'അമ്മയുടെ ഫണ്ടിൽ തിരി മറി നടത്തി, ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതൽ കുറ്റാരോപിതയായ ഒരു വ്യക്തി നിങ്ങൾ തന്നെയാണ്'
ശ്വേതാ മേനോനെ വീണ്ടും രൂക്ഷമായി വിമർശിച്ച് നടി ഉഷ ഹസീന. അമ്മ സംഘടനയിലെ പവര്‍ ഗ്രൂപ്പിനെതിരെ നടി നടത്തിയ പ്രസ്താവനകളിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും സംസാരിച്ച് കഴിഞ്ഞ ദിവസം ശ്വേത രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഉഷ ഹസീനയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കുകയാണ് നടിയെന്ന് ഉഷ കുറ്റപ്പെടുത്തി. നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു...
ഝാൻസി റാണി ചമയാതെ അടർക്കള ത്തിലെ അഭിമന്യു... ഞാൻ ഉള്ളപ്പോൾ കുറ്റാരോപിതരാരും അമ്മയുടെ തലപ്പത്ത് വരില്ല എന്നുള്ള അഭിമന്യുവിന്റെ പ്രസ്താവന കണ്ടു. തലപ്പത്ത് വരണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റാരോപിതരായവരും അല്ലാത്തവരുമായ ആരും തന്നെ. നിങ്ങൾ തലപ്പത്ത് നിന്ന് ഇറങ്ങി പോകണമെന്ന് മാത്രമെ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളൂ.

നിങ്ങൾ അവതരിപ്പിച്ച (കള്ള) കണക്കും റിപ്പോർട്ടും സംഘടനയിലെ അംഗങ്ങൾക്ക് സ്വീകാര്യമല്ലാതെ വന്നപ്പോൾ നിവൃത്തിയില്ലാതെ നിങ്ങൾക്ക് രാജിവെച്ച് ഇറങ്ങേണ്ടി വന്നു. അതാണ് സത്യം. ആ സത്യത്തെ എത്ര കള്ളം കൊണ്ട് മൂടി വെച്ചാലും ഞങ്ങൾ അംഗങ്ങൾക്ക് അതറിയാം. അഭിമന്യു എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? കോടതിയെ തെറ്റിദ്ധരിപ്പിച്ചത്?. ഇരുപത്തിയേഴാം തീയതി ഞങ്ങൾ തിരുത്തി കൊള്ളാം.
അമ്മയുടെ തലപ്പത്ത് വരേണ്ടത് ആരാണെന്നൊക്കെ തീരുമാനിക്കാൻ ഇവിടെ അംഗങ്ങൾക്കറിയാം. കുറ്റാരോപിതരായ അംഗങ്ങൾ ആരും തന്നെ തലപ്പത്ത് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പിന്നെ നിങ്ങൾ എന്തിനാണ് അതോർത്ത് വേവലാതിപ്പെടുന്നത്. പിന്നെ ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതൽ കുറ്റാരോപിതയായ ഒരു വ്യക്തി നിങ്ങൾ തന്നെയാണ്. അമ്മയുടെ ഫണ്ടിൽ തിരി മറി നടത്തി എന്ന ശക്തമായ ആരോപണമാണ് നിങ്ങൾക്കെതിരെ ഉള്ളത്.
അപ്പോൾ പിന്നെ അമ്മയുടെ തലപ്പത്തിരിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്?. ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കല്ലേ അഭിമന്യു. എത്രകാലം ഇങ്ങനെ കള്ളം പറഞ്ഞ് മാത്രം നിലനിൽക്കാൻ സാധിക്കും?. ഒരുപാട് കാലമൊന്നും ജനങ്ങളെ പറ്റിക്കാൻ കഴിയില്ല. അതോർക്കുന്നത് നന്ന്. ഒരുപാട് അങ്ങ് നെഗളിക്കല്ലേ അടർകളത്തിലെ അഭിമന്യു എന്നായിരുന്നു കുറിപ്പ്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരോപണം നേരിട്ടവര്‍ അമ്മയുടെ തലപ്പത്ത് വരില്ലെന്ന് ശ്വേത മേനോൻ പറഞ്ഞതിന് പിന്നാലെയായിരുന്നു ഉഷ ഹസീനയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരു കാരണവശാലും അമ്മ സംഘടനയുടെ തലപ്പത്തേക്ക് തിരിച്ചെത്തില്ല. ഈ വിഷയത്തില്‍ ഏതറ്റം വരെ പോകാനും താന്‍ തയ്യാറാണ്. യാതൊരുവിധ ഭീഷണികള്‍ക്കും വഴങ്ങില്ല. താന്‍ നിശബ്ദയാകില്ല.

കഴിഞ്ഞ 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാര്‍ട്ടിക്ക് കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ താന്‍ കോടിക്കണക്കിന് രൂപ നല്‍കേണ്ടി വന്നു എന്ന ആരോപണത്തിന്റെ യുക്തി ഇന്നും മനസിലായിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കില്‍ അത് മറച്ചുവെക്കേണ്ട ആവശ്യമില്ല. അങ്ങനെ തുറന്ന് പറഞ്ഞതുകൊണ്ട് തനിക്ക് ഒന്നും നഷ്ടപ്പെടാനില്ല.
അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ സിപിഎം, കോണ്‍ഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരാരും ഉന്നയിക്കാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ചിലര്‍ മാത്രം എനിക്കെതിരെ വീണ്ടും വീണ്ടും ഉന്നയിക്കുന്നത്. സംഘടനയില്‍ രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് അമ്മയെ വിഭജിക്കാന്‍ ശ്രമിക്കരുതെന്നുമാണ് അപവാദപ്രചരണം നടത്തുന്നവരോട് ശ്വേത അഭ്യര്‍ത്ഥിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാല പാർവതിയും അൻസിബ ഹസനും മായാ വിശ്വനാഥും ഉള്‍പ്പെടെ അമ്മയില്‍ നിന്നുമുള്ള ഒരു സംഘം നടിമാര്‍ ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.


Click it and Unblock the Notifications


