ഡ്യൂപ്പിനെ ഇഷ്ടപ്പെട്ടില്ല, സ്റ്റണ്ട് സ്വയം ചെയ്യാമെന്ന് പറഞ്ഞു; ഗുഹയിലേക്ക് ഇറങ്ങിയതിനെപ്പറ്റി അനന്യ
ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് അനന്യ. ബാലതാരമായിട്ടാണ് അനന്യ സിനിമയിലെത്തുന്നത്. പിന്നീട് നായികയായി മാറി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് അനന്യ. തേര്‍ഡ് മര്‍ഡര്‍ ആണ് അനന്യയുടെ പുതിയ സിനിമ. പിന്നാലെ ഡീസല്‍ എന്ന ചിത്രത്തിലും അനന്യ അഭിനയിക്കുന്നു.
അനന്യയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ച് സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രമാണ് ശിക്കാര്‍. മോഹന്‍ലാലിന്റെ മകളായിട്ടായിരുന്നു അനന്യ അഭിനയിച്ചത്. ചിത്രത്തിലെ ക്ലൈമാക്‌സ് വലിയ പ്രശംസ നേടിയിരുന്നു. ക്ലൈമാക്‌സില്‍ അനന്യ ഡ്യൂപ്പില്ലാതെയായിരുന്നു സ്റ്റണ്ട് ചെയ്തത്. ഇതേക്കുറിച്ച് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് അനന്യ.

''ഭയങ്കര പാടായിരുന്നു ചെയ്യാന്‍. ഗുണ കേവായിരുന്നു ലൊക്കേഷന്‍. നിയന്ത്രിത മേഖലയാണ്. സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ഷൂട്ടിന് വേണ്ടി അനുവദിച്ചതാണ്. അവിടെ ഹിഡന്‍ കുഴികളൊക്കെയുണ്ട്. ഇലയൊക്കെ വീണ് കിടക്കുകയായിരിക്കും. പക്ഷെ നല്ല ആഴമുണ്ടാകും. നടക്കുമ്പോള്‍ സൂക്ഷിക്കണം. അതുകൊണ്ട് തന്നെ ടെന്‍ഷനുണ്ടായിരുന്നു. വലിയ ക്രൂവാണ്. പിന്നെ എനിക്കാണെങ്കില്‍ സ്റ്റണ്ടിന്റെ എബിസിഡി അറിയത്തുമില്ല''.
''ഡ്യൂപ്പിനെ വച്ച് ചെയ്യാം എന്നായിരുന്നു സംവിധായകന്റെ പ്ലാന്‍. ഞാന്‍ ആദ്യമായിട്ടാണ് ഒരു സ്റ്റണ്ടിന്റെ ഭാഗമാകുന്നത്. സ്റ്റണ്ട് എന്ന് പറയാമോ എന്ന് പോലും അറിയില്ല. ലാലേട്ടനാണ് സ്റ്റണ്ട് ചെയ്യുന്നത്. എനിക്ക് ഡ്യൂപ്പിനെ കണ്ടിട്ട് ഇഷ്ടമായില്ല. ഒരു പയ്യന്‍ വിഗ്ഗും വച്ച് ചുരിദാറുമൊക്കെ ഇട്ട് നില്‍ക്കുന്നു. പപ്പേട്ടാ ഞാന്‍ തന്നെ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. സിനിമ പെട്ടെന്ന് തീര്‍ത്തിട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു. പത്ത് ദിവസത്തെ ഷെഡ്യൂളാണ്''.
അവര്‍ ആദ്യം ഞാന്‍ പറഞ്ഞത് അവഗണിച്ചു. ഞാന്‍ വീണ്ടും ചെന്ന് പറഞ്ഞുവെന്നും അവർ സമ്മതിച്ചെന്നും അനന്യ പറയുന്നു. എനിക്ക് അവര്‍ സേഫ്റ്റിയ്ക്കുള്ളതൊന്നും കരുതിയിരുന്നില്ല. ലാലേട്ടന്റെ കയ്യിലുണ്ടായിരുന്ന എക്‌സ്ട്രാ ബെല്‍റ്റൊക്കെ തന്നാണ് ആ ഭാഗം ചെയ്തത്. ഗുഹയിലേക്ക് ഇറങ്ങുമ്പോള്‍ ചില പാറകളൊക്കെ ഷാര്‍പ്പാണ്. അവിടെ ചെന്ന് ഇടിച്ചാല്‍ മുറിവ് പറ്റും. ത്യാഗരാജന്‍ മാസ്റ്റര്‍ ആയിരുന്നു. മാസ്റ്റര്‍ എങ്ങനെ പോകണം എന്നൊക്കെ പറഞ്ഞു തന്നുവെന്നും താരം പറയുന്നു. അങ്ങനെയാണ് ആ രംഗം ചിത്രീകരിച്ചത്.
അതേസമയം അഭിമുഖത്തില്‍ പൃഥ്വിരാജ് തന്നോട് ദേഷ്യപ്പെട്ട സംഭവത്തെക്കുറിച്ചും അനന്യ സംസാരിക്കുന്നുണ്ട്. ടിയാന്‍ ചിത്രീകരണത്തിനിടെ ഹൈദരാബാദില്‍ വ്ച്ചായിരുന്നു സംഭവം. അനന്യയ്‌ക്കൊപ്പം പൃഥ്വിരാജും ഇന്ദ്രജിത്തുമായിരുന്നു ഉണ്ടായിരുന്നത്. ഇരുവര്‍ക്കുമൊപ്പമായിരുന്നു രംഗം. വളരെ സീരിയസായ രംഗമായിരുന്നു ചിത്രീകരിച്ചത്. താന്‍ പൊതുവെ പെട്ടെന്ന് ചിരിക്കുന്ന വ്യക്തിയാണെന്നാണ് അനന്യ പറയുന്നത്.

