അമ്മ എന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തൂ, എനിക്ക് പറ്റുന്നില്ല; അനുഭവം തുറന്ന് പറഞ്ഞ് അര്‍ച്ചന കവി
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന കവി. നീലത്താമരയിലൂടെ കടന്നു വന്ന താരമാണ് അര്‍ച്ചന കവി. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച അര്‍ച്ചന കവി സിനിമയില്‍ നിന്നും ഒരിടവേളയെടുക്കുകയായിരുന്നു. പിന്നീട് അര്‍ച്ചന തിരികെ വരുന്നത് തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു. വ്‌ളോഗുകള്‍ ഒരുക്കിയും വെബ് സീരീസുകള്‍ നിര്‍മ്മിച്ചുമൊക്കെ അര്‍ച്ചന കവി കയ്യടി നേടുകയായിരുന്നു.
തന്റെ മാനസികാരോഗ്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ള താരമാണ് അര്‍ച്ചന കവി. ഇപ്പോഴിതാ തന്നെ ആ സമയം അതിജീവിക്കാന്‍ സഹായിച്ചത് മാതാപിതാക്കളും കുടുംബവുമാണെന്ന് പറയുകയാണ് അര്‍ച്ചന കവി. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന മനസ് തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞാന്‍ അനുഗ്രഹീതയാണോ എന്നറിയില്ല. പക്ഷെ എന്റെ കരുത്ത് എന്റെ മാതാപിതാക്കളായിരുന്നു. എന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ സമയത്ത് അവര്‍ പാറ പോലെ ഉറച്ചു നിന്നു. യുദ്ധത്തിന് ഇറങ്ങിയത് പോലെയായിരുന്നു അവര്‍. നമ്മളിത് ശരിയാക്കിയെടുക്കും എന്ന് തീരുമാനിച്ചുറപ്പിച്ചവര്‍. എന്ത് ചെയ്യാനും തയ്യാറായിരുന്നു. എന്റെ അച്ഛനും അമ്മയും സഹോദരനും നാത്തൂനും ഞങ്ങളുടെ മൂന്ന് പട്ടികളുമെല്ലാം എന്റെ ആരോഗ്യം മെച്ചപ്പെടുന്നതില്‍ സഹായിച്ചിട്ടുണ്ടെന്നാണ് അര്‍ച്ചന പറയുന്നത്.
തുറന്ന് പറഞ്ഞ ശേഷം ഒരുപാട് പേര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഒരിക്കലും വിചാരിക്കാത്തവര്‍ പോലും. സമാനമായ പ്രശ്‌നം നേരിടുന്നവരുമൊക്കെ ബന്ധപ്പെട്ടു. എന്റെ മാതാപിതാക്കളില്ലായിരുന്നുവെങ്കില്‍ ഞാന്‍ തുറന്ന് പറയില്ലായിരുന്നു. മുപ്പതാം വയസില്‍ 68 ലൊക്കെയുള്ള മാതാപിതാക്കള്‍ക്കൊരു ബാധ്യതയാകാന്‍ ആരും ആഗ്രഹിക്കില്ലെന്നും അര്‍ച്ചന അഭിപ്രായപ്പെടുന്നു.
അമ്മ എന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുവെന്ന് പറയുന്ന അവസ്ഥയിലേക്ക് ഞാന്‍ എത്തിയിരുന്നു. എനിക്ക് പറ്റുന്നില്ല, എന്നെ രക്ഷപ്പെടുത്തൂവെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് പ്രായമാകുന്നുണ്ടെന്ന് അറിയാം, പക്ഷെ ഞാന്‍ ഇതില്‍ നിന്നും തിരിച്ചുവരും നമ്മള്‍ക്കിത് ശരിയാക്കണമെന്ന് ഞാന്‍ അവരെ പിടിച്ചിരുത്തി പറയുകയായിരുന്നുവെന്നും അര്‍ച്ചന കവി പറയുന്നുണ്ട്.
