക്കാട്ടി യുവനടന്മാരായ ഷെയ്ൻ നിഗമിനെയും ശ്രീനാഥ് ഭാസിയെയും സിനിമ സംഘടനകൾ വിലക്കിയതിനെ തുടർന്നാണ് ഇത് സംബന്ധിച്ച ചർച്ചകളും സജീവമായത്. സെറ്റിലെ മോശം പെരുമാറ്റം, നിർമാതാക്കൾക്ക് തലവേദന സൃഷ്ടിക്കൽ എന്നിവയൊക്കെയാണ് ഇരുവർക്കുമെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ.
കൂടാതെ സെറ്റിലെ ലഹരി ഉപയോഗം ചൂണ്ടിക്കാട്ടി കൂടുതൽ താരങ്ങൾക്ക് നേരെ നടിപടിയുണ്ടാകുമെന്നും സംഘടനകൾ ഒന്നിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ നിരവധി പേരാണ് താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്. വിലക്കിയ നടപടി ശരിയല്ല, നിർമ്മാതാക്കൾക്ക് തലവേദനയാകുന്ന താരങ്ങൾ ഇവർ മാത്രമല്ല, ഇവർക്ക് നേരെ നടക്കുന്ന ഒരു പ്ലാൻഡ് അറ്റാക്ക് ആണ് എന്നൊക്കെയുള്ള വിമർശനങ്ങൾ വന്നിരുന്നു.

നേരത്തെയും അച്ചടക്കമില്ലായ്മക്ക് വിമർശനങ്ങൾ നേരിട്ടിട്ടുള്ള താരങ്ങളാണ് ഷെയ്ൻ നിഗമും ശ്രീനാഥ് ഭാസിയും. പുതിയ സംഭവത്തിന് ശേഷം മുൻപ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളിൽ പലരും നടത്തിയ പ്രതികരണങ്ങൾ വൈറലായി മാറിയിരുന്നു. അതിലൊന്ന് ശാന്തിവിള ദിനേശിന്റെ ആയിരുന്നു. ഷെയ്ൻ ലൊക്കേഷനുകളിൽ കാണിച്ചു കൂട്ടിയതൊക്കെ അറിഞ്ഞാൽ ആരും ഒരിക്കലും സിനിമകൾ നൽകില്ലെന്നും നടന്റെ അച്ഛൻ അബിയും ഇതുപോലെ പ്രശ്നക്കാരൻ ആയിരുന്നു എന്നുമൊക്കെ പറയുന്ന വീഡിയോ ആണ് വൈറലായത്.
ഇപ്പോഴിതാ, സിനിമയിൽ പണ്ടും ഇതുപോലുള്ള പ്രശ്‌നക്കാർ ഉണ്ടായിരുന്നു എന്ന് പറയുന്ന അദ്ദേഹത്തിന്റെ മറ്റൊരു വീഡിയോയും വൈറലാവുകയാണ്. നടൻ എം.ജി സോമനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. പ്രശ്‌നക്കാരനായ താരത്തെ മര്യാദക്കാരനാക്കാൻ സംവിധായകൻ ജെസി ഒപ്പിച്ച പണിയും അദ്ദേഹം പറയുന്നുണ്ട്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇത്.
'സോമേട്ടൻ കാറിൽ സെറ്റിൽ വന്നിറങ്ങിയാൽ ആദ്യം ചോദിക്കുന്നത് എന്റെ ശത്രു വന്നില്ലേ എന്നാണ്. കാരണം ഞങ്ങൾ കീരിയും പാമ്പുമായിരുന്നു. സോമേട്ടന്റെ പ്രശ്‌നം ശരീരം വല്ലാത്തൊരു രൂപമാണ്. അതുകൊണ്ട് ഒരു വസ്ത്രവും പകമാവില്ല. ഒരു വിഗും പകമാവില്ല. ഒരു പാന്റും പകമാവില്ല.
'എന്ത് ആയാലും ഇട്ടു നോക്കിയിട്ട് ദൂരെ എടുത്തെറിയും. കുറെ കഴിഞ്ഞാൽ എല്ലാവരും അവരവരുടെ ജോലിക്ക് പോകും. കോസ്റ്റുമറൊക്കെ കോസ്റ്റുമറുടെ ജോലിക്ക് പോകും. കുറെ കഴിഞ്ഞ് അത് തന്നെ നിലത്തുന്ന് എടുത്ത് മണ്ണ് കുടഞ്ഞ് ഇട്ടോണ്ട് വരും. പാവം മനുഷ്യൻ ആണ്,'
'അങ്ങനെ ആയപ്പോൾ സോമേട്ടനെ ഒന്ന് ഒതുക്കണമെന്ന് ജെ.സി സാറിന് തോന്നി. ജെ.സി സാറിന്റെ സ്വന്തം അമ്മ പ്രസവിച്ച അനുജനെ പോലെയാണ് സോമേട്ടൻ. അദ്ദേഹത്തെ കൊണ്ട് ഒരു നിവൃത്തിയും ഇല്ലാതെ വന്നു, തലവേദനയായി. ഒടുവിൽ ജെ.സി സാർ ആർട് ഡയറക്ടറെ വിളിച്ചിട്ട് നാളെ വരുമ്പോൾ നസീർ സാറിന്റെ വലിയൊരു ഫോട്ടോ ഫ്രെയിം ചെയ്ത് കൊണ്ടുവരണമെന്ന് പറഞ്ഞു. പിന്നെ കുറച്ച് പൂജയ്ക്കുള്ള സാധനങ്ങളും. എന്തിനാണെന്ന് ആർക്കും പിടികിട്ടിയില്ല. ഷൂട്ടിനാണെന്ന് കരുതി,'

'പിറ്റേന്ന് കസേരയിൽ ഒരു കസവ് മുണ്ടൊക്കെ വിരിച്ച് നസീർ സാറിന്റെ ഫോട്ടോയൊക്കെ വെച്ച് ഒരു ഹാരമൊക്കെ ഇട്ട് വിളക്കൊക്കെ കത്തിച്ചു വെച്ചു. നസീർ സാർ ജീവിച്ചിരിക്കുന്ന സമയമാണ്. സോമേട്ടൻ കാറിൽ നിന്നിറങ്ങുമ്പോൾ കാണുന്ന രംഗം ജെ.സി സാർ നസീർ സാറിന്റെ ഫോട്ടോയിൽ പോയി തൊഴുത് നിൽക്കുന്നതാണ്.
'അതിന് പിന്നാലെ അസിസ്റ്റന്റ് ഡയറക്ടറും ലൈറ്റ് ബോയ്‌സും എല്ലാവരും പോയി തൊഴുത് നിൽക്കുന്നു. പുള്ളിക്ക് മനസിലായി അത് തനിക്കുള്ള പണിയാണെന്ന്. മൂന്ന് ദിവസത്തേക്ക് പിന്നെ ശല്യവുമില്ലായിരുന്നു. നാലാം ദിവസം വീണ്ടും തുടങ്ങി,' ശാന്തിവിള ദിനേശ് പറഞ്ഞു.
നേരത്തെയും എംജി സോമന്റെ പ്രവൃത്തികളെ കുറിച്ച് സംസാരിക്കുന്ന ശാന്തിവിള ദിനേശിന്റെ വീഡിയോകൾ വൈറലായി മാറിയിട്ടുണ്ട്. അതേസമയം, വിലക്കിനെതിരെ ഷെയ്ൻ നിഗം താരസംഘടനയായ അമ്മയെ സമീപിച്ചിട്ടുണ്ട്. മുൻപ് താരസംഘടനയിൽ അംഗത്വമില്ലാതിരുന്ന ശ്രീനാഥ് ഭാസി അതിനായി അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിൽ എല്ലാം അടുത്ത എക്സിക്യൂട്ടിവ് കമ്മറ്റിയിൽ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.


Click it and Unblock the Notifications