നേരത്തെ ഞങ്ങള്‍ എന്തോ തമാശ പറഞ്ഞത് മനസില്‍ കിടക്കുന്നുണ്ടായിരുന്നു. ഇത് കാരണം ഡയലോഗ് പറയുമ്പോള്‍ എനിക്ക് ചിരി വന്നു. എനിക്ക് ചിരി നിയന്ത്രിക്കാനായില്ലെന്നാണ് അനന്യ പറയുന്നത്. ഒന്ന് രണ്ട് തവണ പൃഥ്വിയും ചിരിച്ചു. എന്നാല്‍ പിന്നീട് ദേഷ്യപ്പെട്ടുവെന്നാണ് അനന്യ പറുന്നത്. നിങ്ങള്‍ അഭിനയിക്കുന്നത് അവരുടെ കൂടെയാണ്. അഭിനയിക്കുന്നത് ശരിയായില്ലെങ്കില്‍ നിങ്ങള്‍ക്കല്ലേ മോശം എന്ന് തന്നോട് പറഞ്ഞു. ഒരു കുന്നിന്റെ മുകളിലായിരുന്നു ഷൂട്ട്. നല്ല വെയിലുമുണ്ട്. അപ്പോള്‍ എവിടെ നിന്നോ ഒരു കോഴിയുടെ കൂവലമുണ്ടായി. ഇതോടെയാണ് താന്‍ ചിരിച്ചു പോയതെന്നാണ് അനന്യ ഓര്‍ക്കുന്നത്.
രാജു വളരെ സീരിയസായിട്ടാണ് പറഞ്ഞത്. ഞാന്‍ പേടിച്ചു പോയെന്നും താരം തുറന്നു പറയുന്നു. രാജു എന്നോട് അങ്ങനെ ഒരിക്കലും സംസാരിച്ചിട്ടില്ല. അത്രയും പ്രധാനപ്പെട്ട സീന്‍ ആയതു കൊണ്ടാണ് എന്നോട് അങ്ങനെ പറഞ്ഞതെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്.


Click it and Unblock the Notifications