അതേസമയം തനിക്ക് ലേണിംഗ് ഡിസ്‌ലെക്‌സിയ ഉണ്ടെന്നും അര്‍ച്ചന കവി അഭിമുഖത്തില്‍ തുറന്ന് പറയുന്നുണ്ട്. കിന്റര്‍ ഗാര്‍ഡന്‍ റിപ്പോര്‍ട്ട് കാര്‍ഡില്‍ ഹിന്ദിയില്‍ തോറ്റു എന്ന് എഴുതിയ ലോകത്തിലെ ഏക കുട്ടി ഞാനായിരുന്നു. ബാര്‍ഡില്‍ അക്ഷരങ്ങള്‍ എഴുതിയിട്ട് കുട്ടികളെ വിളിച്ച് വായിപ്പിക്കും. എന്റെ മുന്നേ പോയവര്‍ പറയുന്ന ശബ്ദം കേട്ട് അത് പറഞ്ഞാണ് ഞാന്‍ രക്ഷപ്പെട്ടിരുന്നത്. എനിക്ക് ആ അക്ഷരങ്ങള്‍ ഏതെന്നു പോലും അറിയില്ലായിരുന്നു. എന്നെക്കൊണ്ട് പറ്റില്ലായിരുന്നുവെന്നും താരം പറയുന്നു.

ക്ലാസില്‍ പാരഗ്രാഫുകള്‍ വായിക്കുമ്പോള്‍ തനിക്ക് വായിക്കാന്‍ സാധിച്ചിരുന്നില്ലെന്നും സുഹൃത്തിനെ കൊണ്ട് തന്റെ പാരഗ്രാഫ് വായിപ്പിച്ച് കേട്ട് കാണാപാഠം പഠിക്കുകയായിരുന്നുവെന്നാണ് അര്‍ച്ചന പറയുന്നത്. ഇത് പ്ലസ് ടു വരെ തുടര്‍ന്നു. ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. എനിക്ക് തീയേറ്റര്‍ ചെയ്യാന്‍ സാധിക്കാത്തതിന്റെ കാരണം ഇതാണ്. എനിക്ക് അറിയുന്ന വാക്കുകളാണെങ്കിലും വായിക്കാനാകില്ല. സീരിയല്‍ ചെയ്യുമ്പോഴും ആരെങ്കിലും വായിച്ച് തരണമെന്നും താരം പറയുന്നു.
തന്റെ അവസ്ഥയെക്കുറിച്ച് തിരിച്ചറിയുന്നത് താരേ സമീന്‍ പര്‍ എന്ന സിനിമ കണ്ടതിന് ശേഷമാണെന്നാണ് അര്‍ച്ചന പറയുന്നത്. നേരത്തെ പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്നും സിനിമ കണ്ടപ്പോള്‍ താന്‍ അനുഭവിച്ചത് ചിത്രത്തിലെ കുട്ടിയും അനുഭവിക്കുന്നത് കണ്ടതോടെയാണ് മനസിലായെന്നും താരം പറയുന്നുണ്ട്.
അർച്ചനയുടെ വെബ് സീരീസുകളും യൂട്യൂബ് ചാനലുമൊക്കെ ശ്രദ്ധ നേടിയിരുന്നു. തൂഫാന്‍ മെയില്‍, മീന്‍ അവിയല്‍ എന്നീ സീരീസുകള്‍ കയ്യടി നേടിയതാണ്. ഇപ്പോഴിതാ സ്ക്രീനിലേക്കും മടങ്ങിയെത്തിയിരിക്കുകയാണ് അർച്ചന കവി. ഈയ്യിടെ സംപ്രേക്ഷണം ആരംഭിച്ച റാണി രാജ എന്ന പരമ്പരയിലൂടെയാണ് അർച്ചന കവിയുടെ തിരിച്ചുവരവ്. താരത്തെ ഇരുകെെയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications











