'ഒമ്പതിലായിരുന്നപ്പോൾ പപ്പ മരിച്ചു; അമ്മ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാത്ത അവസ്ഥയിലായി'; ജീവ പറയുന്നു
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരകാരിൽ ഒരാളാണ് ജീവ ജോസഫ്. പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന കാര്യത്തിൽ ജീവയ്ക്ക് ഒരു പ്രത്യേക മിടുക്ക് തന്നെയുണ്ട്. അവതാരകൻ എന്നതിന് പുറമെ നടനായും ജീവ തിളങ്ങിയിട്ടുണ്ട്. ജീവയെ പോലെ തന്നെ ഭാര്യ അപർണയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അപർണയും അവതാരകയായി തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയിലെ താരങ്ങളാണ് ഇരുവരും. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ച് ജീവ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഇന്ന് കാണുന്ന തന്നെ രൂപീകരിക്കുന്നതിൽ അമ്മ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ജീവ പറയുന്നു. അച്ഛന്റെ മരണ ശേഷം പുറത്തേക്ക് ജോലിക്ക് പുറത്തേക്ക് ജോലിക്ക് പോയ അമ്മയെ കുറിച്ച് ഒരു വിവരവും ഇല്ലാതായ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ജീവ പറഞ്ഞു. അന്ന് ഒരുപാട് കഷ്ടപ്പെട്ടെന്നും മറ്റുള്ളവരുടെ യൂണിഫോം ധരിച്ചാണ് താൻ സ്‌കൂളിൽ പോയിരുന്നതെന്നും ധന്യ വർമ്മക്ക് നൽകിയ അഭിമുഖത്തിൽ ജീവ മനസുതുറന്നു.

'അമ്മ പല കാര്യങ്ങളും പറയാതെ പറഞ്ഞുതന്നിട്ടുണ്ട്. എന്റെ ലൈഫ് മോൾഡ് ചെയ്തതിൽ അമ്മയുടെ പങ്ക് വളരെ വലുതാണ്. ഞാൻ ഒമ്പതിൽ പഠിക്കുമ്പോൾ പപ്പ മരിച്ചുപോയി. അതിന് ശേഷം അമ്മയെ കാണാത്ത കുറേ നാളുകളുണ്ടായിരുന്നു. അമ്മ പുറത്ത് ജോലി ചെയ്യാൻ പോയി. എവിടെയാണെന്ന് ഒരു ഐഡിയ ഇല്ല. ആള് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാത്ത അവസ്ഥയിലായിരുന്നു. ഞാനും അനിയനും അന്ന് ഗ്രാന്റ് പേരന്റ്സിന്റെ കൂടെയായിരുന്നു',
'പള്ളിയിലെ ചേട്ടന്മാർ ഇട്ട യൂണിഫോം ഇട്ടുകൊണ്ട് സ്‌കൂളിൽ പോയിരുന്ന ഒരു ജീവയുണ്ട്. ആഴ്ചയിലൊരിക്കൽ സ്കൂളിൽ കളർ ഡ്രസ് ഇടാമെങ്കിലും അന്നും ഞാൻ യൂണിഫോമിലായിരിക്കും. അമ്മയുള്ളപ്പോൾ അങ്ങനെ അല്ലായിരുന്നു. ഇന്ന് എനിക്ക് പത്ത് ഷൂ ഉണ്ടാവും. അന്ന് ഒരു ഷൂ പോലും ഇല്ലാത്ത സമയങ്ങളുണ്ടായിരുന്നു. അന്ന് കിട്ടാത്ത കുറെ കാര്യങ്ങൾ ഇപ്പോൾ കിട്ടുന്നുണ്ട്. അത് ഞാൻ എൻജോയ് ചെയ്യേണ്ടേ', ജീവ പറഞ്ഞു.
'ഞാനും അപ്പച്ചനും അമ്മച്ചിയും അനിയനും അടങ്ങുന്ന കുടുംബത്തെ നോക്കാനായി അമ്മ പുറത്തു ജോലിക്ക് പോയി. ഞാൻ പപ്പയുമായി ഭയങ്കര അറ്റാച്ച്ഡായിരുന്നു. പപ്പ മരിച്ചപ്പോൾ ഇനി അമ്മ മാത്രമാണുള്ളതെന്ന് എനിക്ക് മനസിലായി. ഗൾഫിൽ പോയതിന് ശേഷം അമ്മ എല്ലാ ആഴ്ചയും വിളിക്കും. പിന്നെ കുറെനാൾ വിളിയില്ലാതായി. അമ്മ വേറെ ഏതോ സ്ഥലത്തേക്ക് പോയി, അവിടെ ഫോണുപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. എന്തെക്കെയോ പ്രശ്നങ്ങളുണ്ടെന്ന് പിന്നീടാണ് മനസിലായത്',

'പിന്നീട് എംബസിയും വേറെ ആളുകളുമൊക്കെ ഇടപെട്ടാണ് കുവൈറ്റിലെ പാലസിൽ അമ്മയ്ക്ക് ജോലി കിട്ടുന്നത്. അവിടെ ചെന്ന് കഴിഞ്ഞാണ് പിന്നെ വിളി വരുന്നത്. ഏകദേശം മൂന്ന് മാസം വല്ലാത്ത അവസ്ഥയായിരുന്നു. പപ്പ മരിച്ചുകഴിഞ്ഞ് ഇഷ്ടമില്ലാത്ത സ്കൂളിൽ ചേർത്തു. അമ്മ കൂടെയില്ല',
'കുടുംബം മുന്നോട്ട് പോകനായിരുന്നു ഇതെല്ലാം. ഒന്നിനും അമ്മ പരാതി പറയുന്നത് ഞാൻ കേട്ടിട്ടില്ല. അമ്മ അനിയത്തിയുടേയും അനിയന്റേയുമൊക്കെ കാര്യങ്ങളും നോക്കി. അവർ മോശപ്പെട്ട് എന്തെങ്കിലും പറഞ്ഞാലും അമ്മ അത് ക്ഷമിക്കും. അത് കണ്ടാണ് ഞാൻ വളർന്നത്. ഒരാളോടും ദേഷ്യം വയ്ക്കരുത്. അത് നമ്മളെ നശിപ്പിക്കും എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്', എന്നും ജീവ പറഞ്ഞു.


Click it and Unblock the Notifications











