പൊന്നൂസേ! മതിലിനപ്പുറത്ത് നിന്നും വിളിക്കുന്ന കുട്ടികള്‍; പ്രതിഭയുടെ ഉയിരേകിയ നാരായണിയും കമലമ്മയും
കവിയൂര്‍ പൊന്നമ്മയെ ഓര്‍ക്കുകയാണ് മലയാളം. ഒരിക്കലും മായാത്ത വിധം മലയാള സിനിമയുടെ അമ്മയായി തന്നെ അടയാളപ്പെടുത്തിയാണ് അവര്‍ യാത്രയാകുന്നത്. ഇപ്പോഴിതാ കവിയൂര്‍ പൊന്നമ്മയെക്കുറിച്ചുള്ള സംവിധായകന്‍ പദ്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.
അവസാനം കാണുന്നത് 2016 ലാവും. ആലുവപ്പുഴ ത്തീരത്തെ വീടിന് ആ മുഖത്തിന്റെ പ്രശാന്തി പരന്ന പോലെ. ഇടയ്ക്ക് മതിലിനപ്പുറത്ത് വന്നു നിന്ന ചെറിയ കുട്ടികള്‍ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു, 'പൊന്നൂസേ! ' അവരോട് ചിരിച്ച് മറുപടി കൊടുത്ത ശേഷം അതേ ചിരിയോടെ തിരിഞ്ഞു പറഞ്ഞു, ' നല്ല കമ്പനിയാ ! നിങ്ങളൊക്കെ അങ്ങു പോയി കഴിഞ്ഞാ പിന്നെ ഇവരൊക്കെയെ ഒളളു മിണ്ടീം പറഞ്ഞും ഇരിക്കാന്‍'.

പെട്ടെന്ന് 'തിങ്കളാഴ്ച്ച നല്ല ദിവസത്തി'ലെ കഥാപാത്രത്തെ ഓര്‍ത്തു. ഒറ്റക്കാവുമ്പൊ ചെടികളോടും മരങ്ങളോടും കഥ പറയുന്ന അമ്മ. ആ കഥാപാത്രം എന്തെങ്കിലും ഒരു ബഹുമതി അര്‍ഹിച്ചിരുന്നു. അത്രയ്ക്ക് സ്വാഭാവിക പകര്‍ച്ച. ഒന്നും കിട്ടിയില്ല. അച്ഛന്റെ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു.
' പ്രയാണം' തൊട്ടു തുടങ്ങുന്നു അത്. 'ഇതാ ഇവിടെ വരെ', 'രതിനിര്‍വ്വേദം ' , ' വാടകക്ക് ഒരു ഹൃദയം', 'രാപ്പാടികളുടെ ഗാഥ', ' സത്രത്തില്‍ ഒരു രാത്രി', ' നക്ഷത്രങ്ങളെ കാവല്‍ ' . അക്കാലത്തെ പടങ്ങളില്‍ ഏതിലാ ഇല്ലാതിരുന്നതെന്ന കണക്കെടുപ്പാവും എളുപ്പം. പല പ്രായങ്ങളില്‍, ഭാവങ്ങളില്‍. അച്ഛന്റെ കഥാപാത്രങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് സോളമന്റെ 'മമ്മ', റീത്താമാവി ആണ്. ലാലേട്ടന്റെ അമ്മയാകല്‍ തുടങ്ങുന്നത് അവിടെ തൊട്ടാണൊ? ഓര്‍മ്മയില്ല. എത്ര ചെറിയ വേഷത്തിലും സ്വാഭാവികതയുടെ പ്രതിഭാ മിന്നല്‍ ഉള്‍ച്ചേര്‍ന്നിരുന്നു.
' കാണാമറയ'ത്തിലെ മദര്‍ സുപ്പീരിയര്‍ തന്നെ നോക്കൂ. മന്ത്രസ്ഥായിയില്‍ നിര്‍ത്തി നിര്‍ത്തി ദിവ്യമായ ഒരു പ്രശാന്തത പുരണ്ട ആ ഭാഷണം കേട്ടാല്‍ ശരിക്കും മദര്‍ സുപ്പീരിയര്‍ തന്നെ എന്നു തോന്നും.കവിയൂര്‍ പൊന്നമ്മ എന്ന ഉജ്ജ്വല അഭിനേത്രിയുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്ന് എം.ടി.യുടെ 'വിത്തുകളി'ലെ ഏടത്തിയാണ്. അനുജന് മുന്നില്‍ അവര്‍ സ്വന്തം ദാമ്പത്യത്തെ പറ്റി മനസ്സ് തുറന്ന് ഒരിക്കല്‍ മാത്രം പൊട്ടിക്കരയുന്ന രംഗം കാണുമ്പോഴൊക്കെ തോന്നിയിട്ടുണ്ട്, ഇത് ആ അമ്മയുടെ ആത്മാവിന്റെ കണ്ണുനീര്‍ത്തുള്ളികള്‍ ആയിരുന്നു എന്ന്.

കമേഴ്‌സ്യല്‍ സിനിമയില്‍ തന്റെ പിതാവിന്റെ പ്രായമുള്ള നായകന്മാരുടെ അമ്മവേഷം കൈയ്യാളുന്ന അതേ കാലയളവില്‍ തന്നെ 'നിര്‍മ്മാല്യ 'ത്തിലെ നാരായണിക്കും 'കൊടിയേറ്റ 'ത്തിലെ കമലമ്മക്കും അവര്‍ തന്റെ പ്രതിഭയുടെ ഉയിരേകി.മലയാള സിനിമയുടെ സുവര്‍ണ്ണദശയെ പ്രോജ്ജ്വലമാക്കിയ നടനനിലാവിന് അസ്തമനമില്ല. തലമുറകളില്‍ അത് കളഭശുദ്ധിയോടെ പരിലസ്‌ക്കും.
വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്നു കവിയൂർ പൊന്നമ്മ. ഇന്നലെ വെെകിട്ട് അഞ്ചരയോടെയാണ് മരണം. പിന്നാലെ താരത്തെ അവസാന നോക്ക് കാണാനായി മലയാള സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം എത്തിയിരുന്നു. കവിയൂർ പൊന്നമ്മയുടെ മൃതദേഹം ഇന്ന് ഉച്ചവരെ പൊതുദർശനത്തിന് വെക്കും. ശേഷമാകും സംസ്കാര ചടങ്ങുകള്‍ നടക്കുക.


Click it and Unblock the Notifications











