ദിലീപ് ചിലരുടെ വാക്കുകേട്ട് പിന്മാറി, ആ വേഷം ചെയ്ത സുരാജ് രക്ഷപ്പെട്ടു; നിർമാതാവ് അനിൽ അമ്പലക്കര പറയുന്നു
നടൻ സൂരജ് വെഞ്ഞാറമൂടിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് പേരറിയാത്തവർ. സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സമ്മാനിച്ച ചിത്രമാണ് ഇത്. സുരാജും ഇന്ദ്രൻസും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഡോ. ബിജു ആണ്. അനിൽ അമ്പലക്കാരായാണ് ചിത്രം നിർമ്മിച്ചത്. സുരാജിന് ലഭിച്ച പുരസ്‌കാരത്തിന് പുറമെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും ചിത്രത്തിന് ലഭിച്ചിരുന്നു. വലിയ രീതിയിൽ നിരൂപക പ്രശംസയും ചിത്രം സ്വാന്തമാക്കി.
പേരറിയാത്തവറിന് ശേഷമാണു സുരാജിന് വെഞ്ഞാറമൂടിന് മികച്ച ക്യാരക്ടർ വേഷങ്ങളും നായക വേഷങ്ങളുമെല്ലാം ലഭിച്ചു തുടങ്ങിയത്. എന്നാൽ സുരാജിന് മുൻപ് ദിലീപ് അടക്കമുള്ള പ്രമുഖ നടന്മാർ വേണ്ടെന്ന് വെച്ച വേഷമായിരുന്നു അതെന്നാണ് നിർമാതാവ് അനിൽ അമ്പലക്കര പറയുന്നത്. കഥയെല്ലാം കേട്ട് ഇഷ്ടമായ ശേഷം ദിലീപും ബിജു മേനോനും അടക്കമുള്ള താരങ്ങൾ പിന്മാറിയെന്ന് അദ്ദേഹം ആരോപിക്കുന്നു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനിൽ അമ്പലക്കര.

'ആദ്യം ദിലീപിനോട് ആണ് ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നത്. ഡോ. ബിജു നേരിട്ട് പോയാണ് സംസാരിച്ചത്. ദിലീപിന് ഇഷ്ടപ്പെട്ടു. ചിത്രത്തിന്റെ കഥ സംബന്ധിച്ച് പലതവണ ചർച്ചകൾ ഉണ്ടായി. അഞ്ചോ ആറോ തവണ ബിജുവും ദിലീപും കൂടി ഇരുന്നിട്ടുണ്ട്. എന്നിട്ട് എല്ലാം ഓക്കെ പറഞ്ഞിട്ട് പിന്നീട് മാറി കളഞ്ഞു. സിനിമയ്ക്കുള്ളിൽ ദിലീപിനെ കൺട്രോൾ ചെയ്യുന്ന ചില ആളുകളുണ്ട്. അതാണ് പ്രശ്‌നം. അതിനു ശേഷം ബിജു മേനോനുമായി സംസാരിച്ചു. അയാളും ചെയ്തില്ല. ജയസൂര്യയ്ക്കും ഇഷ്ടപ്പെട്ടു. പക്ഷെ ചെയ്തില്ല. അങ്ങനെ പല നടന്മാരും കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതെ പിന്മാറി കളഞ്ഞു',
'ഇവർക്ക് പലർക്കും ചില അഡ്വൈസർമാരുണ്ട്. അവർ പറയുന്നത് കേട്ട് മാറും. ദിലീപിന്റെ കാര്യത്തിൽ ജ്യോതിഷം നോക്കുന്ന പരിപാടികളൊക്കെ ഉണ്ട്. അങ്ങനെ മാറിയ സംഭവങ്ങളുണ്ട്. മോഹൻലാലിന്റെ കാര്യത്തിലും അങ്ങനെയാണ്. മോഹൻലാലിനെ കൺട്രോൾ ചെയ്യുന്നതാണ്. മോഹൻലാലിനോട് പോയി കഥയെല്ലാം പറഞ്ഞശേഷം പിന്നീട് വിളിച്ചു പറ്റില്ലെന്ന് പറയുന്നത് ആന്റണി പെരുമ്പാവൂർ ആണ്',
'മറ്റേ സിനിമ ചെയ്യാൻ ദിലീപും മറ്റാരും തയ്യാറാവാതെ വന്നതോടെയാണ് ബിജു സുരാജിനെ കാണാൻ തീരുമാനിച്ചത്. അങ്ങനെ ഒരു ഓണനാളിൽ ബിജു പോയി സുരാജിനെ കണ്ടു. സൂരജ് ഡേറ്റ് നൽകി. അങ്ങനെ അധികം വൈകാതെ ഷൂട്ട് തുടങ്ങി. കൊല്ലത്തും മറ്റുമായാണ് അതിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്',

'പിന്നീട് ഞാൻ ഒരു യാത്രയിൽ ആയിരുന്നപ്പോഴാണ് സിനിമയ്ക്ക് ദേശീയ അവാർഡുകൾ ലഭിച്ച കാര്യം ബിജു വിളിച്ച് പറയുന്നത്. മികച്ച നടനുള്ള അവാർഡും, മികച്ച പരിസ്ഥിതി സിനിമയ്ക്കുമുള്ള അവാർഡാണ് ലഭിച്ചത്. അവാർഡിന് ശേഷം ഈ നടൻമാർ എല്ലാം ഉപേക്ഷിച്ച വേഷമാണ് ഇതെന്നുള്ള ചർച്ചകൾ ഉയർന്നിരുന്നു. അത് സംബന്ധിച്ച് വാർത്തകളൊക്കെ ഉണ്ടായിരുന്നു', അനിൽ അമ്പലക്കര പറഞ്ഞു.
രാജശിൽപി സംവിധായകൻ സുകുമാരന്റെ സിനിമ ദിലീപ് അഡ്വാൻസ് വാങ്ങിയ ശേഷം പിന്മാറിയതിനെ കുറിച്ചും അനിൽ അമ്പലക്കര അഭിമുഖത്തിൽ പറഞ്ഞു. സംവിധായകനെ മാറ്റണം, കഥ മാറ്റണം എന്നൊക്കെ ദിലീപ് ആവശ്യപ്പെട്ടിരുന്നു. പിന്നീട് നടക്കില്ലെന്ന് കണ്ടതോടെ താൻ ദിലീപിന്റെ കയ്യിൽ നിന്നും അഡ്വാൻസ് തുക തിരിച്ചു വാങ്ങുകയായിരുന്നു എന്നാണ് അനിൽ അമ്പലക്കര പറയുന്നത്. സംവിധായകൻ സുകുമാരന് വളരെയധികം വിഷമമുണ്ടാക്കിയ സംഭവമാണ് അതെന്നും അനിൽ അമ്പലക്കര പറഞ്ഞു.


Click it and Unblock the Notifications