'ഒരു പ്രശ്നമുണ്ടെന്ന് അറിഞ്ഞാൽ ആദ്യ കോൾ മമ്മൂക്കയുടേതാകും; നെഗറ്റിവിറ്റിയൊന്നും ലാലേട്ടൻ എടുക്കില്ല': മിഥുൻ
മലയാളികൾക്കിടയിൽ ഏറ്റവും ജനപ്രീതിയുള്ള അവതാരകനാണ് മിഥുന്‍ രമേഷ്. നടനായി സിനിമയിൽ എത്തിയതാണ് മിഥുൻ. നമ്മൾ, വെട്ടം, റൺവേ തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും അവതാരകനായി എത്തിയത് മുതലാണ് മിഥുൻ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ അവതാരകനായതോടെ മിഥുന്‍ മലയാളികളുടെ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു. ഡബ്ബിങ് ആർട്ടിസ്റ്റ്, ആർജെ എന്നീ നിലകളിലും മിഥുൻ തിളങ്ങിയിട്ടുണ്ട്.
അടുത്തിടെ ബെൽസ് പാൾസി ബാധിച്ച മിഥുൻ അതെല്ലാം ഭേദമായി വീണ്ടും ടെലിവിഷൻ പരിപാടികളും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമായിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തിലേറെയായി സിനിമയിലും മറ്റും സജീവമായി നിൽക്കുന്ന മിഥുന് സിനിമയ്ക്ക് അകത്ത് നിരവധി സൗഹൃദങ്ങളുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവരെ കുറിച്ച് മിഥുൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

സിനിമയിൽ എല്ലാവർക്കും ഒരു വല്യേട്ടൻ തന്നെയാണ് മമ്മൂട്ടിയെന്ന് മിഥുൻ പറയുന്നു. ഒരു പ്രശ്നമുണ്ടെങ്കിൽ അത് ആദ്യം വിളിച്ച് അന്വേഷിക്കുന്ന വ്യക്തി മമ്മൂട്ടിയാണെന്നും നെഗറ്റിവിറ്റികൾ ഒന്നും എടുക്കാത്ത വ്യക്തിയാണ് മോഹൻലാലെന്നും താരം വ്യക്തമാക്കി.
"ഞാൻ ഭയങ്കര ഒരു മോഹൻലാൽ ഫാൻ ആണ്. ലാലേട്ടനെ കാണാനും അദ്ദേഹവുമായി നല്ല അടുപ്പത്തിലാകാനുമൊക്കെ സാധിച്ചിട്ടുണ്ട്. പക്ഷേ നമുക്ക് ഒരു പ്രശ്നമുണ്ടെന്ന് അറിഞ്ഞാൽ ആദ്യത്തെ കോൾ വരുന്നത് മമ്മൂക്കയുടേതാകും. അത് പുള്ളിയുടെ ഒരു നേച്ചറാണ്. എല്ലാവർക്കും പുള്ളി ഒരു വല്ല്യേട്ടൻ തന്നെയാണ്. അദ്ദേഹം അത് ചെയ്താലും ഇല്ലെങ്കിലും നമുക്ക് അദ്ദേഹത്തോട് ആരാധനയുണ്ടാകും പക്ഷേ അത് ചെയ്യാനെടുക്കുന്ന എഫോർട്ട് വലുതാണ്. ഞാൻ വയ്യാതിരുന്ന സമയത്ത് ആദ്യം വിളിച്ച ആളുകളിൽ ഒരാൾ മമ്മൂക്കയാണ്.
ലാലേട്ടന് വേണ്ടി അടിയുണ്ടാക്കുന്ന ഫാൻ ആണ് ഞാൻ ഇന്നും. വേറൊരു തലത്തിൽ ജീവിതം കൊണ്ടുപോകുന്ന വ്യക്തി ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. മറ്റൊരു ലെവലിൽ ചിന്തിക്കുന്ന വ്യക്തിയാണ്. നെഗറ്റിവിറ്റി ഒന്നും എടുക്കില്ല. പല കാര്യങ്ങളും നമുക്ക് വളരെയധികം ബാധിക്കും. എന്നാൽ ജയപരാജയങ്ങളോ മറ്റു കാര്യങ്ങളോ അങ്ങനെയൊന്നും അദ്ദേഹത്തെ ബാധിക്കാറില്ലെന്ന് തോന്നിയിട്ടുണ്ട്", എന്ന് മിഥുൻ പറയുന്നു.
ദിലീപ് സഹോദരനെ പോലെയാണെന്നാണ് മിഥുൻ പറഞ്ഞത്. ദുബായിയിൽ വരുമ്പോൾ കാണും. ഇടയ്ക്ക് വിളിക്കും. അദ്ദേഹത്തോടൊപ്പം ഒപ്പം അഭിനയിക്കുന്നതും രസമാണ്. ഇന്നസെന്റ് ചേട്ടനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. അദ്ദേഹം ഇല്ലാത്തത് കൊണ്ട് പല മീറ്റിങ്ങുകൾക്കും ഇപ്പോൾ പോകാൻ തോന്നാറില്ലെന്നും മിഥുൻ പറയുന്നു. നടൻ ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
മല്ലുസിംഗ് സിനിമയിൽ ഉണ്ണി മുകുന്ദന് വേണ്ടി ഡബ്ബ് ചെയ്തതോടെയാണ് അദ്ദേഹവുമായുള്ള തന്റെ ഫ്രണ്ട്ഷിപ്പ് ആരംഭിച്ചതെന്ന് മിഥുൻ പറയുന്നു. മല്ലുസിംഗിൽ ഡബ്ബ് ചെയ്യാൻ പറ്റിയെന്നത് തനിക്ക് വലിയ അംഗീകാരമായി തോന്നിയ കാര്യമാണെന്നും മിഥുൻ വ്യക്തമാക്കി. "ഉണ്ണിമുകുന്ദൻ നായകനായ ഒരു സിനിമയിൽ അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്യാൻ പറ്റിയത് വലിയ ഭാഗ്യമാണ്. ഉണ്ണിയുമായുള്ള ഫ്രണ്ട്ഷിപ്പിന്റെ തുടക്കം അവിടെ നിന്നാണ്.

ഞാൻ ഹീറോയായി അഭിനയിക്കുന്ന പടമാണെങ്കിൽ അതിനകത്ത് എന്റെ ശബ്ദം തന്നെ വരണമെന്നാണ് ഞാൻ ആഗ്രഹിക്കുക. ഉണ്ണിയും അങ്ങനെ തന്നെയാണ് ആഗ്രഹിച്ചത്. എന്നാൽ എന്തിനാണ് മാറ്റി ഡബ്ബ് ചെയ്യിക്കുന്നതെന്ന് വൈശാഖ് ഉണ്ണിക്ക് പറഞ്ഞുകൊടുത്തിരുന്നു. ഡബ്ബിങ് കഴിഞ്ഞ് ഉണ്ണിയെ കണ്ടപ്പോൾ എനിക്ക് വേണ്ട രീതിയിൽ ചെയ്യാൻ പറ്റിയിട്ടില്ലെന്ന് ഉണ്ണിയോട് പറഞ്ഞു. അത് തനിക്കും തോന്നി എങ്ങനെ നിങ്ങളോട് പറയുമെന്ന് ആലോചിക്കുകയായിരുന്നു എന്നാണ് ഉണ്ണി പറഞ്ഞത്. അതോടെ ഞങ്ങൾ തമ്മിൽ കണക്റ്റായി", മിഥുൻ രമേശ് പറഞ്ഞു.
ഉണ്ണി മുകുന്ദൻ നായകനായ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിലാണ് മിഥുൻ രമേശ് അവസാനമായി അഭിനയിച്ചത്. വല്ലപ്പോഴും മാത്രമാണ് താരം സിനിമകൾ ചെയ്യാറുള്ളത്. നിലവിൽ കോമഡി ഉത്സവത്തിലെ അവതാരകനായാണ് മിഥുൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.


Click it and Unblock the Notifications